ഇനിമുതൽ മധ്യപ്രദേശില്‍ ഗോമൂത്രം കൊണ്ടുണ്ടാക്കിയ ഫിനോയിലുപയോഗിച്ച് മാത്രം സർക്കാർ ഓഫീസുകൾ വൃത്തിയാക്കും?
പശു കാബിനറ്റിന് പുറമെ കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടത്തുന്ന ഗോശാലകളിൽ 180,000 പശുക്കളെ പോറ്റുന്നതിനായി 11 കോടി രൂപ അനുവദിച്ചിരുന്നു.
മധ്യപ്രദേശിലെ സർക്കാർ ഓഫീസുകൾ ഇനി മുതൽ ഗോമൂത്രത്തിൽ നിന്നും നിർമ്മിച്ച ഫിനോയിൽ മാത്രം ഉപയോഗിച്ച് വൃത്തിയാക്കും. സംസ്ഥാനത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് (ജിഎഡി) ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ സർക്കാർ ഓഫീസുകളും രാസപരമായി നിർമ്മിച്ച ഫിനോയിലിന് പകരം ഗോമൂത്രത്തിൽ നിന്നും നിർമ്മിച്ച ഫിനോയിൽ ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി നവംബറിൽ ആരംഭിച്ച ‘കൗ കാബിനറ്റി'ൽ വച്ചാണ് ഈ തീരുമാനം കൈകൊണ്ടത്.
ഗോമൂത്രം കുപ്പികളിലാക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിനും പശു ഫിനോയിലിന്റെ ഫാക്ടറികൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേൽ പറഞ്ഞു. "ഉൽപാദനത്തിനുമുമ്പ് തന്നെ ഞങ്ങൾ അതിന് വേണ്ടിയുള്ള ഡിമാൻഡ് ഉണ്ടാക്കി. ഇനി മുതൽ ആളുകൾ കറവ വറ്റിയ പശുക്കളെ ഉപേക്ഷിക്കുകയില്ല. ഇത് മധ്യപ്രദേശിലെ പശുക്കളുടെ അവസ്ഥ മെച്ചപ്പെടുത്തും" ഒരു ദേശീയ ദിനപത്രത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, തീരുമാനം ട്വിറ്ററിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. പലരും ഇത് തീർത്തും വിചിത്രമായ ഒരു തീരുമാനമായി അപലപിക്കുന്നു.
പശു കാബിനറ്റിന് പുറമെ കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ നടത്തുന്ന ഗോശാലകളിൽ 180,000 പശുക്കളെ പോറ്റുന്നതിനായി 11 കോടി രൂപ അനുവദിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പശു സങ്കേതം 2017 -ൽ മധ്യപ്രദേശിലെ അഗർ മാൽവയിലാണ് സ്ഥാപിതമായത്. 472 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന Kamdhenu Gau Abhyaran -ൽ 6,000 പശുക്കളെ വരെ പാർപ്പിക്കാൻ കഴിയും. ഇത് പിന്നീട് സ്വകാര്യവൽക്കരിക്കപ്പെട്ടു.
ചിത്രം പ്രതീകാത്മകം