നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: ബാലരാമപുരത്തിനടുത്ത് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ ഗോൾഡ് കവറിങ് ആഭരണങ്ങളും ബ്യൂട്ടിപാർലറിലെ കോസ്മെറ്റിക്ക് സാധനങ്ങളും കവർന്നു. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ പുന്നമൂട് തെരുവിൽ വിനായക ആഡിറ്റോറിയത്തിന് സമീപം വിമുക്തഭടനായ ജനാർദ്ദനൻ പിള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ബിജിയുടെ ബ്യൂട്ടി ക്ലിനിക്കിൽ നിന്നാണ് കോസ്മെറ്റിക്ക് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ സ്കൂള്‍ വാഹനത്തിന്‍റെ ഡ്രൈവര്‍ പിടിയിൽ
വീടിന്‍റെ അകത്തു കയറിയ മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരകളും മേശകളും വാരിവലിച്ചിട്ട് പരിശോധിച്ച നിലയിലായിരുന്നു. ഇന്നലെ രാത്രി ജനാർദ്ദനൻ പിള്ളയും ഭാര്യയും അടുത്തിടെ നിർമ്മിച്ച പുതിയ വീട്ടിലേക്ക് പോയി ഇന്ന് തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻ വാതിൽ തുറന്ന നിലയിലായിരുന്നു. എന്നാൽ വീടിന്‍റെ ഗേറ്റിലെ പൂട്ട് പൊളിച്ചിട്ടില്ല. ചുറ്റു മതിൽ ചാടി കടന്നായിരിക്കാം അകത്ത് കയറി കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു എന്നതാണ്. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ സമീപത്തു തന്നെയുള്ള ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു. ഷെറീനയുടെ മകളുടെ 25 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്. അലമാരയിലെ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. സ്വര്‍ണ്ണമല്ലാതെ മറ്റു വസ്തുക്കളൊന്നും നഷ്ടമായിട്ടില്ല. ബന്ധുക്കളിലൊരാളെയാണ് വീട്ടകാര്‍ക്ക് സംശയം. ഇയാളുടെ പേരുള്‍പ്പെടെയാണ് മുക്കം പൊലീസില്‍ പരാതി നല്‍കിയത്. ഇയാളെ കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവികള്‍ പരിശോധിച്ചുമാണ് മുക്കം പൊലീസിന്‍റെ അന്വേഷണം. വീട്ടുകാരെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് മോഷണത്തിന് പിന്നില്‍. താമരശ്ശേരി ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.
