ഹിന്ദി സാഹിത്യ വിമർശകൻ ഡോ. നാംവർ സിങ്ങ് ഓര്‍മ്മയാകുമ്പോള്‍
1926 ജൂലൈ 28 -ന് വാരണാസിയിൽ ജനിച്ച നാംവർ സിങ്ങ്, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം അവിടെത്തന്നെ അധ്യാപകനായി ജോലി നോക്കിയിരുന്നു. മറ്റു സർവകലാശാലകളിലും അദ്ദേഹം ഹിന്ദി പ്രൊഫസറായിരുന്നു. ജെ.എൻ.യു.വിലെ ഇന്ത്യൻ ഭാഷാ കേന്ദ്രത്തിന്റെ ആദ്യ ചെയർമാൻ ആയിരുന്ന അദ്ദേഹം 1992 -ൽ വിരമിച്ച ശേഷവും പല സർവകലാശാലകളിലും 'പ്രൊഫസർ എമിരറ്റസ്' ആയി തുടർന്നിരുന്നു.
പ്രസിദ്ധ ഹിന്ദി സാഹിത്യ വിമർശകൻ ഡോ. നാംവർ സിങ്ങ് ഓര്‍മ്മയായി. ചൊവ്വാഴ്ച രാത്രി ദില്ലിയിൽ അന്തരിച്ച നാംവര്‍ സിങ്ങ് വിമര്‍ശകന്‍ മാത്രമായിരുന്നില്ല മികച്ച പ്രാസംഗികന്‍ കൂടിയായിരുന്നു. മുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്നു കഴിഞ്ഞ മാസമായിരുന്നു അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ അറിയിച്ചു. തൊണ്ണൂറ്റിരണ്ടുവയസ്സ് പ്രായമുണ്ടായിരുന്നു.
1926 ജൂലൈ 28 -ന് വാരണാസിയിൽ ജനിച്ച നാംവർ സിങ്ങ്, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം അവിടെത്തന്നെ അധ്യാപകനായി ജോലി നോക്കിയിരുന്നു. മറ്റു സർവകലാശാലകളിലും അദ്ദേഹം ഹിന്ദി പ്രൊഫസറായിരുന്നു. ജെ.എൻ.യു.വിലെ ഇന്ത്യൻ ഭാഷാ കേന്ദ്രത്തിന്റെ ആദ്യ ചെയർമാൻ ആയിരുന്ന അദ്ദേഹം 1992 -ൽ വിരമിച്ച ശേഷവും പല സർവകലാശാലകളിലും 'പ്രൊഫസർ എമിരറ്റസ്' ആയി തുടർന്നിരുന്നു.
ഹിന്ദി ഭാഷയിൽ 'കവിതാ കെ നയേ പ്രതിമാൻ', 'ഛായാവാദ്', ദൂസ്‌രി പരമ്പരാ കേ ഖോജ് തുടങ്ങി ഒരുഡസണിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1971ൽ 'കവിതാ കെ നയേ പ്രതിമാൻ' എന്ന കൃതിക്ക് സാഹിത്യ വിമർശനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹം നേടി. ജനയുഗ്, ആലോചനാ തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായിരുന്നു അദ്ദേഹം.
പുരോഗമനകലാസാഹിത്യസംഘത്തിന്റെ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു ഇടതുപക്ഷാഭിമുഖ്യം പുലർത്തിയിരുന്ന ഡോ.നാംവർ സിങ്ങ്. ഹിന്ദിയ്ക്കു പുറമെ ഉർദുവിലും തികഞ്ഞ പാണ്ഡിത്യം വെച്ചുപുലർത്തിയിരുന്ന അദ്ദേഹം മികച്ച ഒരു പ്രാസംഗികൻ കൂടിയായിരുന്നു.