Asianet News MalayalamAsianet News Malayalam

എന്നാലും എന്‍റെ അച്ചായാ, എന്തൊരു ആത്മവിശ്വാസമാണിത്...

അള്‍സറിനു രണ്ടു ഓപ്പറേഷന്‍ കഴിഞ്ഞ അച്ചായന്‍ ഇനിയും സൂക്ഷിച്ചില്ലെങ്കില്‍ അത് അപകടം ആണെന്ന് ഡോക്ടര്‍ അന്ത്യശാസനയും കൊടുത്തിട്ടുണ്ട്. ഒന്ന് രണ്ടു കൊല്ലത്തെ പരിചയവും അടുപ്പവും കൊണ്ടാണ് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന അച്ചായനോട് എരിവിന്‍റെ കാര്യം ഓര്‍മിപ്പിച്ചത്.
 

deshantharam p a jaccob
Author
Thiruvananthapuram, First Published Jan 5, 2019, 12:51 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam p a jaccob

മൂന്നില്‍ ഒന്നാമനായിക്കിടന്ന പൊറോട്ടയുടെ നാലിലൊന്ന് വലതു കയ്യുടെ മൂന്നു വിരലുകള്‍ കൊണ്ട് ഒരു കളരിപ്പയറ്റുകാരന്‍റെ മെയ്‌വഴക്കത്തോടെ വലിച്ചു പറിച്ചെടുത്ത്‌, അത് വച്ച് നല്ലൊരു മട്ടന്‍ കഷ്ണം കുത്തിയെടുത്ത്, പൊറോട്ടയും മട്ടന്‍ കഷ്ണവും ഒന്നിച്ചു മട്ടന്‍റെ ചാറില്‍ മുക്കി അച്ചായന്‍ വായിലേക്ക് വച്ചു.

“അച്ചായ, എരിവ്.....”

“എരിവ് എനിക്ക് ....ആണ്” തെറിയുടെ കൂടെ പുറത്തേക്ക് വന്ന മുറിഞ്ഞ മട്ടന്‍റെ കഷ്ണം അച്ചായന്‍ വായ്ക്കകത്തേക്ക് വീണ്ടും തിരുകി. അച്ചായന്‍ അങ്ങനെയാണ്. അന്നം കഴിക്കുമ്പോഴും അമൃതേത്തേ വായില്‍ നിന്നും വീഴൂ. ഫ്രാൻസിസ് അച്ചായന്‍ അടുത്ത മുറിയിലെ താമസക്കാരനാണ്. അടുപ്പം ഉള്ളവര്‍ അച്ചായന്‍ എന്നും കുറേക്കൂടി അടുപ്പമുള്ളവർ പാഞ്ചി അച്ചായൻ എന്നും വിളിക്കുന്ന ഫ്രാൻസിസ് അച്ചായന്റെ സ്വദേശം കോഴിക്കോട് ആണ്. വര്‍ഷങ്ങള്‍ ആകുന്നു മസ്കറ്റില്‍ ആയിട്ട്. സ്വന്തമായി ബിസിനസ്സ്‌ നടത്തുന്നു. അന്‍പതിനടുത്ത അച്ചായന് ഭാര്യയും ഹൈസ്കൂള്‍ പ്രായം കഴിഞ്ഞ രണ്ടു മക്കളും ഉണ്ട്. കുടുംബത്തെ കൂടെ കൂട്ടാനുള്ള ചുറ്റുപാടൊക്കെ ഉണ്ടെങ്കിലും അവരെ നാട്ടിലാക്കി അച്ചായന്‍ “ബാച്ച്ലര്‍” ലൈഫ് അടിച്ചുപൊളിക്കുകയാണ്.

ബിസിനസ്സില്‍ സഹായിക്കാന്‍ സ്വന്തത്തില്‍പെട്ട ഒരു പയ്യനും വേറെ ഒന്ന് രണ്ടു പേരും ഉള്ളത് കൊണ്ട് ഒരു ഒറ്റയാന്‍ മുതലാളിയുടെ ലൈഫ് എന്നും പറയാം. മദ്യം, സിഗരറ്റ്‌, എരിവുള്ള കറി പിന്നെ, പുളിച്ച തെറി. ഇത് നാലും ആണ് അച്ചായന്‍റെ ദൗര്‍ബല്യങ്ങള്‍. തെറി പറഞ്ഞാലും ഒരു കാരണവശാലും ആദ്യത്തെ മൂന്നും തൊടരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളതെങ്കിലും. 

പൊറോട്ടയുടെ കൂടെ എരിവില്ലാത്ത കറി കൂട്ടിയിട്ട് എന്ത് കാര്യം

അള്‍സറിനു രണ്ടു ഓപ്പറേഷന്‍ കഴിഞ്ഞ അച്ചായന്‍ ഇനിയും സൂക്ഷിച്ചില്ലെങ്കില്‍ അത് അപകടം ആണെന്ന് ഡോക്ടര്‍ അന്ത്യശാസനയും കൊടുത്തിട്ടുണ്ട്. ഒന്ന് രണ്ടു കൊല്ലത്തെ പരിചയവും അടുപ്പവും കൊണ്ടാണ് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന അച്ചായനോട് എരിവിന്‍റെ കാര്യം ഓര്‍മിപ്പിച്ചത്.

“ഇനി എത്ര കാലം... ഒള്ളോടത്തോളം കാലം സുഖിച്ചു ജീവിക്കണം. പൊറോട്ടയുടെ കൂടെ എരിവില്ലാത്ത കറി കൂട്ടിയിട്ട് എന്ത് കാര്യം.” വര്‍ഗീസ്‌ അച്ചായന്‍ രണ്ടാമത്തെ പോറോട്ടയും പിച്ചിക്കീറാന്‍ തുടങ്ങി. അച്ചായനോട് വിഷമം തോന്നി. ഇനി നാളെ രാവിലെ കുത്തിയിരുന്ന് ചുമക്കുന്നതും കാണണം. പിന്നെ രണ്ടു ദിവസത്തേക്ക് എല്ലാത്തിനും ഒരു ബ്രേക്ക്‌. മദ്യവും സിഗരറ്റും എരിവുള്ള ഭക്ഷണവും എല്ലാം നിര്‍ത്തും. രണ്ടു ദിവസം കഴിയുമ്പോള്‍ എല്ലാം പഴയത് പോലെ.

പരിചയപ്പെട്ട ആദ്യ നാളുകളില്‍ ഒന്നാണ്, മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും ദൂഷ്യങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അച്ചായന്‍ ഇട്ടിരുന്ന ടീ ഷര്‍ട്ട്‌ ഇരുകൈകള്‍ കൊണ്ട് മേലേക്ക് പൊക്കി മുഖം മറച്ചു കുറച്ചു നേരം നിന്നത്. 

പണ്ട്, പക്കിന് കുത്ത് കിട്ടിയ സുഹൃത്തിനെ രാത്രി ആലപ്പുഴ മെഡിക്കല്‍ കോളേജിന്‍റെ ഓപ്പറേഷന്‍ തീയേറ്ററില്‍ ആക്കി കട്ടന്‍ കാപ്പി കുടിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ പരിചയപ്പെട്ട ആളെയാണ് ഓര്‍മ വന്നത്. മീശ വച്ച് തുടങ്ങിയ പിള്ളേരെ കണ്ടപ്പോള്‍ ആള്‍ കാര്യം തിരക്കി. കൂട്ടുകാരന് കിട്ടിയ കത്തിക്കുത്ത്‌ വേദനയോടെ വിവരിച്ചപ്പോള്‍ അയാള്‍ തന്‍റെ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് അഴിച്ചു, വയര്‍ കാണിച്ചു തന്നു. കത്തിക്കുത്തുകളുടെ ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ഉദരം. അച്ചായന്‍റെ ഉദരവും ഓപ്പറേഷന്‍റെ കൈപ്പാങ്ങുകള്‍ക്കിടയില്‍ ഒടിഞ്ഞു തൂങ്ങി, പകുതി മേഞ്ഞ ഓല പോലെ...

അള്‍സറിന്‍റെ ആടയാഭരണങ്ങളുമായി അച്ചായന്‍ എത്ര കൊല്ലമായി ജീവിക്കുന്നു...

പത്താം ക്ലാസ്സ്‌ പാസ്സായിട്ടില്ലാത്ത ഫ്രാൻസിസ് അച്ചായന്‍റെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. ചില്ലറ വില്‍പനയ്ക്കുള്ള ഒരു ചെറിയ പച്ചക്കറി കടയില്‍ നിന്നാണ് തുടക്കം. അതിരാവിലെ കടയിലെത്തി പാതിരാ വരെ അച്ചായന്‍ ജോലി ചെയ്തു. കഠിനാധ്വാനം തന്നെ. രാവും പകലും. ഊണും ഉറക്കവും ഇല്ലാതെ. ആറു മാസത്തിനകം കടയില്‍ ഒരു സഹായികൂടി ആയി. എന്നിട്ടും, അച്ചായന്‍ വിശ്രമിക്കാന്‍ തുടങ്ങിയില്ല. കച്ചവടം കൂടിയപ്പോള്‍ സഹായികളുടെ എണ്ണം രണ്ടായി. കട ഒന്ന് കൂടി മോടി കൂട്ടി. കച്ചവടം കൂടി. നാട്ടിലേക്കുള്ള യാത്രകളുടെ ഇടവേളകള്‍ കുറഞ്ഞു വന്നു. നോക്കി നില്‍ക്കെ വര്‍ഗീസ്‌ അച്ചായന്‍ അങ്ങനെ പണക്കാരന്‍ ആയി! 

