Asianet News MalayalamAsianet News Malayalam

സ്വന്തം ഉപഗ്രഹങ്ങളുമായി വരിനെടാ പിള്ളേരെ, സംഗതി ഞങ്ങൾ ഫ്രീയായി ബഹിരാകാശത്ത് എത്തിച്ചുതരാമെന്ന് ഇസ്റൊ

ഇപ്പറഞ്ഞതത്രയും കഥയാണ് ഇനി  പറയാൻ പോകുന്നത് കഥയല്ല. നാട്ടിലെ   സാറൻമാരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്: പിള്ളേരെങ്ങാനും  ഞാൻ ഇസ്റൊക്ക് വേണ്ടിയുള്ള ഉപഗ്രഹം ഉണ്ടാക്കുന്ന തെരക്കിലാണെന്ന് പറഞ്ഞാൽ,  ചെക്കന്റെ/പെണ്ണിന്റെ റിലേ പോയി എന്ന് കരുതരുത്. അവൻ/അവൾ പറയുന്നത് ശരിക്കും സീരിയസായി തന്നെയായിരിക്കും.  

isro and kalamsat
Author
Thiruvananthapuram, First Published Jan 25, 2019, 3:49 PM IST

അങ്ങനെ സ്വന്തമായി ഉണ്ടാക്കിയ സാറ്റ്ലൈറ്റുമായി മകൻ  തട്ടിമ്പുറത്ത് നിന്ന് ഇറങ്ങി. അപ്പൻ പൊലീസുകാരന്റെ മോൻ ബാലുവിനെ  കണ്ണുവയ്ക്കാൻ സ്കൂളിലേക്കും പോയി. പിന്നെ നടന്നതാണ് കഥയിലെ ട്വിസ്റ്റ്. ചെക്കൻ മലയാളം പരീക്ഷാപേപ്പർ കത്തിച്ച് ബാലുവിന്റെ കയ്യിൽ കോംപസ് കുത്തി നാടുവിടാനൊന്നും പോയില്ല. അവൻ സ്വന്തമായി ഉണ്ടാക്കിയ സാറ്റ്ലൈറ്റുമായി ഇസ്റൊയെ സമീപിച്ചു, ഇസ്റൊ പുട്ടുപോലെ അടുത്ത പിഎസ്എൽവി റോക്കറ്റിൽ കയറ്റി അത് ബഹിരാകാശത്ത് വിട്ടു.

isro and kalamsat

ഒരു പഴയ സിനിമാക്കഥയുടെ പുതിയ വേർഷനാണ്. പ്രധാന കഥാപാത്രം കർക്കശക്കാരനായ കണക്ക് അധ്യാപകൻ  അപ്പൻ. പുസ്തകത്തിലെ കണക്കില്‍ വലിയ താത്പര്യമില്ലെങ്കിലും ബുദ്ധിമാനായ മകൻ . അപ്പൻ പറയുന്ന 'എ പ്ലസ് ബി ദ ഹോൾ സ്ക്വയറി'ലൊന്നും ഒതുങ്ങാതെ അവൻ സ്വന്തം ലോകം  വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിലാണ്.  അങ്ങനെ ഇളയപ്പന്റേന്ന് ഒപ്പിച്ച കുറച്ച് പൈസയുമായി തട്ടിൻപുറത്ത് അവൻ അതീവരഹസ്യമായി പരീക്ഷണങ്ങൾ തുടങ്ങി. ദിവസങ്ങൾ ഒന്നും രണ്ടും മൂന്നുമൊക്കെ കടന്ന് പോയി. ഒടുവിൽ അപ്പൻ കണക്ക് മാഷ് അവന്റെ രഹസ്യപരിപാടി കണ്ടുപിടിച്ചു.  പണ്ട് റേഡിയോ ഉണ്ടാക്കിയ അതേ സോപ്പുപെട്ടിയുമായി  നിൽക്കുന്ന മകൻ, അപ്പൻ ചോദിച്ചു, എന്തോന്നാടാ കയ്യില്, സാറ്റ്ലൈറ്റ്... അവൻ ഉത്തരം നൽകി. ബബബ....പഠിക്കേണ്ട സമയത്ത് കണക്ക് പഠിക്കാതെ സോപ്പുപെട്ടി ഉണ്ടാക്കി കളിക്കുന്നു. ഇന്നിറങ്ങണം തട്ടിൻപുറത്ത് നിന്ന്.  

