ജനിച്ചത് കാമാത്തിപുരയില്‍, കണ്ടത് കരളുരുകുന്ന കാഴ്ചകള്‍; ഇന്ന്, ഒരുപാട് പേര്‍ക്ക് താങ്ങാണ്
എന്‍റെ അച്ഛന് ഗ്രാമത്തിലേക്ക് തിരികെ പോകണം എന്നുണ്ടായിരുന്നു. പക്ഷെ, അമ്മ നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്കപ്പെട്ടു. നമുക്ക് വിദ്യാഭ്യാസം തരണമെന്ന് തന്നെ അമ്മ കരുതി. എല്ലാ മക്കള്‍ക്കും വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളയുമെന്ന് അമ്മ പറഞ്ഞു.
മുംബൈ: ജനിച്ചത് കാമാത്തിപുരയിലാണ്. ദിവസേന കാണുന്നത് ലൈംഗികത്തൊഴിലാളികളേയും മറ്റും. പക്ഷെ, അവിടെ നിന്നും വിദ്യാഭ്യാസം നേടി. തനിക്ക് ചുറ്റുമുള്ള കുട്ടികളെ പഠിപ്പിച്ചു. അക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്കായി 'ഉര്‍ജ' എന്ന ട്രസ്റ്റിന് രൂപം കൊടുത്തു. ദീപാലി വന്ദന എന്ന യുവതിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത് 'ഹ്യുമന്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജിലാണ്. വിദ്യാഭ്യാസമാണ് തനിക്ക് കരുത്തായതെന്നും. അനുഭവങ്ങള്‍ ഒരുപാടുള്ള സ്ത്രീകള്‍ക്ക് ഈ ലോകം തന്നെ പിടിച്ചടക്കാനുള്ള ശേഷി വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: ഞങ്ങള്‍ കാമാത്തിപുരയിലായിരുന്നു ജീവിച്ചിരുന്നത്. എലിശല്ല്യമുള്ള വൈദ്യുതി ഇല്ലാത്ത മുറിയില്‍ അഞ്ച് കുടുംബങ്ങള്‍ക്കൊപ്പം. ഞാനും എന്‍റെ അഞ്ച് സഹോദരങ്ങളും സ്കൂളിലേക്ക് പോകുമ്പോഴെല്ലാം കണ്ടിരുന്നത് ലൈംഗിക തൊഴിലാളികളെയും മരുന്നുപയോഗിക്കുന്നവരേയുമാണ്. ഞങ്ങളുടെ ജീവിതം ഭയത്തിലായിരുന്നു. തൊണ്ണൂറിലെ വര്‍ഗീയ കലാപത്തിന്‍റെ ഭാഗമായി അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആ സമയത്ത് എന്‍റെ അമ്മ ഗര്‍ഭിണിയായിരുന്നു. ഞാനായിരുന്നു മൂത്തത്. അതുകൊണ്ട് ഞാനവരുടെ കൂടെച്ചെന്നു. അന്ന് കണ്ട് കാഴ്ചകള്‍ ഭീതിജനകമായിരുന്നു. പലതരം ശവശരീരങ്ങള്‍, വഴിയിലെല്ലാം ചോര.
എന്‍റെ അച്ഛന് ഗ്രാമത്തിലേക്ക് തിരികെ പോകണം എന്നുണ്ടായിരുന്നു. പക്ഷെ, അമ്മ നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്കപ്പെട്ടു. നമുക്ക് വിദ്യാഭ്യാസം തരണമെന്ന് തന്നെ അമ്മ കരുതി. എല്ലാ മക്കള്‍ക്കും വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകളയുമെന്ന് അമ്മ പറഞ്ഞു. അങ്ങനെ, അമ്മ ഇളയ ആളെയും കൊണ്ട് ഗ്രാമത്തിലേക്ക് മടങ്ങുകയും ഞങ്ങള്‍ അച്ഛനൊപ്പം അവിടെ തങ്ങുകയും ചെയ്തു. അങ്ങനെ വിദ്യാഭ്യാസമില്ലാത്ത നമ്മുടെ അച്ഛന്‍ നമ്മുടെ കൂടെനിന്ന് നമുക്ക് വിദ്യാഭ്യാസം കിട്ടുന്നുവെന്ന് ഉറപ്പ് വരുത്തി. അദ്ദേഹം ഞങ്ങള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കിത്തന്നു. ഞങ്ങളുടെ മുടികെട്ടിത്തന്നു. എല്ലാ വൈകുന്നേരവും ഞങ്ങള്‍ ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ നമ്മുടെ കൂടെത്തന്നെയിരുന്നു.
