ഇരിങ്ങാലക്കുടയിൽ റോഡരികിൽ മാലിന്യം എറിഞ്ഞ യുവാക്കൾക്ക് 4000 രൂപ പിഴ ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്കിന്റെ നമ്പർ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞാണ് പിഴ ഈടാക്കിയത്.

തൃശൂർ: ഇരിങ്ങാലക്കുടയില്‍ ബൈക്കിലെത്തി റോഡരികില്‍ മാലിന്യം എറിഞ്ഞ യുവാക്കള്‍ക്ക് 4000 രൂപ പിഴ. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് 25ല്‍ കെ എസ് ആര്‍ ടി സി റോഡില്‍ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്കിലെത്തിയ യുവാക്കള്‍ റോഡരികില്‍ കവറിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞ് കടന്ന് കളഞ്ഞത്. എന്നാല്‍ റോഡരികിലെ വീട്ടുകാര്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. വീട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം ഇരിങ്ങാലക്കുട നഗരസഭയില്‍ പരാതി നല്‍കി. ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് പിഴ ഈടാക്കുകയായിരുന്നു.

സര്‍ക്കാരിന്റെ പുതിയ പദ്ധതി അനുസരിച്ച് പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ തെളിവുകള്‍ സഹിതം കണ്ടെത്തി പരാതി നല്‍കുന്നവര്‍ക്ക് അവരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കും. ഇതനുസരിച്ച് സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയ വീട്ടുകാര്‍ക്ക് 1000 രൂപ പാരിതോഷികമായി നൽകുമെന്ന് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ഈ പദ്ധതിയില്‍ ഇത്തരത്തില്‍ ലഭിക്കുന്ന ആദ്യ പരാതിയാണിതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ ഈ വര്‍ഷം തന്നെ നേരിട്ട് നടത്തിയ പരിശോധനയില്‍ അടക്കം പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി ആകെ 3,20,000 രൂപ പിഴ അടപ്പിച്ചിട്ടുണ്ട്.