Asianet News MalayalamAsianet News Malayalam

കോട്ടയത്തെ തെരഞ്ഞെടുപ്പുല്‍സവങ്ങളില്‍ ഇത്തവണ ഏതു പ്രതിഷ്ഠ?

കോട്ടയം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു എണ്‍പത്തിയൊന്‍പതില്‍ നടന്നത്. സുരേഷ് കുറുപ്പിനെ നേരിടാന്‍ അന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലയെത്തി. കേരളാ മാര്‍ച്ചും മഹാസംഗമവും നടത്തി മുഴു ഗ്‌ളാമറിലായിരുന്നു രമേശ്. നടക്കുന്നത് സൗന്ദര്യമത്സരമാണോ എന്ന് സംശയമുണര്‍ത്തി വര്‍ണ്ണാഭമായ പോസ്റ്ററുകളും ബോര്‍ഡുകളും കൊണ്ട് മണ്ഡലം നിറഞ്ഞു. 

mandalakalam mandalangaliloode kottayam nizam sayed
Author
Thiruvananthapuram, First Published Mar 4, 2019, 4:07 PM IST

98 -ല്‍ രമേശ് ചെന്നിത്തലയും സുരേഷും വീണ്ടും ഏറ്റുമുട്ടി. ഇത്തവണ കുറുപ്പ് രമേശിനെ പരാജയപ്പെടുത്തി തമ്മിലുള്ള സ്‌കോര്‍ നില 1-1 എന്ന നിലയിലാക്കി. മനോരമ നല്‍കിയ സമ്പൂര്‍ണ പിന്തുണയായിരുന്നു കുറുപ്പിന്റെ വിജയത്തിന് പിന്നിലെ ഒരു ഘടകം. നവീകരിച്ച മാമ്മന്‍ മാപ്പിള ഹാളിന്റെ ഉദ്ഘാടന ദിവസം രമേശിനോടുണ്ടായ അനിഷ്ടമാണ് സുരേഷിനെ പിന്തുണയ്ക്കാന്‍ മനോരമയെ പ്രേരിപ്പിച്ചത്.  99 -ല്‍ സുരേഷ് കുറുപ്പ് പിസി ചാക്കോയെ തോല്‍പ്പിച്ചു..

mandalakalam mandalangaliloode kottayam nizam sayed

ഉമ്മന്‍ ചാണ്ടി വരുമോ എന്നതാണ് എല്ലാവരും ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ചോദ്യം. ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ടെങ്കില്‍ അത് കോട്ടയത്തുനിന്നായിരിക്കുമെന്ന കാര്യത്തില്‍ പുതുപ്പള്ളിക്കാര്‍ക്കെങ്കിലും സംശയമില്ല. തങ്ങളെ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. ഞായറാഴ്ച പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും എത്താന്‍ കഴിയാത്ത ഒരു ദൗത്യവും ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തിട്ടില്ല. അതുമാത്രമല്ല, ഇടുക്കിയിലെ മല കയറാന്‍ പറ്റിയ പ്രായവുമല്ല ഉമ്മന്‍ ചാണ്ടിക്കെന്ന് അവര്‍ക്കുറപ്പുമുണ്ട്. 

ഉമ്മന്‍ ചാണ്ടി വന്നാല്‍ തെരഞ്ഞെടുപ്പുകാലം ഉത്സവകാലം പോലെ ആഘോഷമാവുമെന്ന് കോട്ടയംകാര്‍ വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ ആഘോഷമാക്കി മാറ്റിയ പാരമ്പര്യമാണ് കോട്ടയത്തിന്‍റേത്. പ്രചാരണ രംഗത്ത്, കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും കാണാത്ത നിറപ്പകിട്ട് എന്നും കോട്ടയത്തിനു സ്വന്തമായിരുന്നു. 

ആദ്യമായി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വെച്ച് പോസ്റ്റര്‍ ഇറങ്ങുന്നത്  അന്ന് സുരേഷ് കുറുപ്പിന് വേണ്ടിയാണ്

പൊതുവേ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ഉള്‍പ്പെട്ട മുന്നണിയോട് വിശ്വസ്തത പുലര്‍ത്തിയ ചരിത്രമാണ് കോട്ടയത്തിന്‍റേത്. 1952 -ല്‍ സി പി മാത്യുവും പിന്നീട് രണ്ടുവട്ടം മാത്യു മണിയങ്ങാടനും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു. 1962 -ല്‍ അന്ന് അതി പ്രതാപവാനായിരുന്ന, നെഹ്രുവിന്റെ പ്രൈവറ്റ് സെക്രട്ടറി, എം ഒ മത്തായി കോട്ടയത്ത് നിന്നും കോണ്‍ഗ്രസ് സീറ്റു നേടാന്‍ കരുക്കള്‍ നീക്കി. വിവരമറിഞ്ഞ കോണ്‍ഗ്രസുകാര്‍ പില്‍ക്കാലത്ത് സുപ്രീം കോടതി ജസ്റ്റീസായ കെ ടി തോമസിനെയും, പില്‍ക്കാലത്ത് ഇടുക്കി എം പി യായ പാലാ കെ എം മാത്യുവിനേയും ഡല്‍ഹിയിലേക്കയച്ചു. അവര്‍ നെഹ്റുവിനെ നേരില്‍ കണ്ട് എം ഒ മത്തായി കോട്ടയത്ത് സ്വീകാര്യനല്ലെന്ന്  അറിയിച്ചു. മത്തായിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെപ്പറ്റി തനിക്കറിയില്ലെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിയാവില്ലെന്നും നെഹ്റു അവര്‍ക്ക് ഉറപ്പുനല്‍കി. അങ്ങനെ എം ഒ മത്തായിയുടെ പാര്‍ലമെന്ററി മോഹങ്ങള്‍ കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ മുളയിലേ നുള്ളി. 

