നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് സുനീർ ഖാനെന്ന് പൊലീസ് പറഞ്ഞു
തിരുവനന്തപുരം: നെടുമങ്ങാട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി സുനീർ ഖാനാ (32) ണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.420 ഗ്രാം എം ഡി എം എ പിടികൂടി. നെടുമങ്ങാട് പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് സുനീർ ഖാനെന്ന് പൊലീസ് പറഞ്ഞു. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. നേരത്തെയും ഇയാളില്‍ നിന്ന് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിൽപ്പന സംബന്ധിച്ച് വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുമുണ്ട്. ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മകൻ കഞ്ചാവ് കേസിൽ പ്രതിയായതിന്‍റെ പേരിൽ വീട്ടിലുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു എന്നതാണ്. കേസിന്‍റെ അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ പരാതിക്കാരിയായ വട്ടപ്പാറ സ്വദേശിനിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകാമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ ഉത്തരവിൽ പറഞ്ഞു. 2023 ജൂലൈ 15 ന് വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സംഘവും വീട്ടിൽ അതിക്രമിച്ച് കയറി പരാതിക്കാരിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ ലഭിച്ച പരാതി. റൂറൽ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ മകനെതിരെ കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ക്രൈം 1057/23 കേസ് രജിസ്റ്റർ ചെയ്തതായും മകന് കഞ്ചാവ് കച്ചവടവുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിൽ നിയമപ്രകാരം പരിശോധന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പരാതിക്കാരിയെ മർദിച്ചത് സംബന്ധിച്ച പരാമർശമൊന്നും റിപ്പോർട്ടിലില്ല. ഇതോടെയാണ് പരാതിക്കാരിയുടെ മകൻ പ്രതിയായ കേസ് നിയമപരമായ മാർഗത്തിലൂടെ പരിഹാരം കാണണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ നിർദേശിച്ചത്.
