Asianet News MalayalamAsianet News Malayalam

അയാള്‍ ഞാനല്ല!

'ഇനി മേലാല്‍ എങ്ങോട്ടുമില്ല. നാട്ടില്‍ത്തന്നെ നമ്മുടെ ജോലിയുമായി കൂടും. പാസ്‌പോര്‍ട്ട്  എടുത്തതാണല്ലോ പ്രശ്‌നം. പാസ്‌പോര്‍ട്ട്  ഉണ്ടെങ്കിലല്ലേ എങ്ങോട്ടെങ്കിലും പോകാന്‍ പറ്റൂ. അതില്ലേല്‍ കുഴപ്പമില്ലല്ലോ. നാട്ടിലെത്തിയാലുടന്‍ പാസ്‌പോര്‍ട്ട്  ഞാന്‍ കത്തിച്ച് കളയും. രണ്ട് പാന്റ്‌സുമുണ്ട്. അതും കത്തിക്കും. പിന്നെ എപ്പോഴേലും പോകണമെന്ന് തോന്നിയാലും പ്രശ്‌നം ഉണ്ടാകില്ലല്ലോ'- ദേഷ്യത്തോടെയായിരുന്നു മറുപടി.

Faisal BIn Ahmad column on mistaken identity
Author
Thiruvananthapuram, First Published Jan 25, 2017, 11:07 AM IST

Faisal BIn Ahmad column on mistaken identity

'ഒരാളെ പരിചയപ്പെടുത്തിത്തരാം.അയാളുടെ കഥകേട്ടാല്‍ അത്ഭുതപ്പെടും'.

ദുബായില്‍ അഡ്വക്കേറ്റായ ഹാഷിക്കാണ് പറഞ്ഞത്.

ആള് അപരനാണ്. ബാക്കി അയാളെ നേരിട്ട് കാണുമ്പോള്‍ മനസിലാക്കാം. വേറിട്ട വാര്‍ത്തയായിരിക്കുമിതെന്ന് പറഞ്ഞ് ഹാഷിക്ക് ഫോണ്‍ വച്ചു.

പിറ്റേന്ന് അപരനെ കാണാന്‍ വക്കീലിന്റെ ഓഫീസിലെത്തി.കൊല്ലം ശക്തിക്കുളങ്ങര സ്വദേശി മാത്യു ജോസഫ്. മദ്ധ്യവയസ്‌ക്കന്‍. മത്സ്യത്തൊഴിലാളിയാണ്. ജീവിതത്തില്‍ ആദ്യമായി യു.എ.ഇയിലേക്ക് വിമാനം കയറിയ ഇദ്ദേഹം ഷാര്‍ജ. വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പോലീസ് പിടിയിലായി. നേരത്തെ ചില സാമ്പത്തിക കേസുകളില്‍ പെട്ട് യു.എ.ഇയില്‍ നിന്ന് മുങ്ങിയ മാത്യു ജോസഫ് ആണ് എന്ന് പറഞ്ഞായിരുന്നു പോലീസ് ഇദ്ദേഹത്തെ പിടികൂടിയത്.

അളിയന്‍ എടുത്തു തന്ന വിസിറ്റ് വിസയിലാണ് വന്നതെന്നും ഇതുവരെ യു.എ.ഇ എന്നല്ല ഒരു രാജ്യത്തും പോയിട്ടില്ലെന്നും തനിക്കറിയാവുന്ന ഭാഷയില്‍ ഇദ്ദേഹം പറഞ്ഞു നോക്കി. പഴയ പാസ്‌പോര്‍ട്ട്  എവിടെ എന്നായിരുന്നു പോലീസിന്റെ മറുചോദ്യം. ആദ്യത്തെ പാസ്‌പോര്‍ട്ടാണിതെന്ന് മാത്യു ഉറപ്പിച്ചു പറഞ്ഞു. എന്തായാലും ഇവിടെ ഇരിക്കൂ എന്നായി പോലീസ്.

