കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കേളമംഗലം സ്വദേശി ചാലില്‍ ഹൗസില്‍ കൃപേഷ് (35) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് കൃപേഷ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ഏപ്രില്‍ 17 നാണ് അപകടം നടന്നത്. ലിഫ്റ്റുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടയില്‍ കൃപേഷിനും കൂടെയുണ്ടായിരുന്ന രാജേഷ് എന്നയാള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ട്രെയിനിലേക്ക് വൈദ്യുതി നല്‍കുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ ലൈനില്‍ തട്ടുകയായിരുന്നു. രാജേഷ് ഷോക്കേറ്റ് പുറത്തേക്ക് തെറിച്ചുവീണു. എന്നാല്‍ പൈപ്പില്‍ പിടിച്ചു നിന്നുപോയ കൃപേഷിന് ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു എന്നതാണ്. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി പി മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ ( 13 ) ആണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് : ഫാത്തിമ. സഹോദരങ്ങൾ : ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന ഫാത്തിമ. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു.


