ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പനിയും നിര്‍ജലീകരണവുമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 11 ദിവസം പിന്നിടുന്നു. ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ജയലളിതയുടെ അവസ്ഥ ഗുരുതരമാണെന്നും വാര്‍ത്തകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യസ്ഥിതി എന്തെന്നു വ്യക്തമാക്കണമെന്നും അവരുടെ ഫോട്ടോകള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

സോഷ്യല്‍ മീഡിയയില്‍ ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനിടയിലാണ് ആശുപത്രിയില്‍ കിടക്കുന്ന ജയലളിതയുടേതെന്ന രീതിയില്‍ ഒരു ഫോട്ടോ വൈറലായത്. എന്നാല്‍ ആ ചിത്രം വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിരവധി മെഡിക്കല്‍ ഉപകരണങ്ങളുടെ നടുവില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ഒരു സ്ത്രീ കിടക്കുന്നതിന്റെ ആ ദൃശ്യമാണ് പ്രചരിച്ചത്. പലരും അത് ജയലളിതയുടേതു തന്നെയാണെന്നു തെറ്റിദ്ധരിച്ചു. 

എന്നാല്‍ പെറുവിലെ ലിമയിലുള്ള എസാലുഡ് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്. എസാലുഡ് ആശുപത്രിയിലെ ഇന്റന്‌സീവ് കെയര്‍ യൂണിറ്റ് എന്ന ക്യാപ്ഷന്‍ സഹിതം അവരുടെ വെബ്‌സൈറ്റില്‍ ഈ ചിത്രമുണ്ട്. അതിനിടയില്‍ ഈ ഫോട്ടോ പ്രചരിച്ചതോടെ ജയലളിതയുടേതു തന്നെയായിരിക്കുമെന്നു തെറ്റിദ്ധരിക്കുകയായിരുന്നു.