ദേ ഇവരാണ്, മൊത്തം 1300 ൽ അധികം പേരുണ്ട്; തലസ്ഥാനത്ത് 'കേരളീയം' പൊടിപൊടിക്കുമ്പോൾ നിയന്ത്രിക്കാൻ ഓടിനടക്കുന്നവർ
ബിരുദ വിദ്യാർത്ഥികൾക്കൊപ്പം പ്രായമായ നിരവധി പേരാണ് വോളണ്ടിയർമാരായിട്ടുള്ളത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 തലസ്ഥാന നഗരിയിൽ വൻ ജനപങ്കാളിത്തത്തോടെ നടക്കുമ്പോൾ എല്ലാവർക്കും സുഗമമായി കേരളീയം പരിപാടികൾ കാണുന്നതിനും ആസ്വദിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് ആയിരത്തിമുന്നൂറിലധികം വോളണ്ടിയർമാർ. ട്രാഫിക് ഡ്യൂട്ടിയ്ക്കും വിവിധ മേളകളിലും സെമിനാർ, കലാപരിപാടികൾ തുടങ്ങി എല്ലാ ഇടങ്ങളിലും കാണികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് വോളണ്ടിയർമാരാണ്.
കെ അൻസലൻ എം എൽ എ അധ്യക്ഷനായ വോളണ്ടിയർ കമ്മിറ്റിയുടെ കൺവീണർ ലാൻഡ് റവന്യൂ ജോയൻറ് കമീഷണറായ അർജുൻ പാണ്ഡ്യൻ ഐ എ എസ് ആണ്. കെ പദ്മകുമാർ ഐ പി എസ് ആണ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ. കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല)യുടെ 14 ജില്ലകളിൽ നിന്നുള്ള ഫെലോസ്, സിവിൽ ഡിഫൻസ്, എൻ എസ് എസ്, എൻ സി സി, സന്നദ്ധസേന, ടൂറിസം ക്ലബ്, യുവജനക്ഷേമ ബോർഡ്, യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ, സർവീസ് സംഘടനകൾ തുടങ്ങി എട്ടോളം സംഘടനകളിൽ നിന്നുള്ള പ്രതിനിധികളാണ് വോളണ്ടിയർമാരായി ചുമതല ഏറ്റിരിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി പത്ത് മണിവരെ രണ്ട് ഷിഫ്റ്റുകളിലായാണ് വോളണ്ടിയർമാരുടെ പ്രവർത്തനം.
ബിരുദ വിദ്യാർത്ഥികൾക്കൊപ്പം പ്രായമായ നിരവധി പേരാണ് വോളണ്ടിയർമാരായിട്ടുള്ളത്. പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് മുതൽക്കൂട്ടായ വോളണ്ടിയർമാർക്ക് ആവശ്യമായ ഭക്ഷണവും താമസവുമൊക്കെ ഒരുക്കിയിരിക്കുന്നതും വോളണ്ടിയർ കമ്മിറ്റിയാണ്. മികച്ച താമസവും ഭക്ഷണവുമാണ് തങ്ങൾക്കായി കമ്മിറ്റി ഒരുക്കിയതെന്ന് യുവജനക്ഷേമ ബോർഡിൽ നിന്നുള്ള അഭിഷേക് എസ് എസ് പറഞ്ഞു.
റീജിയണൽ ടെലികോം ട്രെയിനിങ് സെന്റർ (ആർ ടി ടി സി), കൈമനം, ജൂബിലി ആനിമേഷൻ സെന്റർ, വെള്ളയമ്പലം ബോബൻ റെസിഡൻസി, മാഞ്ഞാലിക്കുളം തുടങ്ങി മൂന്നിടത്താണ് വോളണ്ടിയർമാർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കനകക്കുന്ന് കൊട്ടാരം, എൽ എം എസ്, വനിതാ കോളേജ്, സെൻട്രൽ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം തുടങ്ങി മുപ്പത്തഞ്ചിലധികം ഇടങ്ങളിലായി ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. 'ചോറും വിവിധ തരം കറികളുമൊക്കെയായി നല്ല അടിപൊളി ഭക്ഷണമാണ് വിളമ്പുന്നതെന്നാണ് എൻ എസ് എസ് വോളണ്ടിയർമാരായ അഭിലക്ഷ്മിയും ഗോകുലും പറഞ്ഞത്. കമ്മിറ്റിയുടെ ഭാഗമായതിൽ വളരെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം