ചിലര്‍ രാവിലെയും വൈകിട്ടും ബിസ്കറ്റുകളും മറ്റു കടികളും വാങ്ങി നായകള്‍ക്ക് നൽകുന്നതാണ് പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം

മാന്നാർ: തെരുവ് നായ്ക്കളുടെ ആക്രമണം ചെന്നിത്തലയിലും വർധിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. ചെന്നിത്തല നവോദയ സ്കൂളിന് സമീപം കഴിഞ്ഞ ദിവസം മൂന്നോളം പേർക്കാണ് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റത്. നവോദയ സ്കൂളിന് കിഴക്കുവശം ഒരിപ്രം ശിവകൃപയിൽ മണിക്കുട്ടനു(63)നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായി. വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് മണിക്കുട്ടനെ തെരുവുനായ ആക്രമിച്ചത്. കാലിനും മൂക്കിനും പരിക്കേറ്റ മണിക്കുട്ടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിദ്യാർത്ഥികളെയും, ബൈക്ക് യാത്രക്കാരനെയും തെരുവ് നായ്ക്കൾ ആക്രമിച്ചു. പുത്തുവിളപ്പടി ജംഗ്ഷനില്‍ ചിലര്‍ രാവിലെയും വൈകിട്ടും ബിസ്കറ്റുകളും മറ്റു കടികളും വാങ്ങി നായകള്‍ക്ക് നൽകുന്നതാണ് നവോദയ സ്കൂളിന് സമീപം തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ കല്ലുംമൂട്, മഹാത്മാ ഗേൾസ് സ്കൂൾ ജംഗ്ഷൻ, കാരാഴ്മ മാർക്കറ്റ്, ചെറുകോൽ, കോട്ടമുറി എന്നിവിടങ്ങളിലും തെരുവ് നായ ശല്യം വർധിക്കുന്നതായും പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം മാന്നാറിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മൂന്നു പേർക്ക് കൂടി പരിക്കേറ്റിരുന്നു. കുട്ടംപേരൂർ ചാങ്ങയിൽ ജങ്ഷനിൽ വെച്ച് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേരെയും പാൽ വാങ്ങാനായി വന്ന ഗ്രഹനാഥനെയുമാണ് നായ്ക്കൾ ആക്രമിച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങിയ കുട്ടൻപേരൂർ വേലംപറമ്പിൽ സുരേഷ് കുമാർ(53), കുട്ടൻപേരൂർ വൈഷ്ണവം വീട്ടിൽ വിഷ്ണു ദേവ് (27), പാൽ വാങ്ങുന്നതിനായി കടയിലേക്ക് പോയ കുട്ടൻപേരൂർ മണലിൽ തറയിൽ ദാമോദരൻ (73) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കയ്യിലും, കാലിലുമാണ് പരിക്ക്. സുരേഷ് കുമാറിന്‍റെ കഴുത്തിനാണ് നായ കടിച്ചത്. കുട്ടംപേരൂരിൽനായ ശല്യം രൂക്ഷമായതോടെ ആളുകൾക്ക് വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാത്തവസ്ഥയാണ്. പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കുട്ടികൾ ഉൾപ്പെടെ പത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.