ബസ്സിൽ കയറുന്നതിനായി ഓടുന്നതിനിടെയാണ് മൊബൈൽ ഫോണ്‍ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത അഴുക്ക് ചാലിലേക്ക് വീണത്

മലപ്പുറം: അഴുക്കുചാലിൽ വീണ മൊബൈൽ ഫോണ്‍ തിരഞ്ഞ് കണ്ടുപിടിച്ച് യുവതിക്ക് നൽകി ശുചീകരണ തൊഴിലാളികൾ. മേൽമുറി സ്വദേശി ബുഷ്റ ബസ്സിൽ കയറുന്നതിനായി ഓടുന്നതിനിടെ മൊബൈൽ ഫോണ്‍ ബസ് സ്റ്റോപ്പിന് തൊട്ടടുത്ത അഴുക്ക് ചാലിലേക്ക് വീണു. രണ്ട് മീറ്ററോളം താഴ്ചയുള്ള സ്ലാബ് മൂടിയ അഴുക്ക് ചാലിൽ നിന്നും ഫോൺ തിരിച്ചെടുക്കാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. 

ഫോണ്‍ എടുക്കാൻ കഴിയാതെ വന്നപ്പോൾ നഗരസഭയിൽ വിവരമറിയിച്ചു. നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ എത്തി സ്ലാബ് മാറ്റി നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുത്തു. മൊബൈൽ ഫോൺ നഗരസഭ ഓഫീസിൽ വെച്ച് യുവതിക്ക് കൈമാറി. 

നഗരസഭ ഓഫീസിൽ വെച്ച് സ്ഥിരം സമിതി അധ്യക്ഷൻ പി കെ അബ്ദുൽ ഹക്കീം, നഗരസഭ കൗൺസിലർ സി കെ സഹിർ, സെക്രട്ടറി കെ പി ഹസീന, ക്ലീൻ സിറ്റി മാനേജർ കെ മധുസൂദനൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി പി അനുകൂൽ, ശുചീകരണ വിഭാഗം തൊഴിലാളികളായ മനോജ് കുമാർ, വാസുദേവൻ, മധുസൂദനൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഫോണ്‍ കൈമാറിയത്.

ഔട്ടർ റിംഗ് റോഡിൽ മണ്ണിടിച്ചിൽ, മാന്യത ടെക് പാർക്കിന്‍റെ വൻ മതിൽ നിലംപൊത്തി, മഴക്കെടുതിയിൽ ബെംഗളൂരു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം