പുതുക്കാട് വെണ്ടോര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസ വില്‍പന കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ഇറച്ചിയേക്കുറിച്ചാണ് പരാതി

തൃശൂർ: തൃശൂരിൽ മാംസ വിൽപന കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതി. കടപൂട്ടി സ്ഥലം വിട്ട് ഉടമ. പുതുക്കാട് വെണ്ടോര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപമുള്ള മാംസ വില്‍പന കേന്ദ്രത്തില്‍ നിന്നും വാങ്ങിയ ഇറച്ചിയേക്കുറിച്ചാണ് പരാതി ഉയ‍ർന്നത്. രാവിലെ വാങ്ങിയ ഇറച്ചിയിലാണ് പുഴുവിനെ കണ്ടെത്തിയത്. വരാക്കര സ്വദേശിയാണ് പരാതിക്ക് ആസ്പദമായ ഇറച്ചി വാങ്ങിയത്.

പരാതിയായതോടെ ഉടമ കട പൂട്ടി സ്ഥലംവിട്ടു. ആരോഗ്യകേന്ദ്രം, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും കട അടച്ച നിലയിലായിരുന്നു. പരാതിക്കാരന്റെ വീട്ടിലെത്തിയ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന മാംസ വില്‍പന ശാലയാണ് ഇതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഈ കടയില്‍ നിന്നും മുമ്പും സമാന പരാതികളുയര്‍ന്നിട്ടുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്.

വില്‍പന നടത്തിയ ഇറച്ചിയില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് അടച്ചിട്ട സ്ഥാപനം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെ അളഗപ്പനഗര്‍ പഞ്ചായത്തിലെ എല്ലാ മത്സ്യ മാസ വില്‍പന കേന്ദ്രങ്ങള്‍ക്കും 15 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇന്ന് വീണ്ടും പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗവും അറിയിച്ചു. രണ്ട് ദിവസം മുൻപ് പുതുക്കാട് സെൻ്ററിൽ പ്രവർത്തിക്കുന്ന കാന്താരി തട്ടുകടയിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് കട അടപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം