Asianet News MalayalamAsianet News Malayalam

ഹിപ്പോയെപ്പോലുണ്ട് കാണാന്‍, തൊട്ടാല്‍ എന്റെ മേലില്‍ കരി ആകും, ആ കുഞ്ഞ് പറഞ്ഞു!

ആന്റി അവിടെ നിന്നും മാറിയ അടുത്തനിമിഷം ഈ കുഞ്ഞിന്റെ അമ്മ പറയുകയാണ് -' കുഞ്ഞിനെ പറഞ്ഞിട്ടെന്താ കാര്യം. അവരെ തൊട്ട് കണ്മഷി എഴുതാം! അങ്ങനെയല്ലേ ഇരിക്കുന്നത്. പിന്നെ കുഞ്ഞ് പേടിക്കാതെ ഇരിക്കുവോ.'

speak up Aswathy Joy Arakkal on role of parenting in body shaming
Author
Thiruvananthapuram, First Published Aug 12, 2022, 3:39 PM IST

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

 

speak up Aswathy Joy Arakkal on role of parenting in body shaming

 

കുറച്ചുനാളുകള്‍ക്ക് മുന്‍പ്, വളരെ വേണ്ടപ്പെട്ട ഒരു വീട്ടിലെ കല്യാണത്തലേന്ന് നടന്ന, വ്യക്തിപരമായി എന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമാണ് ഈ കുറിപ്പ് എഴുതി്ക്കുന്നത്. 

അന്ന്, ഞങ്ങള്‍ ചെറിയ മക്കളുള്ള സ്ത്രീകളൊക്കെ കല്യാണവീടിന്റെ ഒരുഭാഗത്ത് തമാശയും കളിചിരികളുമായി ഇരിക്കുകയാണ്. മക്കളെല്ലാം ഞങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് തന്നെ ഓടിച്ചാടി കളിച്ചു നടക്കുന്നു. പലരും വന്നു ഞങ്ങളോട് സംസാരിക്കുന്നും, വിശേഷങ്ങള്‍ ചോദിക്കുന്നു.

അതിനിടയിലാണ്, കല്യാണവീട്ടിലെ ബന്ധു തന്നെയായ ആന്റി ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച ആന്റിയുടെ തൊലിയുടെ നിറം കറുപ്പാണ്. അത്യാവശ്യം തടിച്ച ശരീരപ്രകൃതിയും ആണവര്‍ക്ക്. കറുത്തനിറവും, തടിച്ചശരീരവും ഒരു കുറവാണെന്നല്ല കേട്ടോ ഞാന്‍ എഴുതിയിരിക്കുന്നത്. ഞാന്‍ ഉദ്ദേശിക്കുന്ന സംഭവം കണ്‍വേ ആകണം എന്നുണ്ടെങ്കില്‍ ഇതൊക്കെ എഴുതണം എന്നുള്ളത് കൊണ്ട് മാത്രമാണ് നിറവും, ശരീരപ്രകൃതിയുമൊക്കെ എഴുതേണ്ടി വരുന്നത്.

ആന്റി ഞങ്ങളോട് തമാശകളൊക്കെ പറഞ്ഞു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മക്കള്‍ക്കിടയില്‍ കളിച്ചുകൊണ്ടിരുന്ന ഒരു മോളുടെ (നാലുവയസ്സുള്ള കുഞ്ഞാണ്) മുഖത്ത് പിടിച്ചു 'എന്തൊക്കെയാ കുഞ്ഞിപ്പെണ്ണിന്റെ വിശേഷം?' എന്ന് സ്‌നേഹത്തോടെ ചോദിച്ചു. കുഞ്ഞ് എടുത്തടിച്ച പോലെ ആന്റിയോടായി 'എന്നെ തൊടണ്ട, എനിക്ക് പേടിയാ. ഹിപ്പോയെ പ്പോലെയുണ്ട് കാണാന്‍, എന്റെ മേലില്‍ കരി ആകും തൊട്ടാല്‍...' എന്നൊക്കെ പറഞ്ഞു.

ഞാന്‍ സത്യത്തില്‍ ആ കുഞ്ഞിന്റെ സംസാരം കേട്ട് ഞെട്ടിപ്പോയി. 

നാലുവയസ്സുള്ള കുഞ്ഞിന്റെ നാവില്‍ നിന്നും എന്തൊക്കെയാ വീഴുന്നതെന്ന് പകപ്പോടെ ഞാന്‍ നോക്കി. എന്നെപ്പോലെ തന്നെ എല്ലാവര്‍ക്കും ആ സംസാരം കേട്ടപ്പോള്‍ എന്തോ പോലെ ആയിപ്പോയെന്ന് ഓരോരുത്തരുടെയും മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. അപ്പോള്‍പ്പിന്നെ ആന്റിക്ക് എത്ര വിഷമം ആയിക്കാണും എന്ന് പറയേണ്ടതില്ലല്ലോ.

'എന്തൊക്കെയാ മോളെ പറയുന്നേ. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ആരാ പഠിപ്പിച്ചത്, ആന്റിയോട് സോറി പറയൂ...' എന്ന് ആദ്യം പറഞ്ഞത് ഞാനാണ്. കുഞ്ഞ് അതൊന്നും ശ്രദ്ധിക്കാതെ, എനിക്കിഷ്ടല്ല എന്നും പറഞ്ഞു കരച്ചിലായി. കുഞ്ഞിന്റെ അമ്മ ഉത്തരം മുട്ടിയത് പോലെ ഇരിക്കുകയാണ്.

ആന്റിക്ക് നല്ല വിഷമം ആയെങ്കിലും അത് പുറത്തു കാണിക്കാതെ 'കുഞ്ഞല്ലേ, അവള്‍ക്കെന്തറിയാം' എന്നൊക്കെ ചോദിച്ച് ഒന്നും കാര്യമാക്കണ്ട എന്ന് പറഞ്ഞശേഷം ഞങ്ങള്‍ക്കരികില്‍ നിന്നും പോയി.

ആന്റി അവിടെ നിന്നും മാറിയ അടുത്തനിമിഷം ഈ കുഞ്ഞിന്റെ അമ്മ പറയുകയാണ് -'അവരുടെ മുന്‍പില്‍ വെച്ചു ചിന്നു അങ്ങനെ പറഞ്ഞപ്പോള്‍ ഞാനാകെ ചൂളിപ്പോയി എന്നത് സത്യമാണ്. പിന്നെ കുഞ്ഞിനെ പറഞ്ഞിട്ടെന്താ കാര്യം. അവരെ തൊട്ട് കണ്മഷി എഴുതാം! അങ്ങനെയല്ലേ ഇരിക്കുന്നത്. പിന്നെ കുഞ്ഞ് പേടിക്കാതെ ഇരിക്കുവോ.'

സത്യം പറയാമല്ലോ ഞാന്‍ മരവിച്ചുപോയി ആ അമ്മയുടെ സംസാരം കേട്ടപ്പോള്‍. ഇതുപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന അമ്മയുടെ കുഞ്ഞെങ്ങനെ അങ്ങനെ പറയാതിരിക്കാം. മാതാപിതാക്കള്‍ കാണിക്കുന്നതല്ലേ കുഞ്ഞുങ്ങള്‍ കുറെയൊക്കെ കണ്ടുപഠിക്കുന്നത്.

'എന്തൊക്കെയാ ചേച്ചി പറയുന്നത്, കുഞ്ഞും ഇതൊക്കെ കേട്ട് പഠിക്കില്ലേ' എന്ന് ചോദിച്ച് അവരെയൊന്നു പറഞ്ഞ് മനസ്സിലാക്കാന്‍ ഞങ്ങള്‍ ഒന്നുരണ്ടുപേര്‍ ശ്രമിച്ചെങ്കിലും തെറ്റ് അംഗീകരിക്കാനോ, തിരുത്താനോ അവര്‍ തയ്യാറായിരുന്നില്ല. അവര്‍ മാത്രമല്ല അവരുടെയാ ക്രൂരമായ സംസാരത്തില്‍ പങ്കുചേര്‍ന്ന പലര്‍ക്കും കുഞ്ഞ് പറഞ്ഞതോ, കുഞ്ഞിന്റെ അമ്മ കൂട്ടിച്ചേര്‍ത്ത കമന്റോ തെറ്റായി തോന്നിയില്ല എന്നതാണ് സത്യം. എത്ര ക്രൂരമല്ലേ?

ഇതൊരു ഒറ്റപ്പെട്ട സംഭവമൊന്നും അല്ലെന്ന് പറയേണ്ടതില്ലല്ലോ. ഇതുപോലെ പല സംഭവങ്ങള്‍ക്കും പലരെയും പോലെ എനിക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.

സ്‌കൂള്‍ബസ് കാത്തു നില്‍ക്കുന്നതിനിടയില്‍, ആറുവയസ്സുള്ളൊരു ആണ്‍കുട്ടി സഹപാഠിയായൊരു കുഞ്ഞിനെ 'കറുത്ത തടിയന്‍' എന്ന് കളിയാക്കി വിളിക്കുന്നത് കണ്ട് അവനെയൊന്ന് തിരുത്താതെ ചിരിയോടെ നില്‍ക്കുന്ന അമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കുഞ്ഞുങ്ങള്‍ തമ്മില്‍ തല്ലുകൂടിയപ്പോള്‍ അതില്‍ ഒരുവന്റെ അമ്മ സ്‌കൂളില്‍ വന്നു. 'ഈ ചോചെക്കന്‍ എന്റെ മോനെ തല്ലാറായോ?' എന്ന് ചോദിച്ചു ആക്രോശിച്ച മുന്തിയ ജാതിയെന്ന് സ്വയം ധരിച്ച ആ അമ്മയും ഓര്‍മ്മയിലുണ്ട്. 

ഡാന്‍സ് പ്രോഗ്രാമിനൊക്കെ സ്‌കൂളില്‍ കുട്ടികളെ സെലക്ട് ചെയ്യുമ്പോള്‍ കഴിവിനെക്കാള്‍ വെളുത്തനിറം മാനദണ്ഡമാക്കിയ ടീച്ചേഴ്‌സും ഓര്‍മ്മകളിലുണ്ട്. പലപ്പോഴും തന്റെ മക്കളുടെ വെളുത്തനിറം പൊങ്ങച്ചം പോലെ പറഞ്ഞു ബാക്കിയുള്ളവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ നിറത്തെ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കുന്ന ഒരു സ്ത്രീ കുടുംബത്തില്‍ തന്നെയുണ്ട് എന്ന് പറയുമ്പോള്‍ നാണക്കേട് തോന്നുന്നുണ്ട്.

അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. എന്തിന് അഗ്ലി (Ugly) എന്ന വാക്കിന് ഉദാഹരണമായി കറുത്തനിറമുള്ള സ്ത്രീയുടെ ചിത്രവും, ബ്യൂട്ടിഫുള്‍ (Beautiful) എന്ന വാക്കിനു വെളുത്ത നിറമുള്ള സ്ത്രീയുടെ ചിത്രവും കുട്ടികള്‍ക്ക് പഠിക്കാന്‍ പാഠപുസ്തകത്തില്‍ ചേര്‍ത്ത രാജ്യത്തല്ലേ നമ്മള്‍ ജീവിയ്ക്കുന്നത്.

സത്യത്തില്‍ കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വിഷം കുത്തിവെയ്ക്കുകയല്ലേ ഇവരൊക്കെ ചെയ്യുന്നത്. കറുപ്പ്, വെളുപ്പ്, വണ്ണമുള്ളത്, മെലിഞ്ഞത്, കഷണ്ടി, കുള്ളന്‍ അങ്ങനെ വേര്‍തിരിച്ചു പറഞ്ഞു ചിലതൊക്കെ മോശമാണെന്ന് സ്ഥാപിച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കമായ മനസ്സില്‍ ബോഡി ഷെയിമിങ്ങിന്റെ വിഷവിത്ത് ഇട്ടുകൊടുക്കുന്നത് എത്ര വലിയ തെറ്റാണ്. ജനനം തൊട്ട് ഈ വ്യത്യാസങ്ങള്‍ കണ്ടും കേട്ടും വളരുന്ന കുഞ്ഞിന് കറുപ്പ് മോശവും വെളുപ്പ് സൗന്ദര്യവും ആയി മാറും. അത് സ്വാഭാവികം ആണ്. ചിലരൊക്കെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് കണ്ടിട്ടുണ്ട്, 'മര്യാദയ്ക്ക് ഫുഡ് കഴിച്ചില്ലെങ്കില്‍ കറുത്ത കൊക്കാച്ചി പിടിയ്ക്കും, തടിച്ച ഭൂതം പിടിയ്ക്കും' എന്നൊക്കെ പറഞ്ഞ്. ഇതൊക്കെ കേള്‍ക്കുന്ന കുഞ്ഞ് കറുപ്പും തടിയുമൊക്കെ മോശമെന്ന് ചിന്തിച്ചേ വളരൂ. അതിന് പകരം സൗന്ദര്യത്തിന് നിറവും, പൊക്കവും, വണ്ണവും, മുടിയും ഒന്നും ബാധകം അല്ലെന്നുള്ള ബേസിക് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ഇവര്‍ക്കൊക്കെ കഴിഞ്ഞിരുന്നെങ്കില്‍.

എങ്ങനെ കഴിയും? വെളുക്കാനുള്ള ക്രീമുകളുടെ പരസ്യങ്ങള്‍ അരങ്ങുവാഴുന്ന നാട്ടില്‍, അച്ഛന്റെ നരച്ചമുടി കാരണം അച്ഛന്‍ സ്‌കൂളില്‍ വരുന്നത് നാണക്കേടാണ് എന്ന പരസ്യം സൂപ്പര്‍ഹിറ്റ് ആയ നാട്ടില്‍, കഷണ്ടി കാരണം പെണ്ണ് കിട്ടുന്നില്ല എന്നത് കൊണ്ട് ഹെയര്‍ഫിക്‌സിങ് വേണമെന്ന പരസ്യം പാടി നടക്കുന്നവരുടെ ഇടയില്‍, വെളുക്കാനുള്ള കണ്ടന്റ് മാത്രം വെച്ച് ലക്ഷങ്ങളുടെ വ്യൂസുമായി യൂട്യൂബ് ചാനലുകള്‍ ഓടിക്കുന്നവരുടെ ഇടയില്‍.

സൗന്ദര്യത്തെക്കുറിച്ച് കാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന വെളുത്ത നിറവും, വട്ടമുഖവും, നീണ്ടമുടിയും, മെലിഞ്ഞ ശരീരവും എന്ന ക്ലീഷേ സങ്കല്‍പ്പങ്ങള്‍ എങ്ങനെ മാറും? മുതിര്‍ന്നവര്‍ മാറ്റിചിന്തിച്ചാല്‍ അല്ലേ കുഞ്ഞുങ്ങളിലേക്കും അതൊക്കെ പകര്‍ന്നുകിട്ടൂ. ഹെയര്‍ഫിക്‌സിംഗ് ചെയ്യുന്നതും, മുടികറുപ്പിയ്ക്കുന്നതുമൊന്നും തെറ്റ് എന്നല്ല പറയുന്നത്, അതൊക്കെ പ്രമോട്ട് ചെയ്യുന്നത് കറുപ്പും, വണ്ണവും, കഷണ്ടിയും ഒന്നും മോശമാണ് എന്ന ചിന്ത അടിച്ചേല്‍പ്പിച്ചു കൊണ്ടാകരുത് എന്നുമാത്രം.

ഇത് മാത്രമല്ല കുഞ്ഞുങ്ങള്‍ക്കെന്ന് പറഞ്ഞുള്ള കാര്‍ട്ടൂണ്‍ ചാനലുകളിലും ദുഷ്ടകഥാപാത്രങ്ങള്‍ എല്ലാം കറുത്തനിറമുള്ളവരും, തടിച്ചവരും, മുടിയില്ലാത്തവരുമൊക്കെയാണ്. അവിടെയും പഠിപ്പിക്കുന്നത് ബോഡി ഷെയിമിങ്  തന്നെയല്ലേ?

വര്‍ണ്ണവെറിയുടെ മാത്രമല്ല ലിംഗവിവേചനത്തിന്റെയും വിത്തുകള്‍ കുഞ്ഞുമനസ്സുകളില്‍ ഇട്ടുകൊടുക്കുന്നത് കുടുംബവും സമൂഹവുമൊക്കെ തന്നെയാണ്. ആണ്‍കുഞ്ഞാണെങ്കില്‍ കുറുമ്പാകാം, പെണ്ണ് ആണെങ്കില്‍ ഒതുങ്ങണം എന്നും പറഞ്ഞു വിവേചനത്തിന്റ വിത്ത് കുഞ്ഞുമനസ്സുകളില്‍ ഇട്ടുകൊടുക്കുന്നതിന്റെ തുടക്കം കുടുംബങ്ങളില്‍ നിന്നും തന്നെയാണ്. പിന്നെ സമൂഹവും, സിനിമയും, സീരിയലുകളും അങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്ന പല പരിപാടികളും ചേര്‍ന്ന് സ്ത്രീവിരുദ്ധതയും, പുരുഷമേധാവിത്വവും, ട്രാന്‍സ്ഫോബിയയും എല്ലാം അടിച്ചേല്‍പ്പിച്ചുകൊടുക്കും. അങ്ങനെ കളങ്കമില്ലാത്ത മനസ്സുകളിലേയ്ക്ക് ഇതൊക്കെ പകര്‍ന്നു കൊടുക്കും.

ഈയിടെ യൂട്യൂബില്‍ കണ്ടൊരു മലയാളം സീരിയല്‍ റിവ്യൂവിനെപ്പറ്റി കൂടി പറയാന്‍ ആഗ്രഹിക്കുകയാണ്. ജര്‍മ്മന്‍ പൗരനായ ഭര്‍ത്താവും, മലയാളിയായ ഭാര്യയും കൂടി ആണ് റിവ്യൂ ചെയ്യുന്നത്. അദ്ദേഹത്തിന് മനസ്സിലാകാത്ത കാര്യങ്ങള്‍ ഭാര്യ പറഞ്ഞു കൊടുക്കുന്നുണ്ട്. സ്‌നേഹമെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന 'കലിപ്പന്‍ കാന്താരി' കളിയാണ് സീരിയലില്‍ കാണിക്കുന്നത്. അതുകണ്ടിട്ട് ഇത് സ്‌നേഹമല്ല അബ്യൂസ് ആണെന്നും ഇതുപോലുള്ള പരിപാടികള്‍ സമൂഹത്തെയും വളര്‍ന്നുവരുന്ന യുവതലമുറയെയും തെറ്റായി ബാധിക്കും എന്ന പഠനങ്ങളുടെ ഫലമായി 60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജര്‍മനിയിലൊക്കെ നിരോധിച്ചതാണെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നല്ലൊരു ശതമാനവും വര്‍ണ്ണവെറിയും, ലിംഗവിവേചനവും ഒക്കെ പ്രമോട്ട് ചെയ്തു അടുത്ത തലമുറയെ കൂടി തെറ്റായ വഴിയ്ക്ക് നയിക്കുന്നു. ഇതെഴുതുന്ന എന്നെ കുറ്റപ്പെടുത്തും എന്നല്ലാതെ ആരും മാറ്റിചിന്തിക്കാന്‍ പോകുന്നില്ല എന്നറിയാം, എങ്കിലും എഴുതാതിരിക്കാന്‍ ആവുന്നില്ല.

കുഞ്ഞുങ്ങളുടെ മനസ്സ് സത്യത്തില്‍ ഒരു ബ്ലാങ്ക് ഷീറ്റ് പോലെ ആണെന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ടല്ലോ. നമ്മള്‍ എന്ത് അതിലേക്ക് പകര്‍ന്നു കൊടുക്കുന്നോ അതാണ് അവിടെ പതിയുന്നത്. നേരായ മാര്‍ഗ്ഗത്തില്‍ അവരെ നയിക്കാതെ, തെറ്റുകള്‍ അവിടെ എഴുതിച്ചേര്‍ക്കപ്പെട്ടാല്‍ സ്വഭാവികമായും അവര്‍ ആ വഴിയ്‌ക്കേ സഞ്ചരിയ്ക്കൂ. അതിന് കുഞ്ഞുങ്ങളെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. 

നമുക്ക് മാറിചിന്തിക്കാം. വര്‍ണ്ണവെറിയും, ബോഡി ഷെയിമിങ്ങും, ലിംഗവിവേചനവും, ജാതിമത വിദ്വേഷങ്ങളും പഠിപ്പിയ്ക്കാതെ  മികച്ച സ്വഭാവവും പെരുമാറ്റവുമാണ് നല്ല വ്യക്തിത്വത്തിന്റെ ലക്ഷണം എന്ന ചിന്ത പകരാം, അടുത്ത തലമുറകളിലേയ്ക്ക് എങ്കിലും. 

Follow Us:
Download App:
  • android
  • ios