സ്കൂള്‍ വിട്ടുവന്ന് ഞാന്‍ കഞ്ഞുകുഞ്ഞു ജോലികള്‍ ചെയ്തു. നമ്മുടെ തെരുവുകളില്‍ വിവിധ പരിപാടികള്‍ ഞാന്‍ സംഘടിപ്പിച്ചിരുന്നു. പതിനെട്ട് വയസായപ്പോഴേക്കും ഒരു എന്‍.ജി.ഒയുടെ കൂടെ കൂടി ഞാനാ തെരുവിലെ കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ആ പന്ത്രണ്ട് വര്‍ഷം മോശത്തില്‍ മോശമായ പല കാര്യങ്ങളും ഞാന്‍ കണ്ടു. അവരുടെ കൂടെ ചേര്‍ന്ന് വഴിയോരത്തുള്ള കുട്ടികളെ പുനരധിവസിപ്പിക്കാന്‍ തുടങ്ങി. ഞങ്ങളവര്‍ക്ക് കൌണ്‍സിലിങ് കൊടുത്തു. അവരേയും അവരുടെ കുടുംബത്തേയും ഒരുമിപ്പിച്ചു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനൊരു പരിശോധന നടത്തി. രാജസ്ഥാനില്‍ നിന്നുള്ള ഒരു മാനസികാരോഗ്യക്കുറവുള്ളൊരു കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായി. അപ്പോഴെനിക്ക് തോന്നി. കുറച്ചുകൂടി കാര്യമായതെന്തെങ്കിലും ഞാന്‍ ചെയ്യണമെന്ന്. അവളെ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെത്തന്നെയാണ് ഭക്ഷണം കൊടുത്തിരുന്നത്. അവിടെയാണ് അവള്‍ ഉറങ്ങിയിരുന്നതും. അവളുടെ കുടുംബം പറഞ്ഞത് അവിടെ അടുത്തൊന്നും ആശുപത്രിയോ മറ്റോ ഇല്ലെന്നും അവള്‍ എവിടെയെങ്കിലും ഓടിപ്പോയാല്‍ ആരെങ്കിലും വല്ലതും ചെയ്താല്‍ അവള്‍ ഗര്‍ഭിണിയാവുകയും വീട്ടുകാര്‍ക്ക് നാണക്കേടുണ്ടാവുകയും ചെയ്യുമെന്നാണ്. ഞാന്‍ ഞെട്ടിപ്പോയി. കുടുംബത്തെ പോലും വിശ്വാസിക്കാനാവാത്ത സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് ഞാനോര്‍ത്തു. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും എനിക്ക് തോന്നി. അങ്ങനെ എന്‍.ജി.ഒയുടെ സഹായത്തോടെ ഉര്‍ജ ട്രസ്റ്റിന് രൂപം കൊടുത്തു. ഇതുവരെയായി 500 സ്ത്രീകളെ പുനരധിവസിപ്പിച്ചു. ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു.
അതിലൊരു പെണ്‍കുട്ടി ഒരു താഴ്ന്ന ജാതിയില്‍ പെട്ടയാളെയാണ് വിവാഹം കഴിച്ചത്. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും നിരന്തര സമ്മര്‍ദ്ദത്താല്‍ അവള്‍ക്ക് അവിടെ നിന്ന് പോരേണ്ടി വന്നു. ഒരു ഗുണ്ടയെ വിവാഹം കഴിക്കേണ്ടിയും. അവള്‍ക്ക് മാനസികമായി പ്രശ്നമുണ്ടാവുകയും ഗര്‍ഭമലസുകയും ചെയ്തു. അവളുടെ അമ്മായിഅമ്മ അവളെ വീടിനു പുറത്താക്കി. ആശകള്‍ നഷ്ടപ്പെട്ട നിലയില്‍ തെരുവില്‍ നിന്നാണ് ഞങ്ങളവളെ കണ്ടത്. അവളെ ഞങ്ങള്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഒരു പാക്കിങ് ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ് അവളിപ്പോള്‍. ഒറ്റക്ക് ജീവിക്കുന്നു. അതിനുള്ള പണം ജോലിയില്‍ നിന്ന് അവള്‍ തന്നെ കണ്ടെത്തുന്നു.
സമൂഹം കരുതുന്നത് സ്ത്രീക്കൊരിക്കലും ഒറ്റക്ക് ജീവിക്കാനാകില്ലെന്നാണ്. പക്ഷെ, ഈ അഞ്ഞൂറ് പേരില്‍ നിന്നും ഞാന്‍ പഠിച്ചത് തീയില്‍ നിന്നും വന്ന സ്ത്രീകള്‍, തോക്കിനറ്റത്ത് നിന്ന് വന്ന സ്ത്രീകള്‍ ലോകം പിടിച്ചടക്കുമെന്നാണ്.