പഠനത്തിൽ ഒന്നാമനായിരുന്നില്ല; നാലു തവണ സിവിൽ സർവ്വീസ് പരീക്ഷ തോറ്റു; മിഥുൻ കുമാർ ഐപിഎസ്
സോഫ്റ്റ് വെയർ മേഖലയിൽ മൂന്ന് വർഷം ജോലി ചെയ്തതിന് ശേഷം ആ ജോലി രാജിവച്ച് കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല ഇളയ സഹോദരനെ ഏൽപിച്ചു. വെല്ലുവിളി നിറഞ്ഞ ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചത് തന്റെ അച്ഛനെ വാക്കുകളാണെന്ന് മിഥുൻ വെളിപ്പെടുത്തുന്നു. തന്റെ മകൻ ഒരു പൊലീസ് ഓഫീസറാകണമെന്ന ആഗ്രഹം അദ്ദേഹം എപ്പോഴോ പങ്കുവച്ചിരുന്നു.
സ്കൂൾ പഠനകാലത്ത് ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളാണ് പൊതുവെ ഡോക്ടറും എഞ്ചിനീയറും കളക്ടറും ഐഎഎസ് ഉദ്യോഗസ്ഥരുമൊക്കെ ആയിത്തീരുന്നത്. ഇതാണ് പൊതുവിലുള്ള ധാരണ. എന്നാൽ ഈ ധാരണകളെയെല്ലാം കാറ്റിൽ പറത്തുകയാണ് കർണാടകത്തിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ മിഥുൻ കുമാർ ജി.കെ. ക്ലാസ്സിൽ ഏറ്റവും പുറകിലത്തെ നിരയിലായിരുന്നു മിഥുന്റെ സ്ഥാനം. മാത്രമല്ല ക്ലാസ്സിലെ മിടുക്കനായ കുട്ടിയായിരുന്നില്ല മിഥുൻ. എന്നിട്ടും മിഥുൻ തന്റെ പേരിന് പിന്നിൽ ഐപിഎസ് എന്നെഴുതിച്ചേർത്തു.
ഇങ്ങനെയൊരു പദവിയിൽ എത്തിച്ചേരുമെന്ന് ആരും കരുതിയില്ല. നിർഭാഗ്യം ഭാഗ്യമായി മാറിയത് പോലെയാണ് തന്റെ ജീവിതമെന്ന് മിഥുൻ പറയുന്നു. സിവിൽ സർവ്വീസ് 2016 ബാച്ച് ആയിരുന്നു ഇദ്ദേഹം. പഠിച്ചു കൊണ്ടിരുന്ന സമയത്ത് സിവിൽ സർവ്വീസ് എന്ന മോഹം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിരുദത്തിന് ശേഷം സോഫ്റ്റ് വെയർ ജോലി തെരഞ്ഞെടുത്തു. മൂത്ത കുട്ടി എന്ന നിലയിൽ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല ഈ ചെറുപ്പക്കാരനായിരുന്നു.
എന്നാൽ ആ ജോലിയിൽ മിഥുൻ സംതൃപ്തനായിരുന്നില്ല. തനിക്കിനിയും എന്തൊക്കെയോ നേടാനുണ്ടെന്നൊരു തോന്നൽ ആ ചെറുപ്പക്കാരനുണ്ടായിരുന്നു. അങ്ങനെ സോഫ്റ്റ് വെയർ മേഖലയിൽ മൂന്ന് വർഷം ജോലി ചെയ്തതിന് ശേഷം ആ ജോലി രാജിവച്ച് കുടുംബത്തെ സംരക്ഷിക്കാനുള്ള ചുമതല ഇളയ സഹോദരനെ ഏൽപിച്ചു. വെല്ലുവിളി നിറഞ്ഞ ഈ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചത് തന്റെ അച്ഛനെ വാക്കുകളാണെന്ന് മിഥുൻ വെളിപ്പെടുത്തുന്നു. തന്റെ മകൻ ഒരു പൊലീസ് ഓഫീസറാകണമെന്ന ആഗ്രഹം അദ്ദേഹം എപ്പോഴോ പങ്കുവച്ചിരുന്നു. ആ ആഗ്രഹമാണ് തന്റെ ഉള്ളിൽ മുളപൊട്ടിയതെന്ന് മിഥുന്റെ വാക്കുകൾ.
സിവിൽ സർവ്വീസ് എന്നതിനപ്പുറം ഐപിഎസ് ഉദ്യോഗസ്ഥൻ എന്നായിരുന്നു എന്നായിരുന്നു എന്റെ സ്വപ്നം. റോഡിലൂടെ നടന്നു പോകുന്ന സമയത്തെ പോലീസുകാരെ കണ്ടാൽ എന്റെ മനസ്സിലൊരു മിന്നൽ വരും. പരീക്ഷ പാസ്സായിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നോട് ചോദിച്ചു, എന്തുകൊണ്ടാണ് ഐഎഎസ് തെരെഞ്ഞെടുക്കാതിരുന്നത് എന്ന് ചോദിച്ചു. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നെ ആകർഷിച്ചത് പൊലീസ് യൂണിഫോം ആയിരുന്നു. യൂണിഫോം ധരിച്ച എന്നെത്തന്നെയാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്. ആ സ്വപ്നം എന്നെ എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് വിശദീകരിക്കാൻ സാധിക്കുമായിരുന്നില്ല. - നാലു തവണ പരീക്ഷ എഴുതി പരാജയപ്പെട്ടതിന് ശേഷമാണ് അഞ്ചാം തവണ നൂറ്റിമുപ്പതാം റാങ്കോടെ മിഥുൻ യുപിഎസ് സി പാസ്സായത്. ഐഎഎസ് കിട്ടിയാലും പൊലീസ് ഓഫീസറാകാനുള്ള ആഗ്രഹം ഒരിക്കലും മനസ്സിൽ നിന്ന് പോകില്ലായിരുന്നു എന്ന് മിഥുൻ ഉറപ്പിച്ച് പറയുന്നു.