പുഷ്പകണ്ടത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് ജീപ്പില്‍  മടങ്ങിവരുകയായിരുന്നു തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ജീപ്പ് മറിഞ്ഞ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ എട്ടു തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. നെടുങ്കണ്ടം പുഷ്പകണ്ടത്ത് ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പുഷ്പകണ്ടത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് ജീപ്പില്‍ മടങ്ങിവരുകയായിരുന്നു തൊഴിലാളികള്‍. റോഡിലൂടെ വരുന്നതിനിടയില്‍ ജീപ്പ് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് റോഡില്‍ തന്നെയാണ് മറിഞ്ഞുവീണത്. നിയന്ത്രണം വിട്ട ജീപ്പ് തോട്ടത്തിലേക്ക് പോകാത്തതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. അപകടം നടന്നയുടനെ തന്നെ ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ജീപ്പ് നിയന്ത്രണം വിട്ട് മറിയാനുണ്ടായ കാരണം വ്യക്തമല്ല. 

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ച ദാരുണ സംഭവം ഉണ്ടായത്.വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. 

9 സ്ത്രീകളുടെ ജീവന്‍ പൊലിഞ്ഞ മാനന്തവാടി ജീപ്പ് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം 

കല്‍പ്പറ്റ: മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായം നൽകും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തിൽ 9 പേരാണ് മരിച്ചത്. മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു.

ആഗസ്ത് 25 ന് വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കണ്ണോത്തുമലയില്‍ ജീപ്പ് കൊക്കയിലേക്ക് വീഴുകയായിരുന്നു. മരിച്ചവരെല്ലാം സ്ത്രീകളാണ്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ 9 പേരും മരിച്ചു. 12 പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

പലർക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണ കാരണം. പാറയും വെള്ളവുമൊക്കെ നിറഞ്ഞ സ്ഥലത്തെ അപകടം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറയുകയുണ്ടായി. പക്ഷെ കുറ്റക്കാർക്ക് എതിരായ നിയമ നടപടി വൈകുന്നതില്‍ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രതിഷേധമുണ്ട്. 

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് #Asianetnews