കണ്ണൂർ ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ ദീപ്തി വി വിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലിന്‍റെ മൂന്നാം നിലയിലുള്ള 306 -ാം മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് എം ഡി എം എയുമായി പ്രതികളെ പിടികൂടിയത്

കണ്ണൂർ: കണ്ണൂരിൽ ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.9 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. യുവതി നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ കണ്ണൂരിലെ താവക്കരയിലുള്ള ഒരു ഹോട്ടൽ റൂമിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. കണ്ണൂർ ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ ദീപ്തി വി വിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലിന്‍റെ മൂന്നാം നിലയിലുള്ള 306 -ാം മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് എം ഡി എം എയുമായി പ്രതികളെ പിടികൂടിയത്.

ഇരിങ്ങാലക്കുടയിൽ ലഹരിവേട്ട

അതിനിടെ തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ഇരിങ്ങാലക്കുടയിൽ വൻ രാസ ലഹരിവേട്ട എന്നതാണ്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 245.72 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് ആണ് അറസ്റ്റിലായത്. സ്വിഫ്റ്റ് കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു എം ഡി എം എ. 5 ഗ്രാം വീതം തൂക്കമുള്ള 52 പാക്കറ്റുകളിലായായിരുന്നു കടത്ത്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ മദ്യ ലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ് 32 കാരനായ ഫഹദ്.