പച്ചക്കറി കച്ചവടത്തില്‍ നിന്നും വിദേശികള്‍ ഒഴിയണം. പുതിയ നിയമം

ആയിടക്കാണ് ഒമാനില്‍ ഒമാനിവല്‍ക്കരണത്തിന്‍റെ തുടക്കം. നാട്ടുകാര്‍ക്ക് തൊഴില്‍ വേണം. വിദേശികളുടെ പ്രത്യേകിച്ചും മലയാളികളുടെ കുത്തക ആയിരുന്ന ചെറുകിട പച്ചക്കറി കടകള്‍ ആയിരുന്നു സര്‍ക്കാരിന്‍റെ ആദ്യ നോട്ടം. പച്ചക്കറി കച്ചവടത്തില്‍ നിന്നും വിദേശികള്‍ ഒഴിയണം. പുതിയ നിയമം. നിയമം പറഞ്ഞ് അച്ചായനെ ഒന്ന് പേടിപ്പിക്കാന്‍ നോക്കി, മറ്റൊരു അത്താഴ വേളയില്‍. 

“പിന്നേ... അവന്‍റെ............. നിയമം. ഫ്രാൻസിസിന്......... ആണ്. നാലിഞ്ച് നീളവും മൂന്ന് ഇഞ്ച് വീതിയുമുള്ള ഒരു കൊച്ചു പുസ്തകം ആണ് എന്‍റെ നിക്ഷേപം. നെടുമ്പാശ്ശേരിയില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ അത് ആ ചാലക്കുടി പുഴയിലേക്ക് ഒരേറ്. അത്ര തന്നെ. എനിക്ക് ജീവിക്കാനുള്ളതൊക്കെ ഞാന്‍ ഉണ്ടാക്കിയിട്ടുണ്ട്.” അച്ചായന്‍റെ ആത്മവിശ്വാസത്തോട് ബഹുമാനം തോന്നിയെങ്കിലും തന്നെ മുതലാളി ആക്കിയ നിയമത്തെയും സര്‍ക്കാരിനെയും ആക്ഷേപിക്കുന്നത് കേട്ടപ്പോള്‍ അത് അച്ചായന്റെ ഹുങ്ക് ആയിട്ടാണ് കേട്ടിരുന്നവര്‍ക്ക് തോന്നിയത്. 

വില കുറഞ്ഞ മദ്യത്തില്‍ നിന്നും മുന്തിയ ഇനത്തിലേക്ക് അച്ചായന്‍ മാറി

നിയമം നടപ്പാകാന്‍ പിന്നെയും സമയം എടുത്തു. അച്ചായന്‍റെ സൌഭാഗ്യങ്ങളും അള്‍സറിന്‍റെ വേദനയും അപ്പോഴും തുടര്‍ന്നു. പണത്തിന്‍റെ ഒഴുക്ക് കൂടിയപ്പോള്‍ ജീവിത ശൈലിയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. വില കുറഞ്ഞ മദ്യത്തില്‍ നിന്നും മുന്തിയ ഇനത്തിലേക്ക് അച്ചായന്‍ മാറി. 

രോഗത്തിന്‍റെ മുറിവുകൾക്ക് മുകളിൽ ആത്മവിശ്വാസത്തിന്‍റെയും നിശ്ചയഥാർഢ്യത്തിന്‍റെയും മനസ്സുമായി അച്ചായൻ പിന്നെയും പ്രവാസിയായി ജീവിതം തുടർന്നു. വർഷങ്ങൾക്ക് മുമ്പ് ഒടുവിലായി കാണുമ്പോൾ പഴയ ഊർജസ്വലത കൈവിടാത്ത ഉൾക്കരുത്തുമായി, പ്രവാസജീവിതം ഇനിയും ബാക്കിയുണ്ട് എന്ന വിജയഭാവത്തോടെ നിന്നത് ഇന്നും ഓർക്കുന്നു. എന്തൊക്കെ പറഞ്ഞാലും എന്‍റെ പ്രവാസജീവിതത്തിലെ മറക്കാനാകാത്ത ഒരാളായി അച്ചായന്‍.

Follow Us:
Download App:
  • android
  • ios