ഉദ്യോഗസ്ഥർ എത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു.
വയനാട്: മാനിനെ കെണിവച്ചു പിടികൂടി അറുത്ത കേസിൽ രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിൽ. പാചകത്തിനായി ഇറച്ചി ഒരുക്കുമ്പോഴാണ് 2 പ്രതികൾ വലയിലായത്. ഓടി രക്ഷപ്പെട്ട രണ്ടുപേർക്കായി തെരച്ചിൽ തുടങ്ങി. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡിനാണ് മാനിനെ കെണിവെച്ച് പിടിച്ചതിനെക്കുറിച്ച് രഹസ്യം വിവരം കിട്ടിയത്. ബേഗൂർ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷന് കീഴിൽ മാനിനെ വേട്ടയാടി ഇറച്ചിക്കറി വയ്ക്കുന്നു എന്നായിരുന്നു വിവരം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 56 കിലോയോളം മാനിറച്ചിയാണ്. ഉദ്യോഗസ്ഥർ എത്തുമ്പോൾ കറി വെക്കാനായി ഇവർ ഇറച്ചി മുറിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടോതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. അവശേഷിച്ച രണ്ടുപേർ വനംവകുപ്പിൻ്റെ പിടിയിലുമായി. കളപുരക്കൽ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചൻ എന്നിവരാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടവർ വന്യജീവി സങ്കേതത്തിലെ താത്കാലിക ജീവനക്കാരാണ്. ചന്ദ്രൻ, കുര്യൻ എന്ന റെജി എന്നിവർക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കശാപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അഞ്ചുവയസ്സ് പ്രായമുള്ള മാനിനെയാണ് കെണിവച്ച് പിടിച്ചത് എന്നാണ് അനുമാനം.
