കൊച്ചി മേയർ വി.കെ. മിനിമോൾക്കെതിരെ, കൗൺസിലർ ആയിരിക്കെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. റോഡ് നവീകരണത്തിന് പണം വാങ്ങി കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് പണി നടത്തിയെന്നാണ് ആരോപണം. മേയർ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ, അന്വേഷണം ഏകപക്ഷീയമാണെന്ന് മിനിമോൾ പ്രതികരിച്ചു.
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. വിനിമോൾക്കെതിരെ വിജിലൻസ് അന്വേഷണം. കഴിഞ്ഞ തവണ കൗൺസിലർ ആയിരുന്നപ്പോൾ ഉയർന്ന അഴിമതി ആരോപണത്തെ തുടർന്നാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പാലാരിവട്ടം കെ.ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയം പണിയുന്നതിന്റെ ഭാഗമായി കളവത്ത് ക്രോസ്സ് റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് ആരോപണമുയർന്നത്. റോഡിന്റെ നവീകരണത്തിന് അപ്പാർട്മെന്റ് കൺസ്ട്രക്ഷൻ കമ്പനി അഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിച്ചു. ഈ തുകയിൽ നിന്ന് റോഡ് നവീകരണത്തിനായി കൗൺസിലർ ആയിരുന്ന ഇന്നത്തെ കൊച്ചി മേയർ വി.കെ മിനിമോൾ മൂന്നുലക്ഷം രൂപയാണ് വാങ്ങിയെന്നാണ് ആരോപണം. റോഡിൽ ടൈൽ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് കൗൺസിലർ പദവി ഉപയോഗിച്ചുകൊണ്ട് കോർപ്പറേഷൻ ഫണ്ടിൽ നിന്നാണെന്നും റോഡിന്റെ നവീകരണത്തിനായി അസോസിയേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു.
എന്നാൽ, കളവത്ത് റോഡ് നവീകരണവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ഏകപക്ഷീയമായ നടപടിയാണെന്ന് മേയർ അഡ്വ. വി.കെ. മിനിമോൾ പറഞ്ഞു. തൻ്റെ ഭാഗം കേൾക്കാതെയുള്ള പ്രാഥമിക അന്വേഷണമാണെന്നാണ് മനസിലാക്കുന്നത്. വ്യക്തിപരമായ എതിർപ്പ് മൂലം ചിലർ നിരവധി തവണ പരാതി നൽകിയിട്ടും അതെല്ലാം തള്ളിപ്പോയത് പരാതിക്കാർക്ക് തെളിവ് ഹാജരാക്കാൻ കഴിയാത്തതിനാലാണ്. ഇതിലെ വസ്തുത എന്തെന്ന് അസോസിയേഷൻ അംഗങ്ങൾക്കറിയാം. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് അറിയിപ്പോ ഉത്തരവോ ഒന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. അതേസമയം, മേയർ രാജിവെക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. കൗൺസിലർ ആയിരിക്കുമ്പോൾ ക്രിമിനൽ കുറ്റകൃത്യം നടത്തിയ വി.കെ മിനിമോൾ കൊച്ചി കോർപ്പറേഷന്റെ മേയറായിരിക്കാൻ യോഗ്യതയില്ല. വി.കെ മിനിമോൾ കൊച്ചി മേയർ സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
