ഡാര്‍ജിലിങ്ങിലെ പതിനെട്ടു വയസുകാരന്‍ മനീഷ് സാക്കി, ഇരുപത്താറുവയസുള്ള അദിതി ഗോയല്‍ എന്നിവര്‍ ആത്മഹത്യ ചെയ്തത് മോമോ ചലഞ്ചുമായി ബന്ധപ്പെട്ടാണെന്നാണ് കരുതുന്നത്. പൊലീസ് പ്രാഥമികാന്വേഷണത്തില്‍, മോമോ ചലഞ്ച് ഏറ്റെടുത്ത ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തിയത്.
കൊല്‍ക്കത്ത: രണ്ടുപേര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് മോമോയ്ക്കെതിരെ കടുത്ത ജാഗ്രതാ നടപടികളുമായി നോര്‍ത്ത് ബംഗാള്‍. കൊലയാളി ഗെയിമായ മോമോയില്‍ നിന്ന് മെസ്സേജുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രണ്ടുപേര്‍ ആത്മഹത്യ ചെയ്തത്.
പൊലീസ് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
'മോമോ ചലഞ്ച് പരാതികള്‍ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. ബ്ലൂ വെയില്‍ ചലഞ്ചിനുശേഷം നമുക്ക് മോമോ ചലഞ്ചും അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. വാട്ട്സാപ്പിലൂടെയാണ് ഗെയിമിലേക്കുള്ള ലിങ്കുകള്‍ വ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വേണ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.' എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഡാര്‍ജിലിങ്ങിലെ പതിനെട്ടു വയസുകാരന്‍ മനീഷ് സാക്കി, ഇരുപത്താറുവയസുള്ള അദിതി ഗോയല്‍ എന്നിവര്‍ ആത്മഹത്യ ചെയ്തത് മോമോ ചലഞ്ചുമായി ബന്ധപ്പെട്ടാണെന്നാണ് കരുതുന്നത്. പൊലീസ് പ്രാഥമികാന്വേഷണത്തില്‍, മോമോ ചലഞ്ച് ഏറ്റെടുത്ത ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തിയത്.
വാട്ട്സാപ്പിലൂടെ മോമോ ചലഞ്ച് ഏറ്റെടുക്കാനുള്ള സന്ദേശങ്ങള്‍ വരുന്നതായി നിരവധി പേരില്‍ നിന്ന്, പ്രത്യേകിച്ച് യുവാക്കളില്‍ നിന്നും പരാതികള്‍ പൊലീസിന് ലഭിക്കുന്നുണ്ട്. നിരവധി പേര്‍ വിഷാദത്തിനും സമ്മര്‍ദ്ദങ്ങള്‍ക്കും അടിപ്പെടുന്നുണ്ട്.
ആഗസ്ത് 21ന് കബിത റായ് എന്ന ജല്‍പൈഗുരി സ്വദേശിനിക്ക് ഗെയിം കളിക്കാനുള്ള ക്ഷണം കിട്ടിയിരുന്നു. കബിത പരാതി കൊടുത്തതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഐ.ടി പ്രൊഫഷണലും എട്ട് വയസുള്ളൊരു കുട്ടിയുടെ അമ്മയുമായ രാജശ്രീ ഉപാധ്യായക്കും സമാനമായ മെസ്സേജ് വന്നിരുന്നു. 'എന്‍റെ ഒരു സുഹൃത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞാനതിന് മറുപടി കൊടുത്തില്ല. ഞാന്‍ നേരത്തേ തന്നെ ഇതിനെ കുറിച്ച് കേട്ടിരുന്നു. എനിക്ക് എട്ടുവയസുള്ളൊരു കുട്ടിയുണ്ട്. അതുകൊണ്ട് ഞാന്‍ ഭയന്നിരുന്നു.' അവര്‍ പറയുന്നു.
ഇതുപോലെ, നിരവധി പരാതികളാണ് വരുന്നതെന്ന് പൊലീസും പറയുന്നു. സൈബര്‍ സെല്ലുമായി സഹകരിച്ച് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. സൈബര്‍ വിദഗ്ധനും 'ഇന്ത്യന്‍ സ്കൂള്‍ ഓഫ് എത്തിക്കല്‍ ഹാക്കിങ്ങ്' എം.ഡിയുമായ സന്ദീപ് സെന്‍ഗുപ്ത പറയുന്നു, '' ഈ ഗെയിമിനു പിന്നിലുള്ളവര്‍ വിവിധ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. മറ്റ് സോഷ്യല്‍ മീഡിയ വഴി ഗെയിം കളിക്കാന്‍ ആളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.'' അവരുടെ ഗെയിം കളിക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്നും സെന്‍ഗുപ്ത പറയുന്നു.
എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മോമോയുമായി ബന്ധപ്പെട്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
