കൊച്ചിയിൽ ട്രാൻസ്ജെൻഡര്‍ മരിച്ച നിലയിൽ
ട്രാൻസ്ജെൻഡർ ശ്രദ്ധയെ ആണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ (Transgender ) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധയെ (21) ആണ് പോണേക്കരയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് അസ്വഭാവികത ഒന്നുമില്ലെന്നും ആത്മഹത്യ (suicide) ആണെന്നാണ് പ്രഥമിക നിഗമനമെന്നുമാണ് പൊലീസ് പറയുന്നത്. ശ്രദ്ധയെ മാനസിക സമ്മർദ്ദം അലട്ടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
കൊല്ലം സ്വദേശിയായ ശ്രദ്ധ പഠനാവശ്യത്തിനാണ് കൊച്ചിയിലെത്തിയത്. കഴിഞ്ഞ ആറ് മാസമായി ശ്രദ്ധയും മൂന്ന് ട്രാൻസ് സുഹൃത്തുക്കളും പോണേക്കര പെരുമനത്താഴത്തെ വാടക വീട്ടിലാണ് താമസം. സുഹൃത്തുക്കൾ രാത്രി പുറത്ത് പോയപ്പോൾ സുഖമില്ലെന്ന് പറഞ്ഞ് ശ്രദ്ധ മുറിയിൽ തന്നെ തുടർന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ ശ്രദ്ധയെ കണ്ടത്. ശ്രദ്ധ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നില്ല. എന്നാൽ, വ്യക്തിപരമായ ചില പ്രശ്നങ്ങൾ ശ്രദ്ധക്ക് ഉണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു.
ട്രാൻസ് ആക്ടിവിസ്റ്റ് അനന്യ ഉൾപ്പടെ നാലമത്തെ ട്രാൻസ്ജൻഡറാണ് ഈ വർഷത്തിനിടെ കൊച്ചിയിൽ ആത്മഹത്യ ചെയ്യുന്നത്. അനന്യയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്. രണ്ട് മാസം മുമ്പ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്നാണ് അനന്യ കുമാരി ആത്മഹത്യ ചെയ്തത്. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
Also Read: അനന്യയുടെ സുഹൃത്ത് വൈറ്റിലയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Also Read: അനന്യയുടെ മരണം: ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനം