Asianet News MalayalamAsianet News Malayalam

'അതേയ്, വിസ്പറിട്ടോണ്ട് പോയാല് ഫുട്‌ബോളില് ഫസ്റ്റ് കിട്ടുമോ?, ടിവിയില്‍ കാണുന്നത് നുണയല്ലേ...?',

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

tulunadan kathakal humour column by tulu rose tony
Author
First Published Mar 16, 2024, 2:26 PM IST

കുട്ടികളുടെ സംശയങ്ങളൊക്കെ തീര്‍ത്ത് കൊടുക്കണം എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ, എങ്ങനെ പറഞ്ഞ് കൊടുക്കും..!

tulunadan kathakal humour column by tulu rose tony

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല!      

..................

 

''അമ്മേ, അതെന്താ സാധനം?''

പ്രൊഡക്ഷന്‍ നമ്പര്‍ 1 -ന്റെ ചോദ്യം. 

''എന്തൂട്ടാ?'' 

''ആ ടീവീല് കാണണത്.'' 

ഞാന്‍ ടീവിയിലേക്ക് നോക്കി. ആഹാ അടിപൊളി. വിസ്‌പെറിന്റെ പരസ്യം!

''അത്, അത് പിന്നെ..''

ഞാനൊന്ന് പരുങ്ങി. പെട്ടെന്നവന്‍ ചിരിക്കാന്‍ തുടങ്ങി. 

''എന്തെടാ ചെക്കാ ചിരിക്കണേ?'' 

''അല്ലമ്മേ, എന്തൊരു നൊണയാ ഈ പരസ്യക്കാര് പറയണേ..ഹഹഹ''

''നൊണയോ, അതെന്താ?''

''അതേയ്, ആ വിസ്പറിട്ടോണ്ട് പോയാല് ഫുട്‌ബോളില് ഫസ്റ്റ് കിട്ടുംന്ന്. അത് നൊണയല്ലേ അമ്മേ. ഹഹഹഹ''

''ങ്‌ഹേ''

''ആ ആ...അത് ചെലപ്പോ കിട്ടുമാരിക്കും.''

''അപ്പോ ഞാനും ഇനി അതിട്ട് കളിക്കാന്‍ പോവാം.''

''യ്യോ വേണ്ട''

''അതെന്താ..?''

''അതേയ് അതീ സ്‌നഗ്ഗിയില്ലേ, അതുപോലത്തെ ഒരു സാധനാ. കളിക്കിടയില്‍ പെട്ടെന്ന് സൂ സൂ പോകാതിരിക്കാന്‍.'' 

ഞാന്‍ അവന്റെ അടുത്ത ചോദ്യത്തിന് ഉത്തരം ആലോചിക്കാന്‍ തുടങ്ങി. 

 

Also Read: കുടിനിര്‍ത്താന്‍ പട്ടിമൂത്രം ചേര്‍ത്ത കാപ്പി, സംഗതി സക്‌സസ്, ഞാന്‍ ഗ്യാരണ്ടി!

 

ദേ വന്നു, അടുത്ത ചോദ്യം.

''അപ്പോ പിന്നെയെന്തിനാ അമ്മയിടണേ? അമ്മ ഫുട്‌ബോളൊന്നും കളിക്കാറില്ലല്ലോ.''

ങ്‌ഹേ! ഇവനതും കണ്ടാ?

''അത് പിന്നെ അമ്മക്കെപ്പഴും സൂ സൂ വെക്കാന്‍ തോന്നുമല്ലോ. അതാ അതാ.''

ഹാവൂ ഒരു വിധത്തിലൊപ്പിച്ചു.

''നാളെയാവട്ടെ, ഒരെണ്ണം ഞാനെടുക്കും.'' 

അവന്‍ തീരുമാനിച്ച മട്ടാണ്. എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെട്ടേ പറ്റൂ. 

കുട്ടികളുടെ സംശയങ്ങളൊക്കെ തീര്‍ത്ത് കൊടുക്കണം എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ, എങ്ങനെ പറഞ്ഞ് കൊടുക്കും..!

ആവശ്യ നേരത്ത് നല്ല വാക്കുകളൊന്നും നാക്കില്‍ വരികയുമില്ല. 

 

Also read: അവര്‍ ആലിംഗനത്തോടാലിംഗനം, ദൈവമേ, സീനത്ര വെടിപ്പല്ല!

 

ഞാന്‍ വിസ്പര്‍ കമ്പനിയെ മനസ്സില്‍ ധ്യാനിച്ച് കൊണ്ടൊരു ഉത്തരം നല്‍കി.

'അതേയ്, അതീ പെണ്‍കുട്ടികള്‍ക്ക് മാത്രം വരുന്ന ഒരു സ്‌പെഷല് സൂ സൂവാടാ. അത് ആണ്‍കുട്ടികള്‍ ഇടേണ്ട കാര്യമില്ല.''

അവനൊന്നാലോചിച്ചു. 

ദൈവമേ, ചോദ്യാവലി തീര്‍ന്ന് കാണണേ!

''അപ്പോ പിന്നെ ഇവാന ഇടണില്ലല്ലോ. അവളും പെങ്കുട്ട്യല്ലേ.''

ഹോ തീര്‍ന്നില്ല.

''എടാ ചെക്കാ, അത് പെണ്‍കുട്ടികള്‍ വലുതായാലേ ഇടേണ്ടതുള്ളൂ.'' 

''അതെന്താ, ഇവാന ഇപ്പോഴും മുള്ളാറുണ്ടല്ലോ.''

'അത് വേ. ഇത് റേ.''

''അതില്ലേ അമ്മേ, അപ്പളേ....''

''മിണ്ടാതിരുന്നോണം. അല്ലേ വായേല് പഴം കുത്തി കേറ്റും. അവന്റോരോ സംശയങ്ങള്.''

''...''

ഹാവൂ പേടിച്ചു പേടിച്ചൂ, സമാധാനം.

ശ്ശെടാ! ആദ്യമേ നാല് ചാട്ടം ചാടിയാ മതിയാരുന്നു. മാതൃകാ അമ്മയാവാന്‍ പോയതാ പണി ആയത്.

ഗുണപാഠം: ബയോളജി കറക്ടായി പഠിച്ചിട്ടൊന്നും ഒരു കാര്യോമില്ല. അതിലും നല്ലത് കെമിസ്ട്രിയാ.

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല!              

Follow Us:
Download App:
  • android
  • ios