അവിടം കൊണ്ടു തീര്‍ന്നില്ല. അവളുടെ സഹോദരന്മാര്‍ എന്നെ കണ്ടെത്തി. അതിലൊരാള്‍ എന്നെ വെടിവച്ചു. എന്‍റെ വയറിലാണ് വെടിയേറ്റത്. പത്ത് ദിവസം ഞാന്‍ ആശുപത്രിയില്‍ കിടന്നു. 

സുഹൃത്തുക്കള്‍ക്ക് വേണ്ടി അടിയും ഇടിയും കൊള്ളുകയും, വേടിയേല്‍ക്കുകയും, മരിക്കുകയുമൊക്കെ ചെയ്യുന്നവരെ ഇഷ്ടം പോലെ സിനിമയില്‍ കണ്ടിട്ടുണ്ട്. ഇവിടെ, ബോംബെയിലെ ഈ കുട നന്നാക്കുന്നയാളും വെടിയുണ്ടയേറ്റു വാങ്ങിയത് തന്‍റെ സുഹൃത്തിനു വേണ്ടിയാണ്. സുഹൃത്തിനെയും അവന്‍റെ പ്രണയിനിയേയും ഒന്നിപ്പിക്കുന്നതിനായാണ് ഇദ്ദേഹം അക്രമിക്കപ്പെട്ടത്. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് ഈ സുഹൃത്തുക്കളുടെ തീവ്രസൌഹൃദത്തിന്‍റെ കഥ പങ്കുവച്ചിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഫേസ്ബുക്ക് പോസ്റ്റ്: സിനിമ കാണുമ്പോള്‍ ജനങ്ങളതിലെ നായകനേയും നായികയേയും മാത്രമേ കാണൂ. പക്ഷെ, അവിടെയെപ്പോഴും നായകനൊപ്പം നില്‍ക്കുന്ന ഒരു സുഹൃത്ത് കാണും. അവന്‍ നായകനൊപ്പം പോരാടും, അവന്‍റെ പെണ്ണിനെ സ്വന്തമാക്കാന്‍ അവനോടൊപ്പം നില്‍ക്കും, അതില്‍ സന്തോഷിക്കും. അത് ഞാനായിരുന്നു.

ഞാനും അവനും ഒരുമിച്ചാണ് വളര്‍ന്നത്. പരസ്പരം അറിയിക്കാതെ നമ്മളൊന്നും ചെയ്തിട്ടില്ല. മെല്ലെ, അവന്‍ സ്കൂളിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പക്ഷെ, അവളൊരു വലിയ ബ്രാഹ്മണ കുടുംബത്തില്‍ നിന്നുള്ളതായിരുന്നു. അത് പ്രശ്നമായി. അവന്‍ താഴ്ന്ന ജാതിക്കാരനും. പക്ഷെ, ഞാനുറപ്പിച്ചിരുന്നു എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ഞാനവരുടെ കൂടെ നില്‍ക്കുമെന്ന്. 

അവരത്രയും പ്രണയത്തിലായിരുന്നു. അവന്‍ അവളുടെ കൂടെ ജീവിക്കാന്‍ തന്നെയാണ് തീരുമാനിച്ചത്. ഞാനെന്ത് പറയാനാണ്. പ്രണയമെന്നാല്‍ പ്രണയമാണല്ലോ. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കുറപ്പായിരുന്നു, അവള്‍ അവനേയും ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്. അങ്ങനെ അവര്‍ക്ക് ഒളിച്ചോടാനുള്ള സാഹചര്യം ഞങ്ങളുണ്ടാക്കി. അവരെ കോടതിയില്‍ ഹാജരാക്കി. പിന്നീടവര്‍ വിവാഹിതരായി. പതിനൊന്ന് ദിവസം അവരെ മാറ്റിനിര്‍ത്തി. ചെറിയ പാത്രങ്ങളില്‍ ആരുമറിയാതെ റൊട്ടിയും കറിയും കടത്തിക്കൊണ്ടു പോയി അവര്‍ക്ക് നല്‍കി. ഇതിനെ കുറിച്ച് കേട്ടപ്പോള്‍ എന്‍റെ അച്ഛനും അമ്മയും എന്നെ ഉപദ്രവിച്ചു. തല്ലി. ഞാനതൊന്നും കാര്യമാക്കിയില്ല. അവിടം കൊണ്ടു തീര്‍ന്നില്ല. അവളുടെ സഹോദരന്മാര്‍ എന്നെ കണ്ടെത്തി. അതിലൊരാള്‍ എന്നെ വെടിവച്ചു. എന്‍റെ വയറിലാണ് വെടിയേറ്റത്. പത്ത് ദിവസം ഞാന്‍ ആശുപത്രിയില്‍ കിടന്നു. പക്ഷെ, എന്‍റെ സുഹൃത്തും ഭാര്യയും സുരക്ഷിതരായിരുന്നു. എനിക്കത് മതിയായിരുന്നു. 

ഇരുപത് വര്‍ഷങ്ങളായി ഇതൊക്കെ കഴിഞ്ഞിട്ട്. എന്‍റെ സുഹൃത്ത് ഇപ്പോള്‍ നല്ല നിലയിലാണ്. മസ്കറ്റില്‍ അവനൊരു ജോലിയുണ്ട്. മൂന്നു കുട്ടികളുണ്ട് അവന്. അവര്‍ക്കായി അവനവിടെ ജോലി ചെയ്യുന്നു. എനിക്കവനെ മിസ് ചെയ്യുമ്പോള്‍ ഞാനവനെ വിളിക്കും. ഞങ്ങളുടെ സൌഹൃദം ആരെയും കാണിക്കാനുള്ളതല്ല. ഞാനവനോട് പണം ചോദിച്ചാല്‍ എന്തിനെന്ന് പോലും ചോദിക്കാതെ അവന്‍ തരും. ഞങ്ങള്‍ തമ്മിലുള്ളത് പറഞ്ഞാല്‍ അറിയിക്കാനാവാത്ത വിശ്വാസമാണ്. അവനെപ്പോഴെന്നെ അടുത്ത് വേണമെന്ന് തോന്നുന്നുവോ അപ്പോഴൊക്കെ ഞാനവിടെ കാണും. 

സിനിമകളെപ്പോഴും നായകന്‍റേയും നായികയുടേതുമാണ്. അതിടയ്ക്ക് സുഹൃത്തുക്കളുടേതുമാകട്ടെ.