Asianet News MalayalamAsianet News Malayalam

പ്രവാസിയെന്ന വേഷം ഒരിക്കല്‍ കെട്ടിയാല്‍ അഴിച്ചുവയ്ക്കാന്‍ പാടാണ്...

'സജി ചേട്ടാ, ഇനി നാട്ടിൽ പൊക്കൂടെ?' എന്ന് ചോദിച്ചപ്പോൾ 'പോണമെടോ വീട് പണിയുടെ കടം ഒന്ന് തീര്‍ന്നിട് വേണം. പിന്നെ, നാട്ടിൽ കൂടണം.
നിനക്കറിയാമോ എന്റെ പുതിയ വീട് ഒരു കമുകിൻ തോട്ടത്തിനു നടുവിൽ ആണ്. ഇറയത്തിരുന്നാൽ നല്ല കാറ്റാണ്. പുള്ളി വീടിനെ കുറിച്ച് വാചാലനായി. 'ഇനിയുള്ള കാലം അവിടെ ഒരു കസേര ഒക്കെ ഇട്ടു കാറ്റും കൊണ്ട് ഇരിക്കണം.' സജി ചേട്ടൻ അതും പറഞ്ഞു ചിരിച്ചു. 

deshantharam rajitha ranjith
Author
Thiruvananthapuram, First Published Jan 18, 2019, 4:34 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam rajitha ranjith

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാൻ ആദ്യമായി പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഒരു കോൺക്രീറ്റ് വീട്, വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെയുള്ള വിവാഹം എന്നിങ്ങനെ കുറച്ചു സ്വപ്നങ്ങളുമായി നഴ്സിംഗ് പഠനം തീർന്ന ഉടനെ ഞാൻ പ്രവാസ യാത്രയ്‌ക്കൊരുങ്ങി. കൊച്ചി എയർ പോർട്ടിൽ നിന്നും എങ്ങനെയൊക്കെയോ സൗദി എയർപോർട്ടിൽ എത്തിയപ്പോഴേക്കും എന്റെ ധൈര്യമെല്ലാം എവിടെയോ പോയി കഴിഞ്ഞിരുന്നു. ചുറ്റും നോക്കുമ്പോൾ കുറെ ഗ്ലാസ് ഡോറുകള്‍. പിന്നെ കുറെ എസ്കലേറ്റര്‍... അങ്ങനെ ആകെ അന്തം വിട്ടു നില്‍ക്കുമ്പോഴാണ് പുറകിൽ നിന്നും ഒരു ചോദ്യം. 'ആദ്യമായിടാണോ?'  തിരിഞ്ഞു നോക്കുമ്പോൾ മൂന്നു മലയാളി പെൺകുട്ടികൾ. രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്ന പോലെ ഞങ്ങൾ നേഴ്സുമാർ പരസ്പരം എവിടെ വച്ച് കണ്ടാലും തിരിച്ചറിയും.

അവർ എന്നെ എയർപോർട്ടില്‍ നിന്നും പുറത്ത് എത്തിച്ചു. എന്റെ ഹോസ്പിറ്റൽ നമ്പറില്‍ വിളിച്ച് ഞാൻ എത്തിയ കാര്യവും പറഞ്ഞു. കേരളത്തിൽ ഒരാളെ കണ്ടാൽ നമുക്ക് കുറെ ചോദ്യങ്ങൾ ചോദിക്കാൻ കാണും. എന്നാൽ, ഗൾഫിൽ ഒരു ശരാശരി മലയാളിക്ക് ഒരു ചോദ്യമേ കാണൂ, 'മലയാളിയാണോ?' അത്ര മാത്രം. ആണെന്നാണ് ഉത്തരമെങ്കിൽ ചോദിക്കുന്നയാള്‍ക്കും പറയുന്ന ആൾക്കും മനസ്സിൽ നൂറു ലഡ്ഡു പൊട്ടും. വെറുതെ... എന്തായാലും എന്റെ മനസിലും കുറെ ലഡ്ഡു പൊട്ടി തീർന്നു.

അവർ യാത്ര പറഞ്ഞു പോയതിനു പിന്നാലെ തന്നെ എന്നെ കൊണ്ടുപോകാൻ ഡ്രൈവർ എത്തി. ഹോസ്റ്റലിൽ എത്തിയപ്പോൾ തന്നെക്കാളും ഭാരം ഉള്ള പ്രാരാബ്ധവും കൊണ്ടാണ് പലരും എത്തിയിരിക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ icu -വിൽ ഡ്യൂട്ടിക്ക് കയറി. ഹിന്ദിയും ഇംഗ്ലീഷും ഫിലിപ്പിനോയും പിന്നെ കുറച്ചു മലയാളവും ഒക്കെയായി ജീവിതം അവിയൽ പരുവത്തിൽ പോകുമ്പോഴാണ് ഞാൻ സജി ചേട്ടനെ പരിചയപ്പെടുന്നത്. വര്‍ഷങ്ങളായി ഡ്രൈവർ ജോലി നോക്കുന്ന ഒരു മലപ്പുറത്തുകാരൻ. ഞങ്ങളെ ഷോപ്പിംഗിന് കൊണ്ടുപോകുന്നത് പുള്ളിക്കാരനാണ്.

