അച്ഛന്റെ ആഗ്രഹം നിറവേറ്റി ഇർവിന്റെ മക്കൾ, ഇന്തോനേഷ്യയിൽ ആനകള്‍ക്കായി ആശുപത്രി തുറന്നു
അദ്ദേഹത്തിന്റെ മകൾ ബിന്ദി ഇർവിൻ പറഞ്ഞു- ഒരു കുടുംബം എന്ന നിലയിൽ അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നു. കാരണം ഡാഡി പറയും, 'ആളുകൾ എന്നെ ഓർക്കുന്നുണ്ടോ എന്നത് എനിക്ക് പ്രശ്‌നമില്ല, ആളുകൾ എന്റെ സന്ദേശം ഓർക്കുന്നുണ്ടോ എന്നത് മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്.'
ഓസ്‌ട്രേലിയൻ വന്യജീവി സംരക്ഷകനായിരുന്ന സ്റ്റീവ് ഇർവിൻ മരിച്ചിട്ട് 14 വർഷമായി. അദ്ദേഹത്തിന്റെ പാരമ്പര്യം സജീവമായി നിലനിർത്താനുള്ള ദൃഢനിശ്ചയത്തിലാണ് അദ്ദേഹത്തിന്റെ കുടുംബം. സ്റ്റീവ് ഇർവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഇന്തോനേഷ്യയിൽ ആനകളുടെ ഒരു ആശുപത്രി ആരംഭിക്കണമെന്നത്. എന്നാൽ, അദ്ദേഹത്തിന്റെ അകാലമരണം കാരണം അത് നടക്കാതെ പോയി. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ആ ആഗ്രഹം നിറവേറ്റാൻ മുന്നോട്ട് വന്നു.
അദ്ദേഹത്തിന്റെ ആഗ്രഹം കുടുംബം നിറവേറ്റിയതായി ഭാര്യ ടെറി സ്ഥിരീകരിച്ചു. വനനശീകരണവും, മനുഷ്യ-മൃഗ സംഘർഷവും കാരണം 2012 -ൽ സുമാത്രൻ ആനയെ "വംശനാശഭീഷണി നേരിടുന്ന" പട്ടികയിൽ നിന്ന് "ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന" പട്ടികയിലേക്ക് മാറ്റിയതായി ഡബ്ല്യുഡബ്ല്യുഎഫ് പറയുന്നു. നിലവിൽ 2,400-2,800 സുമാത്രൻ ആനകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. "ഇന്തോനേഷ്യയിൽ ആനകൾക്കായി ഒരു ആശുപത്രി തുറക്കുകയെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഞങ്ങൾ അത് പൂർത്തിയാക്കി. സുമാത്രയിൽ, മണ്ണിടിച്ചിലിൽ പെട്ടോ അല്ലെങ്കിൽ കെണിയിൽ കുടുങ്ങിയോ പരിക്കേൽക്കുന്ന ആനകളെ ചികിത്സിക്കാൻ ആശുപത്രി ഇല്ലായിരുന്നു. ഞങ്ങൾ അവിടെ ആനകൾക്കായി ഒരു ആശുപത്രി തുറന്നു. അദ്ദേഹത്തിന്റെ ദൗത്യം തുടരേണ്ടത് വളരെ പ്രധാനമാണ്" ടെറി പറഞ്ഞു.
ഇർവിന്റെ ഉടമസ്ഥതയിലുള്ള ഓസ്‌ട്രേലിയ മൃഗശാലയിൽ നിന്നുള്ള ഫണ്ടുകൾ ഉപയോഗിച്ചാണ് ആശുപത്രി നിർമിച്ചത്. ഓസ്‌ട്രേലിയൻ മൃഗശാലയിലെ ഒരു ജീവനക്കാരനായ ലൂക്ക് റാവ്‌ലി അഭിപ്രായപ്പെട്ടു, "കാട്ടിൽ ആനകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ നേരിട്ട് കണ്ടപ്പോഴാണ് ആശുപത്രി തുറക്കാൻ സ്റ്റീവ് തീരുമാനിച്ചത്." ആശുപത്രിയും സ്റ്റാഫ് ക്വാർട്ടേഴ്സും പണിയുന്നതിനാണ് ഫണ്ട് പോയതെന്നും ഇന്തോനേഷ്യയിലെ ഒരു ടീമിന് പരിശീലനം നൽകുന്നതിന് ഓസ്‌ട്രേലിയൻ മൃഗശാലയുടെ വെറ്റുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ആനകളെ നിരീക്ഷിക്കുന്നതിനും ഇർവിൻസ് സഹായിക്കും.
അദ്ദേഹത്തിന്റെ മകൾ ബിന്ദി ഇർവിൻ പറഞ്ഞു- ഒരു കുടുംബം എന്ന നിലയിൽ അദ്ദേഹത്തിന്റെ പാരമ്പര്യം തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലായ്പ്പോഴും ആഗ്രഹിക്കുന്നു. കാരണം ഡാഡി പറയും, 'ആളുകൾ എന്നെ ഓർക്കുന്നുണ്ടോ എന്നത് എനിക്ക് പ്രശ്‌നമില്ല, ആളുകൾ എന്റെ സന്ദേശം ഓർക്കുന്നുണ്ടോ എന്നത് മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്.' ലോകമെമ്പാടും സംരക്ഷണശ്രമങ്ങൾ വേഗത്തിലാക്കാൻ ബിസിനസ്സ് പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അവർ എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലെ മൃഗശാലയിൽ വച്ചാണ് ബിന്ദി തന്റെ ദീർഘകാല കൂട്ടായ ചാൻഡലർ പവലിനെ വിവാഹം കഴിച്ചത്. ഇപ്പോൾ അവൾ ഗർഭിണിയാണ്. അടുത്തിടെ അവൾ ഒരു ചിത്രം സാമൂഹ്യമാധ്യമത്തിൽ പങ്കിട്ടത് വൈറലായിരുന്നു. 20 വർഷങ്ങൾക്ക് മുൻപ് തന്റെ മാതാപിതാക്കളുടെ ഒരു ചിത്രം അവളും ഭർത്താവും പുനരാവിഷ്കരിച്ചതായിരുന്നു അത്.