സോഷ്യല്‍ മീഡിയ പോയിട്ട് ടെലിഫോണ്‍ പോലും പ്രചാരത്തിലില്ലാത്ത കാലത്ത് കടലാസ് പ്രസിദ്ധീകരണങ്ങളിലൂടെ വന്‍ ക്യാംപയിനാണ് ഗാന്ധി നടത്തിയത്. 'യംഗ് ഇന്ത്യ', 'നവജീവന്‍' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം പ്രളയത്തില്‍ മുങ്ങിയ 'മലബാറി'നെ കുറിച്ച് ലേഖനങ്ങള്‍ വന്നുകൊണ്ടിരുന്നു 

തിരുവനന്തപുരം: കേരളം ഈ പ്രളയത്തിന് മുമ്പ് കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 1924ലേത്. അപ്രതീക്ഷിതമായ ദുരന്തത്തില്‍ വിറങ്ങലിച്ചുപോയ കേരളത്തിന് സഹായം വേണമെന്നാവശ്യപ്പെട്ട് അക്കാലത്ത് ഗാന്ധിജി വളരേയേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

ഏതാണ്ട് ആറായിരത്തിലധികം രൂപയാണ് അന്ന് ഗാന്ധിജി പ്രളയബാധിത പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിച്ചുനല്‍കിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് പേര്‍ അന്ന് ഗാന്ധിക്ക് പിന്നില്‍ സഹായമനസ്സുമായി അണിനിരന്നു. പണമായി സഹായിക്കാന്‍ കഴിയാത്തവര്‍, ആഭരണങ്ങള്‍ ഊരി നല്‍കിയും, ഭക്ഷണവും വസ്ത്രവുമെത്തിച്ചും സഹായിച്ചു. 

സോഷ്യല്‍ മീഡിയ പോയിട്ട് ടെലിഫോണ്‍ പോലും പ്രചാരത്തിലില്ലാത്ത കാലത്ത് കടലാസ് പ്രസിദ്ധീകരണങ്ങളിലൂടെ വന്‍ ക്യാംപയിനാണ് ഗാന്ധി നടത്തിയത്. അദ്ദേഹം പത്രാധിപരായിരുന്ന 'യംഗ് ഇന്ത്യ', 'നവജീവന്‍' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം പ്രളയത്തില്‍ മുങ്ങിയ 'മലബാറി'നെ കുറിച്ച് ലേഖനങ്ങള്‍ വന്നുകൊണ്ടിരുന്നു. ലേഖനങ്ങളിലൂടെ കേരളത്തിന്റെ അവസ്ഥയറിഞ്ഞവര്‍ ഒരു നേരത്തേ ഭക്ഷണം ഒഴിവാക്കിക്കൊണ്ട് സഹായമെത്തിക്കാന്‍ തുടങ്ങി. 

സ്വന്തം മാലയും ബ്രേസിലറ്റുകളും പ്രളയബാധിതര്‍ക്കുള്ള ധനസഹായത്തിനായി ഊരിനല്‍കിയ സ്ത്രീയെ കുറിച്ച് അന്ന് ഗാന്ധി നവജീവനില്‍ വാര്‍ത്ത നല്‍കി. ദുരിതസഹായത്തിന് സംഭാവന നല്‍കിയ കുഞ്ഞുങ്ങളെ കുറിച്ചും ഗാന്ധിയുടെ പ്രസിദ്ധീകരണങ്ങളില്‍ വാര്‍ത്ത നിറഞ്ഞിരുന്നു. 

1924 ജൂലൈയിലുണ്ടായ പ്രളയം മൂന്നാഴ്ചയാണ് തുടര്‍ന്നത്. മൂന്നാര്‍, തൃശൂര്‍, കോഴിക്കോട്, എറണാകുളം, ആലുവ, മൂവാറ്റുപുഴ, കുമരകം, ചെങ്ങന്നൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളെ വലിയ രീതിയിലാണ് പ്രളയം അന്ന് ബാധിച്ചത്.