മലയാളി വിദ്യാ‌ർത്ഥികളുണ്ടാക്കുന്ന ഉപഗ്രഹങ്ങളും അധികം താമസിയാതെ ബഹിരാകാശത്ത് എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

അങ്ങനെ സ്വന്തമായി ഉണ്ടാക്കിയ സാറ്റ്ലൈറ്റുമായി മകൻ  തട്ടിമ്പുറത്ത് നിന്ന് ഇറങ്ങി. അപ്പൻ പൊലീസുകാരന്റെ മോൻ ബാലുവിനെ  കണ്ണുവയ്ക്കാൻ സ്കൂളിലേക്കും പോയി. പിന്നെ നടന്നതാണ് കഥയിലെ ട്വിസ്റ്റ്. ചെക്കൻ മലയാളം പരീക്ഷാപേപ്പർ കത്തിച്ച് ബാലുവിന്റെ കയ്യിൽ കോംപസ് കുത്തി നാടുവിടാനൊന്നും പോയില്ല. അവൻ സ്വന്തമായി ഉണ്ടാക്കിയ സാറ്റ്ലൈറ്റുമായി ഇസ്റൊയെ സമീപിച്ചു, ഇസ്റൊ പുട്ടുപോലെ അടുത്ത പിഎസ്എൽവി റോക്കറ്റിൽ കയറ്റി അത് ബഹിരാകാശത്ത് വിട്ടു. വിക്ഷേപണ ശേഷം ഇസ്റൊ ചെയർമാന്റെ പുറകിൽ നിൽക്കുന്ന ചെക്കന്റെ പടം പത്രത്തിൽ വന്നപ്പോൾ അപ്പൻ ആരായി, ശാസ്ത്രജ്ഞന്റെ അച്ഛൻ. അതാണ് കാലം . സ്വന്തം ഉപഗ്രഹങ്ങളുമായി വരിനെടാ പിള്ളേരെ, സംഗതി ഞങ്ങൾ ഫ്രീയായി ബഹിരാകാശത്ത് എത്തിച്ചുതരാം എന്നാണ് ഇസ്റൊ പറയുന്നത്.  

ഇപ്പറഞ്ഞതത്രയും കഥയാണ് ഇനി  പറയാൻ പോകുന്നത് കഥയല്ല. നാട്ടിലെ   സാറൻമാരുടെയും മാതാപിതാക്കളുടെയും ശ്രദ്ധയ്ക്ക്: പിള്ളേരെങ്ങാനും  ഞാൻ ഇസ്റൊക്ക് വേണ്ടിയുള്ള ഉപഗ്രഹം ഉണ്ടാക്കുന്ന തെരക്കിലാണെന്ന് പറഞ്ഞാൽ,  ചെക്കന്റെ/പെണ്ണിന്റെ റിലേ പോയി എന്ന് കരുതരുത്. അവൻ/അവൾ പറയുന്നത് ശരിക്കും സീരിയസായി തന്നെയായിരിക്കും.  

ഇങ്ങനെയൊക്കെ എഴുതിക്കൂട്ടാൻ കാരണം 24-01-2009 വ്യാഴാഴ്ച അ‍‍‌ർദ്ധരാത്രി ഇസ്റൊ നടത്തിയ പിഎസ്എൽവി -സി44 ന്റെ വിക്ഷേപണമാണ്. ഈ വിക്ഷേപണത്തിന് ഒന്നിലധികം പ്രത്യേകതകളുണ്ടായിരുന്നു. സാധാരണ വിക്ഷേപിക്കുന്ന പിഎസ്എൽവി കോ‌‍ർ എലോൺ, പിഎസ്എൽവി -എക്സ് എൽ എന്നീ റോക്കറ്റുകളല്ലാതെ പുതിയൊരു വേരിയന്റായിരുന്നു ഇന്നലെ ആകാശത്തേക്ക് കുതിച്ചത്. ഒന്നാം ഖര ഇന്ധന ഘട്ടത്തിനൊപ്പം രണ്ട് സ്ട്രാപ്പ് ഓൺ മോട്ടോറുകൾ മാത്രം ഘടിപ്പിച്ച ഈ വേരിയന്റിന് പിഎസ്എൽവി -ഡി.എൽ. എന്നാണ് ഇസ്റൊ നൽകിയിരിക്കുന്ന പേര്. എന്നാൽ,  വിക്ഷേപണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത റോക്കറ്റിൽ ഇരിപ്പുറപ്പിച്ചിരുന്ന കലാംസാറ്റെന്ന ഇത്തിരിക്കുഞ്ഞനാണ്. കുട്ടികളെ ഒരുപാട് സ്നേഹിച്ച കലാമിന്റെ പേരിൽ കുട്ടികൾ തന്നെ നിർമ്മിച്ചൊരു ഇത്തിരിക്കുഞ്ഞൻ ഫെമ്റ്റോസാറ്റ്. 