Faisal BIn Ahmad column on mistaken identity

താന്‍ അയാളല്ലെന്ന് ആണയിട്ടപ്പോള്‍ എന്നാല്‍ ഒപ്പിടൂ എന്നായി പോലീസ്. അത് അതിലും വലിയ ദുരന്തമായി. ഒപ്പിട്ടപ്പോള്‍ അതിലും സാമ്യം.

പോലീസിനെ കുറ്റം പറയാന്‍ കഴിയില്ല. സംശയിക്കാന്‍ കാരണമുണ്ട്. യു.എ.ഇയില്‍ നിന്ന് മുങ്ങിയ മാത്യുവിന്റേയും കഥാനായകന്റേയും ഫോട്ടോകള്‍ കണ്ടാല്‍ നല്ല സാമ്യം.ആ കഷണ്ടിയും കട്ടിമീശയും കണ്ടാലും ഒരുപോലെ തന്നെ. ക്രെഡിറ്റ് കാര്‍ഡില്‍ അടയ്ക്കാനുള്ള 14,000 ദിര്‍ഹം ബാക്കി വച്ച് മുങ്ങിയതാണ് പഴയ മാത്യുവിനെതിരെയുള്ള കേസ്.അയാള്‍ ഒരു കമ്പനിയിലെ ഡ്രൈവറായിരുന്നു. മദ്യപാനം അമിതമാവുകയും കമ്പനിയില്‍ പ്രശ്‌നക്കാരനാവുകയും ചെയ്തപ്പോള്‍ പിരിച്ചുവിടുകയായിരുന്നുവത്രെ. പിന്നെ ഡ്രൈവര്‍ മാത്യു നാട്ടിലേക്ക് മുങ്ങി.  മുങ്ങിയ മാത്യു ജോസഫിനെ യു.എ.ഇയില്‍ എവിടെ ഇറങ്ങിയാലും പിടികൂടാനുള്ള കോടതി ഉത്തരവുണ്ട്.

കഥാനായകനെ പോലീസ് സംശയിക്കാന്‍ ഇനിയുമുണ്ട് കാരണങ്ങള്‍. മുങ്ങിയ മാത്യു  ജോസഫും നമ്മുടെ നായകനും ജനിച്ചത് ഒരേ വര്‍ഷം. 1965 ല്‍. അതും ഫെബ്രുവരിയില്‍. വെറും ഏഴ് ദിവസത്തെ വ്യത്യാസമുണ്ട്. നമ്മുടെ കഥാനായകന്‍ ജനിച്ചത് 1965 ഫെബ്രുവരി 14ന്. പ്രതിനായകനാവട്ടെ 1965 ഫെബ്രുവരി 21നും.

സാമ്യം ഇതുകൊണ്ടും തീരുന്നില്ല. ഇരുവരുടേയും മാതാപിതാക്കളുടെ പേരിലുമുണ്ട് സാമ്യത.

മാത്യുവിന്റേയും കഥാനായകന്റേയും ഫോട്ടോകള്‍ കണ്ടാല്‍ നല്ല സാമ്യം.ആ കഷണ്ടിയും കട്ടിമീശയും കണ്ടാലും ഒരുപോലെ തന്നെ.

സാമ്യം ഇതുകൊണ്ടും തീരുന്നില്ല. ഇരുവരുടേയും മാതാപിതാക്കളുടെ പേരിലുമുണ്ട് സാമ്യത. നമ്മുടെ മാത്യുവിന്‍ൈറ പിതാവിന്റെ പേര് ലിയോ ജോസഫ്. ഡ്രൈവര്‍ മാത്യുവിന്റെ പിതാവിന്റെ പേരാകട്ടെ ജോസഫ് ജോസഫ്. കഥാനായകന്റെ് മാതാവ് മറിയമ്മ, പ്രതിനായകന്റെ് മാതാവ് മേരി. മറിയമ്മയും മേരിയും അറബിയില്‍ എഴുതുമ്പോള്‍ ഏകദേശം ഒരുപോലെ. ഇത്രയും സാമ്യങ്ങള്‍ കണ്ടപ്പോള്‍ പോലീസ് ഉറപ്പിച്ചു. ഇത് യു.എ.ഇയില്‍ നിന്ന് മുങ്ങിയ മാത്യു ജോസഫ് തന്നെ.

