കടലോരത്ത് ഐസ്ക്രീം പോലെ ഉരുകിയൊലിച്ച് ജെല്ലിഫിഷുകളുടെ കൂട്ടം, അമ്പരന്ന് നാട്ടുകാർ
വലിയ വേലിയേറ്റ സമയത്താണ് അവ കരയിൽ വന്നടിഞ്ഞത്. ജെല്ലിഫിഷിന്‍റെ കുത്തേറ്റതിനെ തുടർന്ന് അടുത്തിടെ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു.
ആഗോള താപനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടുത്ത ചൂടും, തണുപ്പും മാറിമാറി അനുഭവപ്പെടുന്ന ഒരവസ്ഥയാണ് ഇപ്പോൾ. ചൂട് കൂടുതലായതിന്‍റെ പേരിൽ ഓസ്‌ട്രേലിയയിൽ പടർന്നുപിടിച്ച കാട്ടുതീ ഇപ്പോഴും ശമിച്ചിട്ടില്ല. അതിനിടയിൽ വളരെ ഞെട്ടലുണ്ടാകുന്ന ഒരു കാഴ്‍ചയാണ് അവിടത്തെ ബീച്ചുകളിൽ ഇപ്പോൾ നടക്കുന്നത്. ഓസ്‌ട്രേലിയൻ ബീച്ചുകളുടെ തീരത്ത് വലിയ ജെല്ലിഫിഷുകൾ അടിഞ്ഞുകൂടുന്നു അത് മാത്രവുമല്ല, അവയെ കണ്ടാൽ ഉരുകി ഒലിച്ച ഒരു ഐസ്ക്രീം പോലെയാണ്.
കഴിഞ്ഞയാഴ്ച നോർത്ത് ക്വീൻസ്‌ലാന്റിലെ വോംഗാലിംഗ് ബീച്ചിലാണ് ജെല്ലിഫിഷിന്റെ കൂട്ടം വ്യാപിച്ചുകിടക്കുന്നതായി നാട്ടുകാർ കണ്ടത്. കഴിഞ്ഞ ആഴ്‌ച ഓസ്‌ട്രേലിയയിൽ താപനില 35C മുതൽ 36C വരെ ഉയർന്നിരുന്നു. 60 സെന്റിമീറ്റർ വീതിയുള്ള വലിയ ജെല്ലിഫിഷുകൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അതിൻ്റെ കുത്തേൽക്കുന്നത് വളരെ വേദനാജനകമായതിനാൽ നീന്തൽക്കാർ അതിനെ കണ്ട് മാറി നടന്നു. അപ്പോഴാണ് അവർ അത് ശ്രദ്ധിച്ചത്.
കടലോരത്ത് ജെല്ലിഫിഷുകൾ സൂര്യന്റെ ശക്തമായ ചൂടിൽ 'ഐസ്ക്രീമുകൾ ഉരുകുന്നത്' പോലെയാണ് കാണപ്പെട്ടത്. "ഞാൻ ആദ്യമായാണ് ഇത്തരമൊരു കാര്യം കാണുന്നത്" -ബോട്ട് ടൂർ ഗ്രൂപ്പ് നടത്തുന്ന കെറിൻ ബെൽ പറഞ്ഞു. ക്വീൻസ്‌ലാന്റിലെ നോർത്ത് കോസ്റ്റിലെ മറ്റ് ബീച്ചുകളും ജെല്ലിഫിഷ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വലിയ വേലിയേറ്റ സമയത്താണ് അവ കരയിൽ വന്നടിഞ്ഞത്. ജെല്ലിഫിഷിന്‍റെ കുത്തേറ്റതിനെ തുടർന്ന് അടുത്തിടെ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നിരുന്നു. കേവാര ബീച്ചിൽ ഏഴുവയസ്സുള്ള ആൺകുട്ടിയ്ക്കും, അഞ്ച് വയസുകാരിയ്ക്കും ജെല്ലിഫിഷിന്റെ കുത്തേൽക്കുകയുണ്ടായി. കടൽതീരത്ത് ലൈഫ് ഗാർഡുകൾ 30 ജെല്ലിഫിഷുകളെ കണ്ടെത്തിയതിനെ തുടർന്ന് കെയ്‌ൻസിലെ തീരപ്രദേശത്തുള്ള ധാരാളം ബീച്ചുകൾ വാരാന്ത്യത്തിൽ അടച്ചിരുന്നു.
'ഈ സമയത്ത് ബീച്ചുകൾ തുറക്കുന്നത് സുരക്ഷിതമല്ല, പ്രത്യേകിച്ച് നിലവിലുള്ള സാഹചര്യങ്ങളിൽ' -ലൈഫ് സേവിംഗ് ക്വീൻസ്‌ലാന്റ് കെയ്‌ൻസ് ലൈഫ് ഗാർഡ് സൂപ്പർവൈസർ ജെ മാര്‍ച്ച് പറഞ്ഞു. കുറച്ചുകാലത്തേക്ക് ബീച്ചുകൾ അടച്ചിടുമെന്നും വ്യവസ്ഥകൾ മാറുന്നതുവരെ വീണ്ടും തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.