യുകെ -യിൽ തോക്കുചൂണ്ടിയും കത്തികാട്ടിയും കുറ്റവാളികൾ നായ്ക്കളെ മോഷ്ടിക്കുന്നു; തഴച്ചു വളര്ന്ന് ഈ വ്യവസായം
അവ തീർത്തും വൃത്തിഹീനമായ സ്ഥലങ്ങളിലാണ് കഴിയുന്നത്. ഇരിക്കുന്നിടത്ത് തന്നെ വിസർജ്ജനം ചെയ്യേണ്ടി വരുന്ന അവയ്ക്ക് പലപ്പോഴും കുടിവെള്ളം പോലും കിട്ടാറില്ല.
മഹാമാരി മൂലം ആളുകൾ കൂടുതൽ സമയം വീടുകളിൽ ചെലവഴിക്കാൻ തുടങ്ങിയപ്പോൾ പലരും കൂട്ടിനായി നായകളെ തെരഞ്ഞെടുക്കുന്നു. നായപ്രേമികളുടെ രാജ്യമായ യുകെ -യിൽ കൂടുതൽ പേരും നായയെ വാങ്ങാൻ തുടങ്ങിയപ്പോൾ നായ വ്യവസായം തഴച്ചു വളർന്നു. ഇത് നായ്ക്കളുടെയും നായ്ക്കുട്ടികളുടെയും വില ഉയരാൻ കാരണമായി. എന്നാൽ, ഈ അവസരം കുറ്റവാളികൾ മുതലാക്കുകയാണ് ഇപ്പോൾ. അവിടങ്ങളിൽ നായമോഷണം വൻതോതിൽ വർദ്ധിക്കുന്നുവെന്ന് ബിബിസി അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പലരും ഓമനിച്ചു വളർത്തുന്ന നായക്കുട്ടികളെ ഒരു സുപ്രഭാതത്തിൽ കാണാതാകുന്നു. ചിലപ്പോൾ പട്ടാപ്പകലും മോഷ്ടാക്കൾ തോക്ക് ചൂണ്ടിയും, കത്തികാട്ടിയും വീട്ടുകാരുടെ കൈയിൽ നിന്ന് നായ്ക്കളെ മോഷ്ടിക്കുന്നു. നായ്ക്കുട്ടികൾക്കായുള്ള ഡിമാൻഡ് വർദ്ധിക്കുന്നത് നായ്ക്കളെ ഒരു ചരക്കാക്കി മാറ്റിയിരിക്കുകയാണ് അവിടെ. എന്നാൽ, ഇങ്ങനെ മാറ്റപ്പെടുന്ന നായ്ക്കളിൽ വേർപിരിയൽ ഉത്കണ്ഠയും ഭയം-ആക്രമണ സ്വഭാവവും പ്രകടമാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 23 -ന് യുകെ വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഗൂഗിളിൽ നായ്ക്കുട്ടിക്കായുള്ള തിരച്ചിൽ 120 ശതമാനം വർദ്ധിച്ചതായി കാണുന്നു. നായ്കുട്ടികളെ വാങ്ങുന്നവരുടെ എണ്ണത്തിൽ 133 ശതമാനം വർദ്ധനവും ഉണ്ടായി.
ഇങ്ങനെ മോഷ്ടിക്കുന്ന നായ്ക്കളെ, പ്രജനനത്തിനായി നായഫാമുകളിൽ വളർത്തുകയോ, നായപോരാട്ടത്തിന് ഉപയോഗിക്കുകയോ, അല്ലെങ്കിൽ മറ്റാളുകൾക്ക് വിൽക്കുകയോ ആണ് ചെയ്യുന്നത്. ഈ ഫാമുകളിൽ നായ്ക്കൾ അനുഭവിക്കുന്ന അവസ്ഥ തീർത്തും ശോചനീയമാണ്. പെൺ നായ്ക്കളെ കൂടുകളിൽ സൂക്ഷിക്കുകയും, ഇണചേർക്കുകയും ചെയ്യുന്നു. പലപ്പോഴും ഗർഭധാരണത്തിനായി ഫെർട്ടിലിറ്റി ഹോർമോണുകൾ ഇറക്കുമതി ചെയ്യുന്നു. സാധാരണയായി ഒന്നോ രണ്ടോ മാത്രം പ്രാവശ്യം പ്രസവിക്കുന്ന നായ്ക്കൾ, ഇവിടെ മൂന്നോ നാലോ പ്രാവശ്യം പ്രസവിക്കാൻ നിർബന്ധിതരാകുന്നു.
അവ തീർത്തും വൃത്തിഹീനമായ സ്ഥലങ്ങളിലാണ് കഴിയുന്നത്. ഇരിക്കുന്നിടത്ത് തന്നെ വിസർജ്ജനം ചെയ്യേണ്ടി വരുന്ന അവയ്ക്ക് പലപ്പോഴും കുടിവെള്ളം പോലും കിട്ടാറില്ല. ഇരുണ്ട, ഇടുങ്ങിയ മുറികളിലാണ് അവയെ സൂക്ഷിക്കുന്നത്. ഈ അവസ്ഥകളിൽ നായ്ക്കുട്ടികൾക്ക് ചിലപ്പോൾ മാരകമായ രോഗങ്ങളും വരാം. പലപ്പോഴും പരാന്നഭോജികൾ, കുടൽ പുഴുക്കൾ എന്നിവയാൽ അവ വലയം ചെയ്യപ്പെടുന്നു. ഇത് ഛർദ്ദിയും, രക്തരൂക്ഷിതമായ വയറിളക്കത്തിനും കാരണമാകുന്നു.
The Royal Society for the Prevention of Cruelty to Animals (RSPCA) പറയുന്നത് കോടിക്കണക്കിന് രൂപയുടെ വ്യവസായമാണ് ഇതെന്നാണ്. അതേസമയം ഈ കുറ്റകൃത്യത്തിന് നിലവിൽ പരമാവധി ഏഴ് വർഷം വരെയാണ് ശിക്ഷ. മോഷണ നിയമം 1968 പ്രകാരം, മോഷ്ടിക്കപ്പെട്ട മൃഗത്തിന്റെ (500 ഡോളറിൽ താഴെയോ അതിൽ കൂടുതലോ) പണമൂല്യത്തെ ആശ്രയിച്ചാണ് ശിക്ഷ. എന്നാൽ, ഈ നിയമം പരിഷ്കരിക്കുകയാണ് നായ മോഷണത്തിന്റെ വർദ്ധനവ് പരിഹരിക്കാനുള്ള ഏകമാർഗം. കൂടുതൽ കടുത്ത ശിക്ഷാനടപടികൾ ഇതിനായി സ്വീകരിക്കേണ്ടതുണ്ട്. അതേസമയം ഇതിൽ നിന്ന് ലഭിക്കുന്ന ലക്ഷങ്ങളുടെ കണക്ക് നോക്കുമ്പോൾ പലരും ഈ റിസ്ക് ഏറ്റെടുക്കാൻ തയ്യാറാകുന്നു എന്നതും ഒരു വാസ്തവമാണ്.