താന്‍ അയാളല്ലെന്ന് ആണയിട്ടപ്പോള്‍ എന്നാല്‍ ഒപ്പിടൂ എന്നായി പോലീസ്. അത് അതിലും വലിയ ദുരന്തമായി. ഒപ്പിട്ടപ്പോള്‍ അതിലും സാമ്യം. ജെ എന്ന ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രം. ഇനി ഒന്നും പറയണ്ട. എല്ലാം മനസിലായെന്ന് പോലീസ്. ഒടുവില്‍ കേസായി. മൂന്ന് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു നമ്മുടെ കഥാനായകന്. പിന്നീട് ജാമ്യം ലഭിച്ചു. ഈ ജാമ്യ സമയത്താണ് ഇദ്ദേഹത്തെ ഞാന്‍ കാണുന്നതും കഥ വിശദമായി കേള്‍ക്കുന്നതും.

നമ്മുടെ മാത്യു ജോസഫ് മത്സ്യത്തൊഴിലാളിയാണ്. കൊല്ലത്ത് കടല്‍ ജോലിയുമൊക്കെയായി ജീവിതം മുന്നോട്ട് പോകുമ്പോഴാണ് അളിയന്‍ സിറിള്‍ യു.എ.ഇ കാണാന്‍ വരുന്നോ എന്ന് ഇദ്ദേഹത്തോട് ചോദിക്കുന്നത്. ഷാര്‍ജയില്‍ ഒരു ട്രേഡിംഗ് കമ്പനി നടത്തുകയാണ് സിറിള്‍.

എന്നാല്‍ പോയാലോ എന്നായി. നോക്കുമ്പോള്‍ മാത്യു ജോസഫിന് പാസ്‌പോര്‍ട്ടില്ല. യു.എ.ഇ കാണുക എന്ന ഉദ്ദേശത്തോടെ മാത്രം പാസ്‌പോര്‍ട്ട്  എടുത്തു. സിറിള്‍ ഒരു വിസിറ്റ് വിസ അയച്ചുകൊടുക്കുകയും ചെയ്തു.

Faisal BIn Ahmad column on mistaken identity

നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം കഥാനായകനെ വീണ്ടും കണ്ടു. 

വിസിറ്റ് വിസ കിട്ടിയപ്പോഴാണ് ആരോ ചോദിച്ചത്, നീ ഈ വേഷത്തിലാണോ യു.എ.ഇയ്ക്ക് പോകുന്നത്? അവിടെ ആരും മുണ്ട് ധരിക്കില്ല. പാന്റ്‌സാണ്. ശരിയാണല്ലോ എന്ന് മാത്യുവിനും തോന്നി. കുറച്ച് ഗമയിലൊക്കെ പോയ്ക്കളയാം. അതുവരെ മുണ്ട് മാത്രം ഉടുത്തിരുന്ന മാത്യു രണ്ട് പാന്റ്‌സുകള്‍ തയ്പ്പിച്ചു.

ആദ്യമായി പാന്റ്‌സുടുത്ത മാത്യു ജോസഫിനെ അങ്ങിനെ സുഹൃത്തുക്കളും കുടുംബാഗങ്ങളും യാത്രയാക്കി. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറിയ ഇദ്ദേഹം ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങിയതും പിടിയിലായി. പോലീസിനോട് കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ ഭാഷ വശമില്ലാത്തതും വിനയായി. താന്‍ ആദ്യമായാണ് പാന്റ്‌സ്  ഉടുക്കുന്നത് എന്ന് വരെ പറഞ്ഞ് നോക്കി. പക്ഷേ മുങ്ങിയവനുമായുള്ള സാമ്യങ്ങള്‍ കണ്ടപ്പോള്‍ പോലീസ് വിട്ടില്ല.

