കുമരംപുത്തൂര്‍ വട്ടമ്പലത്ത് സ്‌പോട്‌സ് അക്കാദമി തുടങ്ങാനാണ് മുഹമ്മദ് ഷാഫി 92 സെന്റ് സ്ഥലം വാങ്ങിയത്. സ്ഥലം നിരപ്പാക്കിയതു മുതല്‍ അയല്‍വാസിയായ സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി. 

മണ്ണാര്‍ക്കാട്: 10ലക്ഷം രൂപ ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകന്‍ (CPM Activist) ഭീഷണിപ്പെടുത്തുകയാണെന്നും അതുകൊണ്ടുതന്നെ സംരംഭം തുടങ്ങാനാകുന്നില്ലെന്നും യുവാവിന്റെ ആരോപണം. മണ്ണാര്‍ക്കാട് സ്വദേശിയായ യുവസംരംഭകനാണ് ആരോപണവുമായി രംഗത്തെത്തിയത്. അയല്‍വാസിയായ സിപിഎം പ്രവര്‍ത്തകന്‍ പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ശല്യം ചെയ്യുന്നതായാണ് പരാതി. എന്നാല്‍ യുവാവിന്റെ ആരോപണം വ്യാജമാണെന്നും ചുറ്റുമതില്‍ ബലപ്പെടുത്തുന്നുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് പറഞ്ഞു. 

കുമരംപുത്തൂര്‍ വട്ടമ്പലത്ത് സ്‌പോട്‌സ് അക്കാദമി തുടങ്ങാനാണ് മുഹമ്മദ് ഷാഫി 92 സെന്റ് സ്ഥലം വാങ്ങിയത്. സ്ഥലം നിരപ്പാക്കിയതു മുതല്‍ അയല്‍വാസിയായ സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് കുമാര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി. അതിനിടെ ചുറ്റുമതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. പിന്നീട് പണി തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായതായും ഷാഫി പറയുന്നു. തടസ്സമുണ്ടാക്കാതിരിക്കാന്‍ പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. 

എന്നാല്‍ തന്റെ പുരയിടത്തോട് ചേര്‍ന്ന ഭാഗത്ത് ബലപ്പെടുത്തി മതില്‍ നിര്‍മ്മിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് സന്തോഷ് പറഞ്ഞു. പണം ചോദിച്ചെന്ന ആരോപണം വ്യാജമാണെന്നും പറഞ്ഞു. ഇരുകൂട്ടരുടെയും പരാതി കേട്ടെന്നും മതില്‍ ബലപ്പെടുത്തി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഎം കുമരംപത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. സംരംഭകന് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം ഉണ്ടാകില്ലെന്നും സിപിഎം വിശദീകരിച്ചു. എന്നാല്‍ നിര്‍മാണ ജോലിക്കാരെ സന്തോഷ് തടസ്സപ്പെടുത്തുന്നതുള്‍പ്പടെയുള്ള പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് ഷാഫി ആരോപിക്കുന്നു.

ദിലീപ് കൈമാറാത്ത വിവരങ്ങൾ സൈബർ വിദഗ്ധന്‍റെ പക്കൽ, കണ്ടെത്തി ക്രൈംബ്രാഞ്ച്

കൊച്ചി: ദിലീപിന്‍റെ ഫോൺരേഖകൾ നശിപ്പിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിനെ അന്വേഷണം സംഘം ഉടൻ ചോദ്യം ചെയ്യും. ഇതിന്‍റെ ഭാഗമായി സായി ശങ്കറിന്‍റെ കൊച്ചിയിലെ വീട്ടിൽ സൈബർ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്. അഭിഭാഷകന്‍റെ ഓഫീസിൽ വെച്ച് രേഖകൾ നശിപ്പിച്ചത് സായ് ശങ്കർ ആണെന്ന് ക്രൈം ബ്രാ‌ഞ്ച് കണ്ടെത്തിയിട്ടുണ്ട്. ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്ന് സൂചനയുണ്ട്. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നും കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിൽ താൻ തെളിവുകൾ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് ദിലീപിന്‍റെ വാദം. 

കൂടാതെ തന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നുവെന്ന ദാസന്‍റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.

എന്നാൽ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണ്ണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.

ദിലീപിന്‍റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു. എന്നാൽ മെയിൽവഴിയുള്ള പരാതി സ്വീകരിക്കാനാകില്ലെന്നും ചട്ടപ്രകാരം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗൺസിൽ മറുപടി നൽകിയത്. 

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകൾ എന്ന് പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ നടിയും ഈ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ നടി ആരോപിക്കുന്നു. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും നടി പറയുന്നു.