'മൂവ്‌മെന്‍റ് വിജയൻ' എന്ന് വിളിക്കുന്ന വിജയനാണ് വിഴിഞ്ഞത്ത് പിടിയിലായത്.

വിഴിഞ്ഞം: തിരുവനന്തപുരത്ത് വിഴിഞ്ഞത്തിന് സമീപം ഓട്ടോ റിക്ഷയിലെ ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് ഓട്ടോഡ്രൈവർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രണ്ടാം പ്രതി കോട്ടപ്പുറം തുലവിള പള്ളിക്കിണറിനു താഴെ 'മൂവ്‌മെന്‍റ് വിജയൻ' എന്ന് വിളിക്കുന്ന വിജയനാണ്(27) അറസ്‌റ്റിലായത്. കരയടിവിള ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

പ്രതികൾ റോഡ് സൈഡിൽ നിൽക്കുന്നുന്നതിനിടെയാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ പ്രധാന പ്രതി പിടിയിലാകാനുണ്ട്. അതുവഴി വന്ന ഓട്ടോ ഡ്രൈവർ ദിലീപിനെ ഹെഡ് ലൈറ്റിന്‍റെ വെളിച്ചം കണ്ണിലടിച്ചെന്ന് പറഞ്ഞ് അക്രമികൾ കുത്തിയത്. പ്രതികൾ സ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ദിലീപ് കണ്ടിരുന്നു. ഹെഡ് ലൈറ്റ് വെളിച്ചം കണ്ണിലടിച്ചതും, ഇവിടിരുന്ന് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചത് വിലക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദിലീപിനെ കുത്തിയ പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചത് പിടിയിലായ ആളാണെന്നും, പ്രധാന പ്രതി ജഗൻ എന്ന് വിളിക്കുന്ന അഹിൽ രാജിനായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ വിജയനെ റിമാൻഡ് ചെയ്‌തു.