സജിച്ചേട്ടന് നാട്ടിൽ എത്തി മെസ്സേജ് ഒക്കെ അയച്ചു. പിന്നെ അതും ഇല്ലാതായി

Shopping -ന് പോകുമ്പോൾ പുള്ളിയും ഞങ്ങളും പ്രാരാബ്ധങ്ങളും പരിഭവങ്ങളും ഒക്കെ വെറുതെ ഇങ്ങനെ പറയും. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഓണം വിഷു ക്രിസ്മസ് ഒക്കെ ചെറിയ ഒത്തുചേരലുകളിലും ബിരിയാണിയിലും സദ്യയിലും ഒക്കെ ഞങ്ങൾ ആഘോഷിച്ചു. നാല് വര്‍ഷങ്ങൾക്ക് ശേഷം ഞാൻ പ്രവാസജീവിതം അവസാനിപ്പിച്ചു പോരാൻ തീരുമാനിച്ചു.

'സജി ചേട്ടാ, ഇനി നാട്ടിൽ പൊക്കൂടെ?' എന്ന് ചോദിച്ചപ്പോൾ 'പോണമെടോ വീട് പണിയുടെ കടം ഒന്ന് തീര്‍ന്നിട് വേണം. പിന്നെ, നാട്ടിൽ കൂടണം. നിനക്കറിയാമോ എന്റെ പുതിയ വീട് ഒരു കമുകിൻ തോട്ടത്തിനു നടുവിൽ ആണ്. ഇറയത്തിരുന്നാൽ നല്ല കാറ്റാണ്. പുള്ളി വീടിനെ കുറിച്ച് വാചാലനായി. 'ഇനിയുള്ള കാലം അവിടെ ഒരു കസേര ഒക്കെ ഇട്ടു കാറ്റും കൊണ്ട് ഇരിക്കണം.' സജി ചേട്ടൻ അതും പറഞ്ഞു ചിരിച്ചു. ഞാൻ യാത്ര പറഞ്ഞു ഇറങ്ങി. സജിച്ചേട്ടന് നാട്ടിൽ എത്തി മെസ്സേജ് ഒക്കെ അയച്ചു. പിന്നെ അതും ഇല്ലാതായി. രണ്ടു മൂന്നു വര്‍ഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സൗദിക്കു പോകാൻ തീരുമാനിച്ചു. അപ്പോൾ വീണ്ടും സജി ചേട്ടനെ ഓര്‍മ വന്നു.

പ്രവാസി എന്നും പ്രവാസി ആണ്... ഒരിക്കൽ കെട്ടിയാൽ പിന്നെ ആ വേഷം അഴിച്ചു വക്കാൻ കുറച്ചു പാടാണ്. എന്ന് സജി ചേട്ടൻ എപ്പോഴും പറയാറുള്ളത് ഞാൻ ഓർത്തു. പിന്നീട്, അന്വേഷിച്ചപ്പോൾ സജി ചേട്ടൻ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞു. കാൻസർ ആണെന്ന് അറിഞ്ഞെന്നും നാട്ടിൽ ചികിത്സയിലാണെന്നും വൈകിയാണ് ഞാൻ അറിഞ്ഞത്.

പിന്നീട് പല തവണ വിളിച്ചു. മെസ്സേജ് അയച്ചു. പക്ഷെ, ഒരു റിപ്ലൈയും വന്നില്ല. നാളുകൾക്ക് ശേഷം ഒരു മെസ്സേജ് കിട്ടി, സജിച്ചേട്ടന്റെ, നാളെ ഓപ്പറേഷൻ ആണ്. പ്രാർത്ഥിക്കണം. പിന്നെ എത്രയും പെട്ടെന്ന് നാട്ടിൽ വന്നു നിന്റെ കുടുംബവുമായി ജീവിക്കണം എന്നൊരു ഉപദേശവും. പിന്നീട് മാസങ്ങൾക്കുശേഷം ഫേസ് ബുക്കിൽ സജി ചേട്ടന്റെ ഫോട്ടോയും, ആദരാഞ്ജലികൾ എന്ന കുറിപ്പും ആണ് ഞാൻ കാണുന്നത്.

ഭാര്യയേയും മൂന്നു പെൺകുട്ടികളെയും അനാഥരാക്കി. കുറെ കടവും ബാക്കിവെച്ച് ആ മനുഷ്യൻ യാത്രയായി. എന്റെ പ്രവാസജീവിതത്തിൽ ഒരു സഹോദരൻ എന്നവണ്ണം പെരുമാറിയ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഞാൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു. ഇപ്പോഴും ഇടയ്ക്കു ഡിലീറ്റ് ആക്കാതെ ഇട്ടിരിക്കുന്ന സജിച്ചേട്ടന്റെ ആ ചാറ്റ് വെറുതെ ഞാൻ വായിക്കും...

ചില ജീവിതങ്ങൾ അങ്ങനെയാണ്, ആരും ഒന്നും അറിയാതെ പോകുന്ന ജീവിതങ്ങൾ

വര്ഷങ്ങള് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആ വീട്ടിൽ ഒരു ദിവസം എങ്കിലും സന്തോഷത്തോടെ ജീവിക്കാൻ പറ്റാതെപോയ സജി ചേട്ടനെ പോലെ ഒരുപാട് പ്രവാസികൾ നമുക്ക് ചുറ്റിനും ഉണ്ടായിരുന്നിരിക്കാം. ഇപ്പോഴും ഉണ്ടാകും. ചില ജീവിതങ്ങൾ അങ്ങനെയാണ്, ആരും ഒന്നും അറിയാതെ പോകുന്ന ജീവിതങ്ങൾ.

കടപ്പാട്: ഉരുകി തീരുന്ന മെഴുകുതിരി ആണെന്ന് അറിഞ്ഞിട്ടും സ്നേഹിക്കുന്നവർക്ക് വേണ്ടി പ്രകാശം പരത്തുന്ന എല്ലാ പ്രവാസികൾക്കും...

Follow Us:
Download App:
  • android
  • ios