സബ് ആര്‍.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിന്‍ വിവരങ്ങളും ദുരുപയോഗം ചെയ്ത് അര്‍ഹതയില്ലാത്തവര്‍ക്കും മുന്‍പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഉണ്ടാക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍.

മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് അവിശുദ്ധ കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനിച്ചത്. സബ് ആര്‍.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിന്‍ വിവരങ്ങളും ദുരുപയോഗം ചെയ്ത് അര്‍ഹതയില്ലാത്തവര്‍ക്കും മുന്‍പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഉണ്ടാക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍.

ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോ എന്നും ഏതൊക്കെ ഏജന്‍സികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വിജിലന്‍സ് സംഘം വിശദമായി പരിശോധിക്കും. വരുന്ന ദിവസങ്ങളില്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.