പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഭാഷാപരിജ്ഞാന സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് ആല്‍ബി തട്ടിപ്പ് നടത്തിയത്.

കോഴിക്കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കി വിദേശ രാജ്യങ്ങളില്‍ ജോലി ലഭിക്കുമെന്ന് പറഞ്ഞുപറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി പുതുപറമ്പില്‍ ആല്‍ബി(36)നെയാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ഭാഷാപരിജ്ഞാന സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് ആല്‍ബി തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദേശത്ത് ജോലി വാഗ്ദനം ലഭിച്ചവര്‍ക്ക് ജോലി ലഭിക്കാതായതോടെയാണ് തട്ടിപ്പ് പുറത്തായത്.

ലക്ഷങ്ങളാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയത്. ജില്ലയില്‍ പലയിടങ്ങളിലും ബിനാമി പേരുകളില്‍ ആല്‍ബിന്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓണ്‍ലൈനായി പരസ്യം നല്‍കിയാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയത്. ഉത്തരേന്ത്യയിലെ പല സര്‍വകലാശാലകളില്‍ നിന്നും ഇയാള്‍ വ്യാജമായി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തിരുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും ഇയാളുടെ പേരില്‍ സമാനമായ കുറ്റകൃത്യത്തിന് കേസുകളുണ്ട്.