പ്രസവിച്ചയുടന്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ട സംഭവം മാതാവ് നടത്തിയ ക്രൂരമായ കൊലപാതകമെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണെന്ന് തെളിഞ്ഞു.

ചാരുംമൂട്: പ്രസവിച്ചയുടന്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ട സംഭവം മാതാവ് നടത്തിയ ക്രൂരമായ കൊലപാതകമെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. മൃതദേഹം ഇടപ്പോണ്‍ ജോസ് കോ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും. 

നൂറനാട് ഇടപ്പോണ്‍ കളരിയ്ക്കല്‍ വടക്കതില്‍ അഞ്ജന (36)യാണ് പ്രസവ വിവരം പുറത്തറിയാതിരിക്കാന്‍ ചോരക്കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അഞ്ജനപെണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവാഹമോചനം തേടിയ അഞ്ജന മൂന്നരവയുള്ള മകനുമായി ഇടപ്പോണുള്ള കുടുംബ വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്നു. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തി മറവു ചെയ്യാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഭയന്നു പോയ അഞ്ജന അടുത്തുള്ള ആശാ പ്രവര്‍ത്തകയെ വരുത്തുകയായിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും പ്രസവ വിവരം മറച്ചു വച്ചു. അവശനിലയിലായിരുന്ന അഞ്ജനയെ ആശാ പ്രവര്‍ത്തക മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. അഞ്ജനയുടെ ബാഗില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുമുണ്ടായിരുന്നു. പ്രസവിച്ചയുടന്‍ കുഞ്ഞ് മരിച്ചെന്നായിരുന്നു അഞ്ജന ഡോക്ടറോട് പറഞ്ഞത്. 

എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ബലപ്പെട്ടത്. തുടര്‍ന്നായിരുന്നു പോസ്റ്റുമോര്‍ട്ടം. അഞ്ജന കുരമ്പാല സ്വദേശിയുമായി അടുപ്പത്തിലാണെന്നും പോലിസ് പറഞ്ഞു. ചികിത്സയിലുള്ള ഇവര്‍ സുഖം പ്രാപിച്ചു വരികയാണ്. മൂത്ത കുട്ടിയും ഇവര്‍ക്കൊപ്പം ആശുപത്രിയിലുണ്ട്. ആശുപത്രി വിട്ട ശേഷമേ അറസ്റ്റുള്‍പ്പെടെയുള്ള കേസിന്റെ തുടര്‍ നടപടികളുണ്ടാവുകയുള്ളെന്ന് നൂറനാട് എസ്.ഐ.വി.ബിജു പറഞ്ഞു.