Asianet News MalayalamAsianet News Malayalam

ശബരിമല: എന്തുകൊണ്ടാണ് പൊലീസ് ഓഫീസർമാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി

എന്നാൽ, എല്ലാം ശരിയായിരുന്നില്ല മുഖ്യമന്ത്രീ!  അതുകൊണ്ടാണ് ശബരിമലയിൽ നിന്നും കെഎസ്ആർടിസി രാത്രിയാത്ര തുടങ്ങേണ്ടി വന്നത്. തെറ്റു തിരുത്തിയപ്പോഴാണ് രാത്രിയിലും ഭക്തൻമാർ മല കയറാൻ തുടങ്ങിയത്. 

cover story police in sabarimala sindhu sooryakumar
Author
Thiruvananthapuram, First Published Nov 26, 2018, 3:17 PM IST

ഇല്ല കേന്ദ്രമന്ത്രീ, യതീഷ് ചന്ദ്ര എന്നല്ല, ഇതിനേക്കാൾ നെഞ്ചുറപ്പുള്ള ഉദ്യോഗസ്ഥർ പോലും ഇങ്ങനെ സംസ്ഥാനനേതാക്കളോട് പറയില്ല. പക്ഷേ, സംസ്ഥാനമന്ത്രിമാരോ നേതാക്കളോ ഒരു ഓഫീസിൽ ചെന്നാൽ സാദാ ക്ലർക്കിനോട് നയം മാറ്റാൻ പറയില്ല. വകുപ്പ് മേധാവിയെ വിളിച്ചുവരുത്തിയായിരിക്കും കാര്യങ്ങൾ പറയുന്നത്. എവിടെ, ആരോട്, എങ്ങനെ സംസാരിയ്ക്കണമെന്ന് അധികാരസ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ കൂടി ഓർക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് പറയുന്നത് വെറും രാഷ്ട്രീയവും പൊള്ളത്തരവുമാണെന്ന് ഉത്തമബോധ്യമുള്ളപ്പോൾ!

cover story police in sabarimala sindhu sooryakumar

യുവതികൾക്ക് ശബരിമലയിൽ പ്രവേശനമാകാം എന്ന് വിധിച്ചത് സുപ്രീംകോടതി. ആ വിധി തടസ്സം കൂടാതെ നടപ്പാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനസർക്കാരിന്. വിശ്വാസികളുടെ സംരക്ഷണവും തത്പരകക്ഷികളുടെ ഹർജികൾ പരിശോധിക്കലും എല്ലാക്കാര്യങ്ങളും സുഗമമായി നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കലും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് വക. ഇതിനെല്ലാം ഇടയിൽ പെട്ടുപോയത് കേരളാ പൊലീസാണ്.

ഉപദേശി രമൺ ശ്രീവാസ്തവയുടെയും ഡിജിപി ലോക്നാഥ് ബെഹ്‍റയുടെയും നേതൃത്വത്തിൽ പൊലീസ് നടത്തിയ ക്രമീകരണങ്ങൾ ഭക്തർക്ക് പോലും അതൃപ്തിയുണ്ടാക്കുന്നതായിരുന്നു. ഹൈക്കോടതി ഒടുവിൽ പരാതിക്കാരെ മുഴുവൻ കേട്ട് പുറത്തിറക്കിയ ഉത്തരവിൽ പൊലീസിനെയോ ഉദ്യോഗസ്ഥരെയോ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ല എന്നുള്ളത് സത്യം തന്നെ.

പക്ഷേ, പരാതിക്കാരുടെ – അതായത് ബിജെപി അടക്കമുള്ള തത്പരകക്ഷികളുടെ നിലപാടുകളും ഈ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട് എന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.

ശബരിമലയിൽ അക്രമികളെ നേരിടുന്നതിന് പൊലീസിന് സമ്പൂർണ അധികാരം നൽകുന്നതാണ് വിധി – എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

തെറ്റു തിരുത്തിയപ്പോഴാണ് രാത്രിയിലും ഭക്തൻമാർ മല കയറാൻ തുടങ്ങിയത്

എന്നാൽ, എല്ലാം ശരിയായിരുന്നില്ല മുഖ്യമന്ത്രീ!  അതുകൊണ്ടാണ് ശബരിമലയിൽ നിന്നും കെഎസ്ആർടിസി രാത്രിയാത്ര തുടങ്ങേണ്ടി വന്നത്. തെറ്റു തിരുത്തിയപ്പോഴാണ് രാത്രിയിലും ഭക്തൻമാർ മല കയറാൻ തുടങ്ങിയത്. കുട്ടികൾക്കും വൃദ്ധർക്കും നടപ്പന്തലിൽ വിരി വയ്ക്കാൻ സൗകര്യം കിട്ടിയത്. ഇക്കാര്യങ്ങളെല്ലാം പിന്നീട് തിരുത്തിയതാണ്. അതായത് ഹൈക്കോടതി ഇടപെട്ട ശേഷം മാത്രം. എന്നുവച്ചാൽ നിരോധനാജ്ഞയുടെ പേരിൽ പൊലീസ് ശബരിമലയിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്നർഥം.

ഇനിയുള്ളത് പൊലീസ് ഓഫീസർമാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതിയാണ്.

കളക്ടർ ജോസഫ് അലക്സിനെയും ഭരത് ചന്ദ്രൻ ഐപിഎസ്സിനെയുമൊക്കെ നെഞ്ചേറ്റിയ മലയാളിക്ക് യതീഷ് ചന്ദ്ര ഐപിഎസ്സിന് സല്യൂട്ടടിച്ച് രോമാഞ്ചപ്പെടാൻ തോന്നുന്നത് സ്വാഭാവികം മാത്രം.

''ഇവിടെ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അത് ശരിയാണോ? ആരാണ് അദ്ദേഹത്തിന് അങ്ങനെ എന്നോട് ചോദിയ്ക്കാൻ അധികാരം നൽകിയത്? സംസ്ഥാനത്തെ ഒരു മന്ത്രിയോടാണെങ്കിൽ ഇങ്ങനെ ചോദിയ്ക്കുമോ?’’ – എന്ന് കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ചോദിയ്ക്കുന്നു.

ഇല്ല കേന്ദ്രമന്ത്രീ, യതീഷ് ചന്ദ്ര എന്നല്ല, ഇതിനേക്കാൾ നെഞ്ചുറപ്പുള്ള ഉദ്യോഗസ്ഥർ പോലും ഇങ്ങനെ സംസ്ഥാനനേതാക്കളോട് പറയില്ല. പക്ഷേ, സംസ്ഥാനമന്ത്രിമാരോ നേതാക്കളോ ഒരു ഓഫീസിൽ ചെന്നാൽ സാദാ ക്ലർക്കിനോട് നയം മാറ്റാൻ പറയില്ല. വകുപ്പ് മേധാവിയെ വിളിച്ചുവരുത്തിയായിരിക്കും കാര്യങ്ങൾ പറയുന്നത്. എവിടെ, ആരോട്, എങ്ങനെ സംസാരിയ്ക്കണമെന്ന് അധികാരസ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ കൂടി ഓർക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് പറയുന്നത് വെറും രാഷ്ട്രീയവും പൊള്ളത്തരവുമാണെന്ന് ഉത്തമബോധ്യമുള്ളപ്പോൾ!

‘നിങ്ങള് ചെയ്യേണ്ട പണി നിങ്ങള് ചെയ്യാത്തതിന് മന്ത്രിയോട് ചൂടാവ്വാ?’

പേരക്കുട്ടികളുടെ ചോറൂണ് നടത്താൻ ശബരിമലയിൽ പോയ കെ.പി.ശശികലയെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെയും നിലയ്ക്കലിൽ എസ്.പി യതീഷ് ചന്ദ്ര തടഞ്ഞ ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്. ‘നിങ്ങള് ചെയ്യേണ്ട പണി നിങ്ങള് ചെയ്യാത്തതിന് മന്ത്രിയോട് ചൂടാവ്വാ?’ എന്ന് എസ്.പിയോട് ചോദിച്ച എ.എൻ. രാധാകൃഷ്ണന് നേരെ ഭരത് ചന്ദ്രൻ മട്ടിൽ കണ്ണുരുട്ടിപ്പേടിപ്പിച്ച യതീഷ് ചന്ദ്രയെയും നമ്മൾ കണ്ടു.

ഈ രണ്ട് തരത്തിലുമുള്ള പരാമർശങ്ങൾ, പറഞ്ഞ രീതി, ഒന്നും ഒട്ടും ശരിയല്ല. കുറേക്കൂടി വൃത്തിയായി മര്യാദയോടെ പറയാവുന്നതേയുള്ളൂ. അതറിയാവുന്നയാളാണ് യതീഷ് ചന്ദ്ര ഐപിഎസ്.

‘‍ഞങ്ങൾക്ക് ഒരു ലക്ഷ്യമേയുള്ളൂ. എല്ലാ ഭക്തരും സുഖമായിട്ട് തൊഴാൻ പോണം. അവിടെപ്പോയി തമ്പടിയ്ക്കരുത്. വരുന്ന സ്ത്രീകളുടെ തലയിൽ തേങ്ങാ അടിയ്ക്കാൻ നിൽക്കരുത്. വളരെ നിയമപരമായ കാര്യങ്ങളേ ഞങ്ങൾ ചോദിയ്ക്കുന്നുള്ളൂ. അങ്ങനെ ചോദിച്ച ഓഫീസർമാരുടെ നേരെത്തന്നെ സോഷ്യൽ മീഡിയയിൽ വളരെ മോശമായി ചിലർ അവരവരുടെ നിലവാരത്തിനനുസരിച്ച് ചിലർ സംസാരിയ്ക്കുകയാണെന്ന്’ – കെ.പി.ശശികലയെ തട‌ഞ്ഞ്, പ്രശ്നമുണ്ടാക്കില്ലെന്ന് ഒപ്പിട്ടു വാങ്ങിയ ശേഷം യതീഷ് ചന്ദ്ര പറഞ്ഞു.

ഇപ്പറഞ്ഞത് സത്യം! ഇപ്പോഴും സ്ഥിതി ഇതു തന്നെയാണ്. അതുകൊണ്ട് വിശ്വാസികളേ, ധൈര്യമായി മല കയറൂ. ദർശനം നടത്തി സ്വസ്ഥമായി തിരിച്ചുപോരൂ. ദുഷ്പ്രചാരണങ്ങളിൽ വീണ് ബിജെപിയുടെ രാഷ്ട്രീയക്കരുക്കളാകാൻ നിൽക്കണ്ട. യുവതീപ്രവേശനം കോടതികൾ തീരുമാനിയ്ക്കട്ടെ. അതുവരെ ശബരിമലയിൽ സമാധാനം പുലരട്ടെ!

Follow Us:
Download App:
  • android
  • ios