കല്ലാര്‍ ഡാമില്‍ ചൂണ്ടയിടുന്നതിനിടെ കാൽതെറ്റിവീണ് യുവാവ് മുങ്ങിമരിച്ചു
കല്ലാര്‍ ഡാമില്‍ കാൽതെറ്റി വീണ് യുവാവ് മുങ്ങിമരിച്ചു. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി പഴംപുരയ്ക്കല്‍ ജിബിന്‍ ആണ് മരിച്ചത്.
ഇടുക്കി: കല്ലാര്‍ ഡാമില്‍ കാൽതെറ്റി വീണ് യുവാവ് മുങ്ങിമരിച്ചു. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി പഴംപുരയ്ക്കല്‍ ജിബിന്‍ ആണ് മരിച്ചത്. മീന്‍ പിടിക്കാന്‍ എത്തിയ യുവാക്കള്‍ കാല്‍വഴുതി ഡാമിലേയ്ക്ക് വീഴുകയായിരുന്നു. ഒരാള്‍ രക്ഷപെട്ടു.
വ്യാഴാഴ്ച ഉച്ചയോടെയാണ് എഴുകുംവയലില്‍ നിന്നും മീന്‍ പിടിയ്ക്കുന്നതിനായി കല്ലാര്‍ ഡാമിലെത്തിയ യുവാക്കള്‍ വെള്ളത്തില്‍ വീണത്. ഡാമിന് സമീപത്തെ പാറയിലിരുന്ന് ചൂണ്ടയിടുകയായിരുന്ന യുവാക്കള്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
എഴുകുംവയല്‍ സ്വദേശികളായ പഴംപുരയ്ക്കല്‍ ജിബിന്‍, വഴീപറമ്പില്‍ ഐബിന്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. ഐബിന്‍ വെള്ളത്തില്‍ വീഴുന്ന കണ്ട ജീബിന്‍ രക്ഷിയ്ക്കാനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഐബിനെ രക്ഷപ്പെടുത്തി.
സംഭവം നടന്നയുടൻതന്നെ നെടുങ്കണ്ടം ഫയര്‍ ഫോഴ്‌സ് എത്തി തെരച്ചില്‍ ആരംഭിച്ചു. ജിബിന്‍ വീണ ഭാഗത്ത് ഏകദേശം 30 അടി താഴ്ചയില്‍ വെള്ളം ഉണ്ടായിരുന്നു. ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലനിരക്ക് ക്രമീകരിച്ചാണ് തെരച്ചില്‍ നടത്തിയത്.
ഒരു മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവുലാണ് മൃതദേഹം ലഭിച്ചത്. ചൂണ്ട നൂല്‍ ദേഹത്ത് കുരുങ്ങിയ നിലയിലാണ് ജിബിനെ കണ്ടെത്തിയത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക മാറ്റി. നെടുങ്കണ്ടം പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.