അങ്ങനെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇദ്ദേഹത്തിന് ജാമ്യം കിട്ടി. പിന്നെ കേസിന് പുറകെയുള്ള ഓട്ടത്തിലായിരുന്നു. യു.എ.ഇ കാണാന്‍ വന്നവന്‍ കോടതിയിലും പോലീസ് സ്റ്റേഷനിലും അനേകം തവണകയറി ഇറങ്ങി. ഇതിനിടയില്‍ ഒപ്പിന്റെ ഫോറന്‍സിക് പരിശോധന നടന്നു. കഥാനായകന് അനുകൂലമായി റിപ്പോര്‍ട്ട്  വന്നു. ശാസ്ത്രീയമായ പരിശോധനകള്‍ നടത്തുന്ന നിയമ വ്യവസ്ഥ ഉള്ളത് ഇദ്ദേഹത്തിന് ഭാഗ്യമായി. അദ്ദേഹമല്ല ഇദ്ദേഹമെന്ന് ആദ്യമായി അംഗീകരിക്കപ്പെട്ടു.

നാട്ടിലെത്തിയാലുടന്‍ പാസ്‌പോര്‍ട്ട്  ഞാന്‍ കത്തിച്ച് കളയും. രണ്ട് പാന്റ്‌സുമുണ്ട്. അതും കത്തിക്കും

എങ്കിലും നൂലാമാലകള്‍ ഇനിയുമുണ്ടായിരുന്നു. പാസ്‌പോര്‍ട്ട്  ഇദ്ദേഹത്തിന്റേത് തന്നെയെന്ന് ഉറപ്പിക്കണം. കോണ്‍സുലേറ്റില്‍ നിന്ന് ഇതിനായി കത്ത് വേണം. അത് ലഭിച്ചു.

ഡ്രൈവര്‍ മാത്യു ജോസഫ് പണം നല്‍കാനുള്ള ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് ക്ലിയറന്‍സ് ലഭിക്കണം. ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ അയാളല്ല ഇയാളെന്ന് സത്യവാങ്മൂലം നല്‍കിയതോടെ അതും പരിഹരിക്കപ്പെട്ടു.

സിറിളും സുഹൃത്തുക്കളും മാത്യു ജോസഫിനെ സഹായിക്കാനായി ഓടി നടക്കുകയായിരുന്നു. നിയമത്തിന്റെ നൂലാമാലകള്‍ ഒന്നൊന്നായി പരിഹരിക്കപ്പെട്ടു. ഇനി നാട്ടിലേക്ക് മടങ്ങാമെന്നായി.

വിസിറ്റ് വിസയില്‍ വന്നയാള്‍ അഞ്ച് മാസമാണ് യു.എ.ഇയില്‍ തങ്ങിയത്. പിഴ ശിക്ഷ ഉണ്ടായിരുന്നു. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍മാത്രം 14,700 ദിര്‍ഹം അടയ്ക്കണം. കോണ്‍സുലേറ്റ് ഔദ്യോഗികമായി കത്ത് നല്‍കിയതോടെ ആ പിഴ 2650 ദിര്‍ഹമാക്കി കുറച്ചു. ഈ തുക  കോണ്‍സുലേറ്റ് നല്‍കി. വക്കീല്‍ ഫീസും വിമാന ടിക്കറ്റും കോണ്‍സുലേറ്റ് തന്നെയാണ് നല്‍കിയയത്. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും ഇദ്ദേഹം രാജ്യം വിടാത്തതിനാല്‍ അത് നല്‍കിയ ട്രാവല്‍ ഏജന്‍സി കേസ് കൊടുത്തിരുന്നു.ഒടുവില്‍ അതും പരിഹരിക്കപ്പെട്ടു.നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേ ദിവസം കഥാനായകനെ വീണ്ടും കണ്ടു. 