അറുപത്തിയേഴില്‍ കേരളമൊട്ടാകെ ഒന്നൊഴികെ എല്ലാ സീറ്റിലും ഇടതുപക്ഷം ജയിച്ചപ്പോള്‍ കോട്ടയത്തും  സിപിഎം സ്ഥാനാര്‍ത്ഥിയായി കെ എം എബ്രഹാം ജയിച്ചു. 1971-ല്‍ വര്‍ക്കി ജോര്‍ജ്ജും 77 -ലും 80 -ലും സ്‌കറിയാ തോമസും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി വിജയിച്ചു. 80 -ല്‍ സ്‌കറിയാ തോമസ് പരാജയപ്പെടുത്തിയത്, അന്നത്തെ ഇന്ദിരാ വിഭാഗം കെപിസിസിയുടെ പ്രസിഡന്റ് പ്രൊഫ. കെ എം ചാണ്ടിയെയായിരുന്നു. ഇന്ദിരാ ഗാന്ധി അധികാരത്തിലെത്തിയപ്പോള്‍ ലഭിക്കുമായിരുന്ന ഒരു കേന്ദ്രമന്ത്രിസ്ഥാനം അങ്ങനെ കോട്ടയംകാര്‍ നഷ്ടപ്പെടുത്തി. പ്രൊഫ. കെ എം ചാണ്ടി പിന്നീട് മധ്യപ്രദേശ് ഗവര്‍ണറായി. 

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എം പിയായ സ്‌കറിയാ തോമസ് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. വലിയ പ്രതീക്ഷകളൊന്നുമില്ലാതിരുന്നതുകൊണ്ട്, അന്ന് എസ് എഫ് ഐ പ്രസിഡണ്ടായിരുന്ന സുരേഷ് കുറുപ്പിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി. കോട്ടയത്തെ അന്തരീക്ഷത്തിനു ചൂട് പിടിച്ചത് വളരെ പെട്ടെന്നാണ്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും SFI പ്രവര്‍ത്തകര്‍ കോട്ടയത്തേക്ക് ഒഴുകിയെത്തി. സി പി ജോണിന്റെയും തോമസ് ഐസക്കിന്റെയും നേതൃത്വത്തില്‍ അവര്‍ മണ്ഡലമാകെ ഇളക്കിമറിച്ചു. പ്രചാരണ രംഗത്ത് ഓരോ ദിനവും നവംനവങ്ങളായ രീതികള്‍ അരങ്ങേറി. കേരളത്തില്‍ ആദ്യമായി സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വെച്ച് പോസ്റ്റര്‍ ഇറങ്ങുന്നത്  അന്ന് സുരേഷ് കുറുപ്പിന് വേണ്ടിയാണ്. എങ്കിലും ഇതൊന്നും കോട്ടയം പോലൊരു മണ്ഡലത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയെ തോല്‍പ്പിക്കാന്‍ മതിയാവും എന്ന് ആരും കരുതിയില്ല. കോട്ടയത്ത്  വിജയ സാധ്യതയുണ്ടെന്ന് മണ്ഡലത്തിന്റെ  ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗം എന്‍ ശ്രീധരന്‍ സിപിഎം മീറ്റിങ്ങില്‍ പറഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു എന്നാണ് കഥ. പക്ഷേ, ഫലം വന്നപ്പോള്‍ ഇന്ത്യയാകെ സഹതാപ തരംഗം  ആഞ്ഞടിച്ചപ്പോള്‍, വാജ്പേയിയും ബഹുഗുണയുമടക്കമുള്ള പ്രതിപക്ഷത്തെ പ്രമുഖര്‍ തോറ്റപ്പോള്‍,  കോട്ടയത്ത് സുരേഷ് കുറുപ്പ് ജയിച്ചു. കേരളത്തിലെ സിപിഎം വിജയിച്ച ഏക സീറ്റായിരുന്നു കോട്ടയം.

കോട്ടയം കണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തമായ പോരാട്ടമായിരുന്നു എണ്‍പത്തിയൊന്‍പതില്‍ നടന്നത്. സുരേഷ് കുറുപ്പിനെ നേരിടാന്‍ അന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലയെത്തി. കേരളാ മാര്‍ച്ചും മഹാസംഗമവും നടത്തി മുഴു ഗ്‌ളാമറിലായിരുന്നു രമേശ്. നടക്കുന്നത് സൗന്ദര്യമത്സരമാണോ എന്ന് സംശയമുണര്‍ത്തി വര്‍ണ്ണാഭമായ പോസ്റ്ററുകളും ബോര്‍ഡുകളും കൊണ്ട് മണ്ഡലം നിറഞ്ഞു. എസ്  എഫ് ഐയോടും ഡിവൈഎഫ് ഐയോടും ഇഞ്ചോടിച്ചു മത്സരിച്ച്  കെ എസ് യുവും യൂത്ത് കോണ്‍ഗ്രസ്സും കളം  നിറഞ്ഞ് കളിച്ചു. ഒരു മാസക്കാലം കോട്ടയത്തിന് ഉത്സവമായിരുന്നു. അവസാനം രമേശ്   ചെന്നിത്തല അന്‍പതിനായിരത്തില്‍ പരം വോട്ടിന് വിജയിച്ചു. അടുത്ത രണ്ടുതവണ കൂടി രമേശ് വിജയിച്ചു. 

2014 -ല്‍ ജോസ് കെ മാണി ഒന്നേകാല്‍ ലക്ഷം വോട്ടിന് മാത്യു ടി തോമസിനെ തോല്‍പ്പിച്ചു

98 -ല്‍ രമേശ് ചെന്നിത്തലയും സുരേഷും വീണ്ടും ഏറ്റുമുട്ടി. ഇത്തവണ കുറുപ്പ് രമേശിനെ പരാജയപ്പെടുത്തി തമ്മിലുള്ള സ്‌കോര്‍ നില 1-1 എന്ന നിലയിലാക്കി. മനോരമ നല്‍കിയ സമ്പൂര്‍ണ പിന്തുണയായിരുന്നു കുറുപ്പിന്റെ വിജയത്തിന് പിന്നിലെ ഒരു ഘടകം. നവീകരിച്ച മാമ്മന്‍ മാപ്പിള ഹാളിന്റെ ഉദ്ഘാടന ദിവസം രമേശിനോടുണ്ടായ അനിഷ്ടമാണ് സുരേഷിനെ പിന്തുണയ്ക്കാന്‍ മനോരമയെ പ്രേരിപ്പിച്ചത്.  99 -ല്‍ സുരേഷ് കുറുപ്പ് പിസി ചാക്കോയെ തോല്‍പ്പിച്ചു.. അമിതമായ ആത്മവിശ്വാസവും മണ്ഡലത്തിന്റെ പ്രത്യേക സ്വഭാവ വിശേഷങ്ങളെക്കുറിച്ച് ബോധ്യമില്ലാതെ പോയതുമാണ് ചാക്കോയ്ക്ക് വിനയായത്. പക്ഷേ , 2009 -ല്‍ സുരേഷ് കുറുപ്പ്, ജോസ് കെ മാണിയോട് തോറ്റു.  മണ്ഡല പുനര്‍നിര്‍ണയവും കേരളം ഒട്ടാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗവുമാണ് കുറുപ്പിന്റെ തോല്‍വിക്ക് കാരണമായത്. 2014 -ല്‍ ജോസ് കെ മാണി ഒന്നേകാല്‍ ലക്ഷം വോട്ടിന് മാത്യു ടി തോമസിനെ തോല്‍പ്പിച്ചു. 

കോട്ടയം മണ്ഡലത്തിന്റെ എണ്‍പതിനു ശേഷമുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്ന സത്യം, ഇടതുപക്ഷ മുന്നണിക്ക് ഇവിടെ ശക്തമായ പോരാട്ടം നടത്താന്‍ കഴിയുന്നത് സുരേഷ് കുറുപ്പ് സ്ഥാനാര്‍ഥിയാവുമ്പോള്‍ മാത്രമാണെന്നാണ്. വിപുലമായ സുഹൃദ് ബന്ധങ്ങളും, ശുദ്ധമായ പ്രതിച്ഛായയും, കോണ്‍ഗ്രസ് വോട്ടുകളില്‍ കടന്നു കയറാനുള്ള കഴിവുമാണ് കുറുപ്പിന്റെ ശക്തി. സുരേഷ് കുറുപ്പ് മത്സരിക്കാത്തപ്പോഴൊക്കെ കോട്ടയത്ത് മത്സരം ഏകപക്ഷീയമാണ്.

ഉമ്മന്‍ ചാണ്ടി വരുന്നതും ജയിച്ചു കേന്ദ്രമന്ത്രിയാവുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് ഒട്ടേറെ കോട്ടയംകാര്‍. 


കേരളകോണ്‍ഗ്രസിനെ ഒന്നിപ്പിച്ച ഇടുക്കി സീറ്റ് പാര്‍ട്ടിയെ വീണ്ടും പിളര്‍ത്തുമോ?

തിരുവനന്തപുരം: കേരളത്തിന്‍റെ രാഷ്ട്രീയ പരീക്ഷണശാല

Follow Us:
Download App:
  • android
  • ios