കഞ്ചാവുമായി ഇരട്ടസഹോദരങ്ങള്‍ പുല്‍പ്പള്ളിയില്‍ പിടിയിലായി. സുല്‍ത്താന്‍ബത്തേരി മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍ (20), ജാഫിര്‍ (20) എന്നിവരാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. 

വയനാട്: കഞ്ചാവുമായി ഇരട്ടസഹോദരങ്ങള്‍ പുല്‍പ്പള്ളിയില്‍ പിടിയിലായി. സുല്‍ത്താന്‍ബത്തേരി മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍ (20), ജാഫിര്‍ (20) എന്നിവരാണ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. 

സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വരുമ്പോഴാണ് മരക്കടവ് ഡിപ്പോക്കടുത്ത് നിന്ന് ഇരുവരെയും പിടികൂടിയത്. അരക്കിലോ കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെത്തിയതായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ. അബ്ദുല്‍ അസീസും സംഘവും പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തികളിലും ചെക്‌പോസ്റ്റുകളിലും വ്യാപകമായ പരിശോധന അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് കഞ്ചാവ് കടത്തുസംഘം വലയിലായത്. ഇവര്‍ സഞ്ചരിച്ച് സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ബത്തേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം കേന്ദ്രീകരിച്ച് വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. ചെറുകിട കച്ചവടക്കാരുടെയും മൊത്തക്കച്ചവടക്കാരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് യുവാക്കളെന്നും സംശയിക്കുന്നുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ. മണികണ്ഠന്‍, വി.ടി. സജിമോന്‍, സി.ഇ.ഒമാരായ കെ.വി. പ്രകാശന്‍, എ. അനില്‍, അബ്ദുല്‍ സലീം എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.