ഇതാണോ നാല് വര്‍ഷം മുമ്പ് കാണാതായ ആ മലേഷ്യന്‍ വിമാനം?
ഗൂഗിള്‍ മാപ്പില്‍ കംബോഡിയന്‍ കാട്ടില്‍ കണ്ടെത്തിയ വിമാനം കാണാതായ മലേഷ്യന്‍ വിമാനമാകാം എന്നും സംശയിക്കുന്നുണ്ട്. ബ്രിട്ടീഷ് വീഡിയോ നിര്‍മാതാവ് ഇയാന്‍ വില്‍സനാണ് ചിത്രം കണ്ടെത്തിയത്. 2014 മെയ് മാസത്തിലാണ് ചിത്രമെടുത്തിരിക്കുന്നത്.
കോലാലമ്പൂർ: നാലു വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനം. ഗവേഷകര്‍ ഇപ്പോഴും അത് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. എം.എച്ച് 370 വിമാനം കണ്ടെത്താനായി ഗൂഗിള്‍ മാപ്പും സാറ്റലൈറ്റ് ഇമേജും സൂക്ഷ്മമായി പഠിക്കുകയാണ്. എവിടെയെങ്കിലും വിമാനം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
ഇതിനിടെ രണ്ടിടങ്ങളില്‍ വിമാനം കണ്ടെത്തിയെന്ന വാദവും ഗൂഗിള്‍ മാപ്പ് നിരീക്ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. വടക്കേ മലേഷ്യയിലെ ഒരു വനത്തില്‍ വിമാനമുണ്ടെന്നായിരുന്നു ലിവര്‍പൂളില്‍ നിന്നുള്ള ബന്‍സലി പറഞ്ഞത്. സാറ്റലൈറ്റ് ചിത്രവും നല്‍കി. എന്നാല്‍, കൊടുംകാട്ടില്‍ കണ്ട ആ വലിയ വിമാനത്തിന്‍റെ ചിത്രം മലേഷ്യന്‍ വിമാനമാകാനുള്ള സാധ്യത കുറവാണെന്നാണ് പറയുന്നത്. വിമാനം തകര്‍ന്നിരിക്കാമെന്നും ഇത്രയും വ്യക്തമായ ഒരു ചിത്രം കിട്ടാന്‍ സാധ്യതയുണ്ടാകില്ലെന്നും പറയപ്പെടുന്നു. പിന്നെ ആ ചിത്രം എങ്ങനെ വന്നുവെന്നല്ലേ, സാറ്റലൈറ്റ് ചിത്രം പകര്‍ത്തുന്ന സമയത്ത് ആ പ്രദേശത്തൂടെ വിമാനം പോയതായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഗൂഗിള്‍ മാപ്പില്‍ കംബോഡിയന്‍ കാട്ടില്‍ കണ്ടെത്തിയ വിമാനം കാണാതായ മലേഷ്യന്‍ വിമാനമാകാം എന്നും സംശയിക്കുന്നുണ്ട്. ബ്രിട്ടീഷ് വീഡിയോ നിര്‍മാതാവ് ഇയാന്‍ വില്‍സനാണ് ചിത്രം കണ്ടെത്തിയത്. 2014 മെയ് മാസത്തിലാണ് ചിത്രമെടുത്തിരിക്കുന്നത്. വിമാനം കാണാതായത് 2014 മാര്‍ച്ച് എട്ടിനും. കംബോഡിയയുടെ വിദൂരഭാഗത്താണ് വിമാനം കണെട്തതിയത്. സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നാണ് ഇയാന്‍ വില്‍സണ്‍ പറയുന്നത്.
ജീവനക്കാരടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. എങ്ങനെയാണ് വിമാനം അപ്രത്യക്ഷമായതെന്നും അറിയില്ല. വിമാനത്തിന്‍റെ കാപ്റ്റനടക്കം എല്ലാവരും ഓക്സിജന്‍റെ കുറവു കാരണം ബോധരഹിതരായതാവാം എന്ന് കരുതുന്നുണ്ട്. 26 രാജ്യങ്ങളാണ് സംയുക്തമായി വിമാനത്തിനായി തെരച്ചില്‍ നടത്തിയത്. പലയിടങ്ങളിലായി തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്‍റെ ചിറകിന്‍റെ മൂന്ന് ഭാഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിട്ടിയത്.