Faisal BIn Ahmad column on mistaken identity ചിത്രീകരണം: വി.പി ഇസ്ഹാഖ്

ഷാര്‍ജയില്‍ സിറിളിന്റെ  ഓഫീസില്‍ വച്ച്. 'യു.എ.ഇയൊക്കെ കണ്ടോ' ഞാന്‍ ചോദിച്ചു. 

'കേസിന് പുറകെ അല്ലായിരുന്നോ. സമാധാനത്തോടെ കാഴ്ചകള്‍ കാണുന്നതെങ്ങിനെ? വെറും ഏഴ് ദിവസത്തിന് വന്ന ഞാനിപ്പോ അഞ്ച് മാസമായി യു.എ.ഇയില്‍'. ചിരിച്ചു കൊണ്ടെങ്കിലും അല്‍പ്പം വ്യസനത്തോടെ മാത്യു മറുപടി നല്‍കി. ഭാര്യയും മക്കളും വിളിയോട് വിളിയാണ്. എന്ന് മടങ്ങി വരും എന്ന് ചോദിച്ച്. ഞാനെന്ത് പറയും? കേസ് കഴിഞ്ഞാലല്ലേ പോകാനൊക്കൂ. ഇപ്പോ സമാധാനമുണ്ട്. നാളെ കയറിപ്പോകാമല്ലോ നായകന്റെ മുഖത്ത് ആശ്വാസം.

ഇനിയും യു.എ.ഇയില്‍ വരുമോ? വെറുതേ ചോദിച്ചു. 

'ഇനി മേലാല്‍ എങ്ങോട്ടുമില്ല. നാട്ടില്‍ത്തന്നെ നമ്മുടെ ജോലിയുമായി കൂടും. പാസ്‌പോര്‍ട്ട്  എടുത്തതാണല്ലോ പ്രശ്‌നം. പാസ്‌പോര്‍ട്ട്  ഉണ്ടെങ്കിലല്ലേ എങ്ങോട്ടെങ്കിലും പോകാന്‍ പറ്റൂ. അതില്ലേല്‍ കുഴപ്പമില്ലല്ലോ. നാട്ടിലെത്തിയാലുടന്‍ പാസ്‌പോര്‍ട്ട്  ഞാന്‍ കത്തിച്ച് കളയും. രണ്ട് പാന്റ്‌സുമുണ്ട്. അതും കത്തിക്കും. പിന്നെ എപ്പോഴേലും പോകണമെന്ന് തോന്നിയാലും പ്രശ്‌നം ഉണ്ടാകില്ലല്ലോ'- ദേഷ്യത്തോടെയായിരുന്നു മറുപടി.

ഏതായാലും ഡ്രൈവര്‍ മാത്യു ജോസഫിനെക്കുറിച്ച് കഥാനായകന്റെ ബന്ധുക്കള്‍ പിന്നീട് അന്വേഷിച്ചു. 

പുള്ളി തിരുവനന്തപുരത്ത് ഓട്ടോ ഓടിക്കുകയാണത്രെ. 

എങ്കിലും എന്റെ ഡ്രൈവറേ....!

 

മരുഭൂമി പറഞ്ഞ മറ്റ് കഥകള്‍:

ഒറ്റയാള്‍ മാത്രമുള്ള ദ്വീപിലെ ആ വാതിലില്‍ മുട്ടുന്നതാരാണ്?

വിശപ്പ് തിന്ന് ജീവിച്ചവര്‍

അവധിയെടുത്ത് ദേശാടനം ചെയ്യുന്ന ഗ്രാമം

Follow Us:
Download App:
  • android
  • ios