എല്ലാ പിഎസ്എൽവി വിക്ഷേപണത്തിലും റോക്കറ്റിന്റെ നാലാം ഭാഗം വെറുതെ ബഹിരാകാശത്ത് ഉപേക്ഷിക്കുകയാണ് ഇസ്റൊ ചെയ്തിരുന്നത്.  അതവിടെ ബഹിരാകാശ മാലിന്യമായി ആർക്കും പ്രയോജനമില്ലാതെ കിടക്കും. എന്നാൽ  ഇനിയങ്ങനെ  നാലാം ഘട്ടത്തെ ഉപേക്ഷിക്കേണ്ടതില്ലെന്നാണ്  ഇസ്റൊയുടെ തീരുമാനം. പകരം ഈ നാലാം ഭാഗത്തിൽ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തി കുട്ടികളുടെ ശാസ്ത്ര ഗവേഷണങ്ങൾക്കായി വിട്ടുനൽകും. കുട്ടികൾക്ക് അവരുണ്ടാക്കുന്ന കുഞ്ഞൻ ഉപഗ്രഹങ്ങളെ ഇതിനോട് ചേർത്ത് വച്ച് ബഹിരാകാശത്തിൽ പറപ്പിക്കാം. അങ്ങനെ ആറുമാസം വരെ കുട്ടികളുടെ ഉപഗ്രഹം ബഹിരാകാശത്ത് നിൽക്കും. ഇതിന്റെ ആദ്യപരീക്ഷണമാണ് പിഎസ്എൽവി സി 44 -ലൂടെ  നടന്നത്. രാജ്യത്തെ പുതുതലമുറ  സ്വന്തമായി ഉപഗ്രഹമുണ്ടാക്കി കളിക്കുന്നവരായി മാറുന്നു. അവർക്കുളള സൌകര്യം ഇന്ത്യയുടെ അഭിമാനഗവേഷണ സ്ഥാപനം നൽകുന്നു. ഇതാണ് യഥാർത്ഥ വികസനം. ചെന്നൈയിൽ നിന്നുള്ള ഒരു സംഘം വിദ്യാർത്ഥികളുണ്ടാക്കിയ സാറ്റ്ലൈറ്റാണ് ആദ്യമായി പിഎസ്എൽവി സി 44 ലൂടെ ബഹിരാകാശത്ത് എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള വിദ്യാ‌ർത്ഥികളുണ്ടാക്കുന്ന ഉപഗ്രഹങ്ങളും അധികം താമസിയാതെ ബഹിരാകാശത്ത് എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.  

ഇതടക്കം പുതുതലമുറയെ ബഹിരാകാശ ഗവേഷണ രംഗത്തേക്ക് അടുപ്പിക്കാനുള്ള ഒരു കൂട്ടം പദ്ധതികൾ ദിവസങ്ങൾക്ക് മുമ്പ് ഇസ്റൊ ചെയ‍ർമാൻ ഡോ.കെ. ശിവൻ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇസ്റൊയുടെ ഗവേഷണങ്ങളുടെ ഭാഗമാക്കാനാണ് ശ്രമം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാ‍‍ർത്ഥികൾക്ക് ഒരു മാസം നീളുന്ന പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കലാപ്രതിഭകൾക്കും തിലകങ്ങൾക്കും കായിക താരങ്ങൾക്കുമൊക്കെ നാട്ടിൽ നല്ല പ്രശസ്തി കിട്ടാറില്ലെ. ഇനി ശാസ്ത്രപ്രതിഭകൾക്കും അങ്ങനെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. ഇസ്റൊയുടെ പരിശീലന പരിപാടിക്ക് കേരളത്തിൽ നിന്ന് അവസരം കിട്ടുന്ന ആ മൂന്ന് മിടുക്കർ കുട്ടിശാസ്ത്രജ്ഞർ ആരാണെന്ന്  കാത്തിരുന്ന് കാണാം. 

മുഖ്യമന്ത്രി ചികിത്സക്കായി ബഹിരാകാശത്തേക്ക് പോയി

ഇതിനും വേണ്ടി ഈ ബഹിരാകാശത്ത് പഠിക്കാനിരിക്കുന്നത് എന്താണെന്ന് കുറേപ്പേരെങ്കിലും ചിന്തിക്കുന്നുണ്ടാകാം. ആദ്യം പറഞ്ഞ സാങ്കൽപ്പിക സിനിമാക്കഥ പോലെ ഒരു സാങ്കൽപ്പിക പത്രവാ‌ർത്ത പറഞ്ഞുകൊണ്ട് ഇതങ്ങട് നി‍ർത്താം. കേരള മുഖ്യമന്ത്രി മാസങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് ചികിത്സയ്ക്ക് പോയ വാ‍ർത്ത നമ്മൾ കണ്ടതാണ്.  കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും അമേരിക്കയിൽ ചികിത്സയ്ക്ക് പോയിട്ടുണ്ട്.  ഭരണാധികാരികൾ ഇങ്ങനെ ചികിത്സയ്ക്ക് പോകുന്നത് പുതുമയുള്ള വാർത്തയല്ല. 

എന്നാൽ, കുറേക്കാലം കഴിഞ്ഞാൽ ഈ വാർത്ത ചിലപ്പോൾ ഇങ്ങനെയായിരിക്കും.

മുഖ്യമന്ത്രി ചികിത്സക്കായി ബഹിരാകാശത്തേക്ക് പോയി 

കാലിഫോർണിയ: വിദഗ്ധ ചികിത്സക്കായി ഇന്ന് രാവിലെ മുഖ്യമന്ത്രി ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് പോയി. ബന്ധുക്കളും മാധ്യമഉപദേഷ്ടാവ് അടക്കമുള്ള  ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ യാത്ര അയയ്ക്കാൻ മൊജാവെയിലെ എയർ ആന്റ് സ്പേസ് പോർട്ടിലെത്തിയിരുന്നു. വി‍ർജിൻ ഗ്യാലക്റ്റിസിന്റെ വിഎസ്എസ് യൂണിറ്റിയിലാണ് അദ്ദേഹം ബഹിരാകാശത്തേക്ക് പോയത്. മദർഷിപ്പായ വൈറ്റ്നൈറ്റ് ടുവിൽ നിന്ന് ആകാശത്ത് വച്ച് വേർപെട്ട വിഎസ്എസ് യൂണിറ്റി ഇന്ന് വൈകീട്ട് ആശുപത്രിയിൽ ഡോക്ക് ചെയ്യും. ആശുപത്രിയിൽ നാസയുടെ Microencapsulation Electrostatic Processing System-II  പരീക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ച ചികിത്സയ്ക്കാകും അദ്ദേഹം വിധേയനാകുക. ചികിത്സകൾക്ക് ശേഷം സ്പേസ് എക്സിന്റെ സ്റ്റാ‍ർഷിപ്പിൽ അടുത്തമാസം അദ്ദേഹം ഭൂമിയിലേക്ക് മടങ്ങിവരും. (വാർത്ത സാങ്കൽപ്പികം മാത്രം.)

ഇങ്ങനെയൊക്കെ പണ്ട് തന്നെ നടക്കും എന്ന് പറഞ്ഞവരോട് സുരേഷ് ഗോപി സിനിമയിലെ ഡയലോഗ് പറഞ്ഞ് നിർത്തുന്നു. 'sometimes truth is stranger than fiction'. ഒരു സ്മാൾ ചെയ്ഞ്ച്.  'science is fascinating than fiction.'
 

Follow Us:
Download App:
  • android
  • ios