ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയശേഷം ബാറ്റിനെ തോക്കാക്കി ഡ്രസ്സിംഗ് റൂമിനുനേര്‍ക്ക് വെടിയുതിര്‍ക്കുന്ന രീതിയില്‍ ആഘോഷിച്ച ഫര്‍ഹാന്‍റെ പ്രകടനവും ചര്‍ച്ചയായിരുന്നു.

കൊളംബോ: ടി20 ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ പാകിസ്ഥാനെ 61 റണ്‍സിന് തകർത്ത് ഇന്ത്യ സൂപ്പർ 8ൽ പ്രവേശിച്ചപ്പോള്‍ പാകിസ്ഥാന്‍റെ ആദ്യ വിക്കറ്റ് നേടി തകര്‍ച്ചക്ക് തുടക്കമിട്ടതും അവസാന വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ജയം പൂര്‍ത്തിയാക്കിയതും ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഗോള്‍ഡന്‍ ഡക്കായതിന്‍റെ നിരാശ തീര്‍ക്കുന്ന പ്രകടനമായിരുന്നു ബൗളിംഗില്‍ ഹാര്‍ദ്ദിക് പുറത്തെടുത്തത്. ഇതില്‍ പാക് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ ഷാഹിബ്സാദ ഫര്‍ഹാനെ പുറത്താക്കിയശേഷം ഹാര്‍ദ്ദിക് പുറത്തെടുത്ത ആറ്റിറ്റ്യൂഡും 'ബോസ്സ്' ശൈലിയിലുള്ള റിയാക്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

കഴിഞ്ഞ ഏഷ്യാ കപ്പിൽ ജസ്പ്രീത് ബുംറയെ സിക്സറുകൾ അടിച്ചതിനെക്കുറിച്ച് വാചാലനായ സാഹിബ്‌സാദ ഫർഹാനെതിരെ പന്തുകൊണ്ടായിരുന്നു പാണ്ഡ്യയുടെ മറുപടി. ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയശേഷം ബാറ്റിനെ തോക്കാക്കി ഡ്രസ്സിംഗ് റൂമിനുനേര്‍ക്ക് വെടിയുതിര്‍ക്കുന്ന രീതിയില്‍ ആഘോഷിച്ച ഫര്‍ഹാന്‍റെ പ്രകടനവും ചര്‍ച്ചയായിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയപ്പോള്‍ ഏഷ്യാ കപ്പിലെ മികവ് ആവര്‍ത്തിക്കാന്‍ ഫര്‍ഹാനായില്ല. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഫർഹാനെ മിഡ് ഓണില്‍ റിങ്കു സിംഗിന്‍റെ കൈകളിൽ എത്തിച്ച് പാണ്ഡ്യ പവലിയനിലേക്ക് മടക്കി.

View post on Instagram

ഫര്‍ഹാന്‍ ഉയര്‍ത്തിയടിച്ച പന്ത് വായുവിൽ ഉയർന്നപ്പോൾ, അത് ക്യാച്ച് ആകുമോ എന്ന് തിരിഞ്ഞു നോക്കാൻ പോലും നിൽക്കാതെ, ഫർഹാന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന പാണ്ഡ്യയുടെ ഭാവമാണ് ആരാധകരെ ആവേശത്തിലാക്കിയത്. ഒന്നു കണ്ണുചിമ്മുകയോ പന്തിലേക്ക് തിരിഞ്ഞു നോക്കുകയോ ചെയ്യാതെയുള്ള പാണ്ഡ്യയുടെ ഈ 'നോ ലുക്ക്' റിയാക്ഷൻ സോഷ്യല്‍ മീഡിയയിലും വൈറലായി.

View post on Instagram

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. ഇഷാൻ കിഷന്റെ (40 പന്തിൽ 77) വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നിവരും നിർണ്ണായക സംഭാവനകൾ നൽകി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 114 റൺസിന് പാകിസ്ഥാൻ ഓൾഔട്ടായി. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും ബൗളിംഗിൽ തിളങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക