നാടിനെ വിറപ്പിച്ച ഒറ്റയാനെ തളച്ച് വനംവകുപ്പ്
മൂന്നാഴ്ച മുന്‍പ് കോയമ്പത്തൂര്‍ കണുവായ് പ്രദേശത്തിറങ്ങിയ ഒറ്റയാൻ ചിന്ന തമ്പിയെ വനപാലകർ പിടികൂടി ടോപ്സ്ലിപ്പ് വനത്തില്‍ എത്തിച്ചിരുന്നു. അവിടുന്ന് ഒറ്റരാത്രി കൊണ്ട് 100 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ആന കൃഷ്ണപുരത്തെത്തിയത്.
ഇടുക്കി: മറയൂര്‍ തമിഴ്നാട് അതിർത്തി ഗ്രാമമായ കൃഷ്ണാപുരത്ത് നാടിനെ വിറപ്പിച്ച ചിന്ന തമ്പിയെന്ന ഒറ്റയാനെ വനംവകുപ്പ് പിടികൂടി. രണ്ടാഴ്ചയായുളള ശ്രമങ്ങൾക്കൊടുവിലാണ് ജനവാസ കേന്ദ്രത്തിൽ ഭീതി വിതിച്ച ഒറ്റയാനെ മയക്കു വെടിവച്ച് പിടികൂടിയത്..
മൂന്നാഴ്ച മുന്‍പ് കോയമ്പത്തൂര്‍ കണുവായ് പ്രദേശത്തിറങ്ങിയ ഒറ്റയാൻ ചിന്ന തമ്പിയെ വനപാലകർ പിടികൂടി ടോപ്സ്ലിപ്പ് വനത്തില്‍ എത്തിച്ചിരുന്നു. അവിടുന്ന് ഒറ്റരാത്രി കൊണ്ട് 100 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ആന കൃഷ്ണാപുരത്തെത്തിയത്. ഇവിടെയും വ്യാപക കൃഷി നാശം തുടർന്നതോടെ കുങ്കിയാനകളുടെ സഹായത്തോടെ ഒറ്റയാനെ പിടികൂടാൻ വനംവകുപ്പ് ശ്രമിച്ചു. എന്നാൽ വനംവകുപ്പിന്‍റെ ആദ്യ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.
അതിനിടെ ഒരു പൊതുപ്രവർത്തകൻ ആനയെ പിടികൂടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും തടസമായി. ഒടുവിൽ കോടതി വിധി അനുകൂലമായതോടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. കണ്ണാടി പുതൂരിലെ വാഴത്തോട്ടത്തിനുള്ളില്‍ തമ്പടിച്ചിരുന്ന ചിന്നത്തമ്പിയെ മണിക്കൂറുകളോളം പിന്തുടർന്ന് നാലുതവണ മയക്കു വെടിവെച്ചാണ് കീഴടക്കിയത്. പിടികൂടിയ ഒറ്റയാനെ ലോറിയിൽ കയറ്റി വീണ്ടും ടോപ്സ്ലിപ് വനത്തിലെത്തിച്ചു.