Asianet News MalayalamAsianet News Malayalam

വിട, യാഹൂ മെസഞ്ചര്‍!

  • യാഹൂ മെസഞ്ചര്‍ കാലത്തെ പ്രണയം!
  • ഫിറോസ് തിരുവത്ര എഴുതുന്നു
Firoz Thiruvathra  Good bye  yahoo messanger
Author
First Published Jul 18, 2018, 5:37 PM IST

അതോടെ ഉഭയസമ്മതപ്രകാരം വിഭജിച്ച് ഞാനും സുഹൃത്തും മാത്രമായ സ്വകാര്യ റിപ്പബ്ലിക്കായി മാറി.  മോഹന്‍ലാല്‍ സിനിമയില്‍ ഞാന്‍ ദര്‍ബാര്‍ രാഗത്തില്‍ കീച്ച് വെച്ച് കൊടുത്തു എന്ന് പറയുന്ന പോലെ പെപ്പ് തുറന്നിട്ട പോലെ (വാട്ടര്‍ അതോറിട്ടിയുടെ അല്ല ) കവിതകള്‍ ചറ പറ മെസഞ്ചറില്‍ കയറി അവളുടെ ഹൃദയത്തില്‍ ഇറങ്ങുന്നു. മെസഞ്ചര്‍ പോരാഞ്ഞിട്ട് ലാന്റ്‌ലാന്റ് ഫോണ്‍, കത്തുകള്‍. ഹാ , യൗവനം പ്രണയ തീക്ഷ്ണമായ കാലം!

Firoz Thiruvathra  Good bye  yahoo messanger

കഴിഞ്ഞാഴ്ച പോലും തുറന്ന് നോക്കിയതാണ്, യാഹു മെസഞ്ചര്‍! 

വരുവാനില്ലാരുമീങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും, പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കുമല്ലോ. ഈ പാട്ടും പാടി ലോഗിന്‍ ചെയ്യുന്നത് കൊണ്ട് പ്രതീക്ഷയുടെ സമ്മര്‍ര്‍ദ്ദം കുറക്കാമെന്നേയുള്ളു. പ്രതീക്ഷയുടെ കേവു ഭാരത്തില്‍ അല്‍പ്പവും കുറവില്ല.

എമ്പാടും കാമുകിമാരില്ലാത്ത കവികള്‍ ഭൂമിയില്‍ ജീവിച്ചിരുന്നിട്ടുണ്ടോ എന്നെനിക്കറിയില്ല.  'ഏവമെന്തിനിണങ്ങി നാം തമ്മില്‍ വേര്‍പിരിയുവാന്‍ മാത്രമായ്'എന്ന് കരുതിയും കലഹിച്ചും അശാന്ത'മായ മനസ്സ് മറ്റൊരു കരയില്‍ ഇതാണ് ശാന്താ മഹാസമുദ്രമെന്ന് തെറ്റിദ്ധരിച്ച് നങ്കൂരമിടും. അത്തരമൊരു നങ്കൂരമായിരുന്നു യാഹു മെസഞ്ചര്‍.

സുഹൃത്തുമായി ഗുരുവായൂരമ്പല നടയ്ക്കരികിലെ കോഫി കഴിച്ച് അറുപത് രൂപ മണിക്കൂര്‍ വാടകയില്‍ പേരും വീട്ടു പേരും എഴുതി കൊടുത്ത് ലോഡ്ജില്‍ മുറിയെടുക്കും പോലെ ക്യാബിനില്‍ കടന്ന് ഡിജിറ്റില്‍ പ്രേമലേഖനമെഴുത്ത് തുടങ്ങിയ കാലം.

മെസഞ്ചറിലേ കേരളാ ചാറ്റ് റൂമില്‍ എന്ന കുളത്തില്‍ നിന്നും വഴുതലുള്ള ബ്രാലിനെ സ്വന്തം ബക്കറ്റിലിട്ട ആശ്വാസമായിരുന്നു അവളെ പേഴ്‌സണല്‍ ചാറ്റില്‍ കൊണ്ട് വന്നിട്ടപ്പോള്‍, അപ്പോഴാണ് പുതിയ പ്രശ്‌നം അവള്‍ ഒരാളല്ല. രണ്ട് പേരാണ്. ഹോസ്റ്റലിനടുത്ത നെറ്റ് കഫേയിലെ ചാര്‍ജ്ജ് കൊടുക്കുന്നത് രണ്ട് പേരും ചേര്‍ന്നാണ്. 

അപ്പോഴാണ് പുതിയ പ്രശ്‌നം അവള്‍ ഒരാളല്ല. രണ്ട് പേരാണ്.

ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന രണ്ട് പെണ്‍കുട്ടികളില്‍ നിന്ന് ഒരു കുട്ടിക്ക് മാത്രം ലൈനാവുമ്പോള്‍ മറ്റേ കുട്ടിക്ക് സങ്കടമാവില്ലേ എന്നോര്‍ക്കാന്‍ മാത്രം ദാര്‍ശനിക ഔന്നത്യം ഇല്ലാത്ത പ്രായമായിരുന്നു.

ഇനി എന്തു ചെയ്യുമെന്നറിയാതെ ടെന്‍ഷനടിച്ചിരിക്കുമ്പോഴാണ് എന്നിലെ ദാനശീലനായ മനുഷ്യനുണരൂന്നത്. ഒരുത്തിയെ എല്ലാ ദിവസവും നെറ്റില്‍ വലയെറിഞ്ഞ് പരല്‍മീന്‍ പോലും പരിഗണിക്കാത്ത സുഹൃത്തിന് ഇഷ്ടദാനം നടത്തി. വീഡിയോ ക്യാമറയില്ലാത്ത ആ കാലത്തെ പ്രവൃത്തി ഒരു വിപ്ലവ പ്രവര്‍ത്തനമായിരുന്നു. എന്നെങ്കിലും രണ്ട് പേരെയും  നേരില്‍ കണ്ടാല്‍ മനസ്സ് നോവരുത്.

തനിക്കിഷ്ടപ്പെടാത്തതല്ല, ഇഷ്ടപ്പെട്ടത് കൊടുക്കുന്നതാണ് ദാനമെന്നാണ് നിസ്‌ക്കാര പള്ളിയുടെ മതിലില്‍ നിന്ന് പഠിച്ചിട്ടുള്ളത്.

നാല് പേരുണ്ടായിരുന്ന ആ പിപ്പിള്‍സ് റിപ്പബ്ലിക്ക് അതോടെ ഉഭയസമ്മതപ്രകാരം വിഭജിച്ച് ഞാനും സുഹൃത്തും മാത്രമായ സ്വകാര്യ റിപ്പബ്ലിക്കായി മാറി.  മോഹന്‍ലാല്‍ സിനിമയില്‍ ഞാന്‍ ദര്‍ബാര്‍ രാഗത്തില്‍ കീച്ച് വെച്ച് കൊടുത്തു എന്ന് പറയുന്ന പോലെ പെപ്പ് തുറന്നിട്ട പോലെ (വാട്ടര്‍ അതോറിട്ടിയുടെ അല്ല ) കവിതകള്‍ ചറ പറ മെസഞ്ചറില്‍ കയറി അവളുടെ ഹൃദയത്തില്‍ ഇറങ്ങുന്നു. മെസഞ്ചര്‍ പോരാഞ്ഞിട്ട് ലാന്റ്‌ലാന്റ് ഫോണ്‍, കത്തുകള്‍. ഹാ , യൗവനം പ്രണയ തീക്ഷ്ണമായ കാലം!

ഹാ , യൗവനം പ്രണയ തീക്ഷ്ണമായ കാലം!

ബാബു രാമചന്ദ്രന്‍ പരിഭാഷപ്പെടുത്തിയ എണസ്‌റ്റോ കര്‍ദിനാളിന്റെ കവിതയില്‍ വൈകുന്നേരം നടക്കാനിറങ്ങുന്ന പെണ്‍കുട്ടിയെ കാത്തു നില്‍ക്കുന്ന ഹിറ്റ്‌ലറെ കുറിച്ച് പറയുന്നുണ്ട്. 

മമ്മൂട്ടിയെ പോലെ പോലും ഡാന്‍സ് ചെയ്യാനോ പെണ്‍കുട്ടികളോട് സംസാരിക്കാനോ ലജജയുള്ള ഹിറ്റ്‌ലര്‍. ആ പെണ്‍കുട്ടിയോട് ഹിറ്റ്‌ലര്‍ മിണ്ടിയിരുന്നെങ്കില്‍ ഹിറ്റ്‌ലറിന്റെ പടം ആ വീട്ടിലെ മാത്രം സ്വകാര്യ മുറിയില്‍ തൂങ്ങുമായിരുന്നു. ഗസ്റ്റപ്പോയും മഹായുദ്ധങ്ങളും വഴിമാറി പോയിരുന്നേനേ.

പ്രണയ ഭരിതമായ ആ ഫോണ്‍ വിളികള്‍ ഗള്‍ഫിലും തുടര്‍ന്നു. ജി മെയില്‍ വന്നു. ഓര്‍ക്കൂട്ട് വന്നു. ഞങ്ങള്‍ പ്രണയം പോലെ അപ്പ് ഡേറ്റ് ചെയ്യാതെ നിന്നു. ഒരിക്കല്‍ ഒരിക്കല്‍ പോലും കാണാന്‍ മെനക്കെട്ടില്ല. ആരും ആരെയും നിര്‍ബന്ധിച്ചില്ല. നുണ പറഞ്ഞില്ല. വഞ്ചിച്ചില്ല.

പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം  കഴിഞ്ഞിറങ്ങി. മെഡിക്കല്‍ ട്രസ്റ്റ് കൊച്ചിയില്‍ പ്രാക്ടീസായി, കല്യാണമായി .ക്ഷണിച്ചു. പോയില്ല. 
സമ്മാനമായ് ഒരു വാച്ചയച്ചു. ആ വാച്ച് രണ്ടുപേരുടെയും സമയത്തെ മുന്നോട്ട് നീക്കി. മൊബൈല്‍ ആ നമ്പര്‍ നിലവിലില്ല.

ഇന്നത്തോടെ യാഹു മെസ്ഞ്ചര്‍ അവസാനിക്കുമെന്ന് സ്വാതിയുടെ പോസ്റ്റ്

അല്ലെങ്കിലും പി പറയും പോലെ ഇനി യാഹു മെസഞ്ചര്‍  'യൗവനം വറ്റിയ കാറ്റിന് പ്രേമലേഖനം പൂവ്്് തിരിച്ചയക്കും'.

അവളെ നേരിട്ട് കാണാനാവുന്നത്രയും സാധ്യതകള്‍ കൊച്ചിയിലുണ്ട്. എല്ലാ അവധിക്കാലത്തും കൊച്ചിയില്‍ പോകും. അവള്‍ കൂടി കൊള്ളുന്ന കാറ്റു കൊള്ളും. കായിക്കയുടെ ബിരിയാണി അവളെ നേര്‍ച്ചയാക്കി കഴിക്കും.

*നിന്റെ കൈയെത്താത്തേടം
നിന്റെ കണ്ണെത്താത്തേടം
നീയാകെയെത്താത്തിടമില്ലയി-
കുടുംബത്തില്‍

എന്ന മട്ടിലൊരുത്തി എഴുത്തില്‍ സംഘികളേക്കാള്‍ സ്വാതന്ത്ര്യം തരുന്ന ഒരാള്‍ ഇപ്പോള്‍ എന്റെ വീട്ടിലുണ്ട്.

*പാപത്തിന്‍ കനിയെന്നോതി
നീ വിലക്കുന്നുവെങ്കിലും
കടിച്ചീമ്പി കുടിക്കുന്നു
ഞാനിക്കൈവന്ന മാമ്പഴം

* ഒളപ്പമണ്ണ
 

Follow Us:
Download App:
  • android
  • ios