പരാതിക്കാരിയായ ജീവനക്കാരിയും സൂപ്രണ്ടും തുടക്കത്തിൽ നല്ല ബന്ധത്തിലായിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റി. ഇതോടെയാണ് സൂപ്രണ്ട് സഹപ്രവർത്തകയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴിയും മറ്റു സൈറ്റുകൾ വഴിയും  പ്രചരിപ്പിച്ചത്.

തൃശൂർ: വനിതാ ജീവനക്കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. ചാലക്കുടി വനം ഡിവിഷനിലെ ജീവനക്കാരിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. വിഷയത്തില്‍ തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിത്രങ്ങൾ മോർഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയർ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണു പരാതിയിലെ പ്രധാന ആരോപണം. 

ചാലക്കുടി വനം ഡിവിഷൻ ഓഫീസിലാണ് സംഭവം. സീനിയർ സൂപ്രണ്ട് എം.വി. ഹോബിക്കെതിരെയാണ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. പുഗഴേന്തി അച്ചടക്ക നടപടിയെടുത്തത്. വനിതാ ജീവനക്കാരാണ് ഓഫീസിൽ ഭൂരിപക്ഷവും. പരാതിക്കാരിയായ ജീവനക്കാരിയും സൂപ്രണ്ടും തുടക്കത്തിൽ നല്ല ബന്ധത്തിലായിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റി. ഇതോടെയാണ് സൂപ്രണ്ട് സഹപ്രവർത്തകയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴിയും മറ്റു സൈറ്റുകൾ വഴിയും പ്രചരിപ്പിച്ചത്.

ഓഫീസിലെ ജീവനക്കാർക്കിടയിലെ തമ്മിലടി വനംവകുപ്പിനു നിരന്തരം തലവേദന സൃഷ്ടിക്കുന്നുണ്ട്. ഓഫീസിലെ മറ്റു ജീവനക്കാരോടും സൂപ്രണ്ട് സ്ഥിരമായി മോശമായാണ് പെരുമാറുന്നത്, ജീവനക്കാരുമായി അനാവശ്യ കാര്യങ്ങൾക്ക് പോലും വാക്ക് തർക്കം ഉണ്ടാവുക പതിവാണ്. അടിയന്തര പ്രാധാന്യമുള്ള ഫയലുകളിൽ നടപടി വൈകിക്കുന്നതും സൂപ്രണ്ടിന്റെ മറ്റൊരു ഹോബിയാണ്. ഓഫിസിലെ എല്ലാ ജീവനക്കാരും ഈ വനിതാ സൂപ്രണ്ടിനെതിരെ പരാതികൾ നൽകിയിട്ടുണ്ട്. ജീവനക്കാരിക്കെതിരെ സൂപ്രണ്ട് മനപ്പൂർവ്വം ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്.

ഓഫീസിലെ ജീവനക്കാർ ചേർന്നു ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അസി. ഫോറസ്റ്റ് കൺസർവേറ്ററോട് അന്വേഷിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനെതിരായ നടപടി. അതേസമയം മോര്‍ഫിങ് സംബന്ധിച്ച് ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ലെന്നും സഹപ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സൂപ്പർവൈസറി തസ്തികയിൽ തുടരാൻ അർഹതയില്ല എന്നിങ്ങനെ റിപ്പോർട്ടിലെ പരാമർശങ്ങൾ നീളുന്നു.

Read More :  തോട്ടിൻകരയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; ഉപേക്ഷിച്ചത് അതിഥി തൊഴിലാളി ദമ്പതികൾ, തുമ്പായി കീറിയ പുതപ്പ്...