Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ ജനവാസമേഖലയില്‍ ഭീതിപടര്‍ത്തി കാട്ടാനക്കൂട്ടം; തുരത്താന്‍ ശ്രമം തുടരുന്നു

ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ജനവാസമേഖലകളിലേക്ക് ആനകളെത്തുന്നത് പതിവാകുകയാണ്.

wild elephants in residential area of wayanad
Author
Kalpetta, First Published Jul 25, 2019, 2:37 PM IST

കല്‍പ്പറ്റ: പനമരത്തിനടുത്ത് ജനവാസമേഖലയായ മാത്തൂര്‍വയലില്‍ കാട്ടാനക്കൂട്ടമിറങ്ങി. നെല്ലിയമ്പം റോഡിലാണ് ആനകളെ ആദ്യം കണ്ടത്. മൂന്ന് ആനകളാണ് ഇന്ന് രാവിലെ മുതല്‍ മാത്തൂര്‍വയലില്‍ എത്തിയത്. വയലിനോട് ചേര്‍ന്നുള്ള ഇല്ലിച്ചോട്ടിലായി നിലയുറപ്പിച്ച ആനകളെ വനപാലകരെത്തി കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.

ജില്ലയില്‍ വനത്തോട് ചേര്‍ന്നുള്ള ജനവാസമേഖലകളിലേക്ക് ആനകളെത്തുന്നത് പതിവാകുകയാണ്. പുല്‍പ്പള്ളി പാളക്കൊല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒറ്റയാനിറങ്ങി വിളവെടുക്കാറായ വാഴത്തോട്ടം നശിപ്പിച്ചിരുന്നു. ഇവിടെ തന്നെയുള്ള മറ്റൊരു പറമ്പിലെ തെങ്ങുകളും നശിപ്പിച്ചാണ് ആന മടങ്ങിയത്. ചേകാടി വനത്തില്‍ നിന്നാണ് സ്ഥിരമായി ഇവിടേക്ക് ആനകളെത്തുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

വെള്ളമുണ്ട പഞ്ചായത്തിലുള്‍പ്പെട്ട തൊണ്ടര്‍നാട് വാളാംതോട്ടിലും പരിസരപ്രദേശങ്ങളിലും ആനശല്യം രൂക്ഷമാണ്. ഇവിടെ തോട്ടത്തിലെത്തി ആയിരത്തോളം വാഴകള്‍ നശിപ്പിച്ചു. കുറ്റിയാട്-മാനന്തവാടി സംസ്ഥാനപാതയില്‍ മട്ടിലയത്ത് നിന്നും നിരവില്‍പ്പുഴയെത്തുന്നത് വരെ രാത്രിസഞ്ചാരം കാട്ടാനകളെ പേടിച്ചാണ്. വൈദ്യുതി കമ്പിവേലിയോ കിടങ്ങോ നിര്‍മിച്ച് ആനശല്യം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

Follow Us:
Download App:
  • android
  • ios