ടയർ കൊണ്ടുള്ള പാർക്കോ? ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുന്നു ഈ ബസ് ഡിപ്പോ!
"മാലിന്യങ്ങളെ കലയാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെയാണ് ഈ പാർക്ക് നിർമ്മിക്കുന്നത്. ഒന്നും മാലിന്യമല്ല, മറിച്ച് കലസൃഷ്‍ടികളാണ്. ഇതാണ് കൊൽക്കത്തയിൽ ഒരുങ്ങുന്ന ഈ ടയർ പാർക്ക് തരുന്ന സന്ദേശം"
ഉപയോഗമില്ലാതെ വലിച്ചെറിയുന്ന പാഴ്‌വസ്‍തുക്കൾ കൊണ്ട് മനോഹരമായ വസ്‍തുക്കൾ നിർമ്മിക്കുന്നത് ഇന്ന് ഒരു സ്ഥിരം പ്രവണതയാണ്. പശ്ചിമബംഗാൾ സംസ്ഥാന ഗതാഗത വകുപ്പും ഇപ്പോൾ അത്തരമൊരു ആശയത്തിന് പിന്നാലെയാണ്. കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യത്തെ 'ടയർ പാർക്ക്' നിർമ്മിക്കുന്ന തിരക്കിലാണ് അവർ. നഗരത്തിലെ എസ്‌പ്ലാനേഡ് ബസ് ഡിപ്പോയിലാണ് ടയറുകൊണ്ടുള്ള ഈ പാർക്ക് ഒരുങ്ങുന്നത്. ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡിപ്പോകളിൽ നിന്നുള്ള ഉപയോഗശൂന്യമായ വാഹന ടയറുകൾ ഉൾപ്പെടെയുള്ള വസ്‍തുക്കൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്.
"മാലിന്യങ്ങളെ കലയാക്കി മാറ്റാം എന്ന ലക്ഷ്യത്തോടെയാണ് ഈ പാർക്ക് നിർമ്മിക്കുന്നത്. ഒന്നും മാലിന്യമല്ല, മറിച്ച് കലസൃഷ്‍ടികളാണ്. ഇതാണ് കൊൽക്കത്തയിൽ ഒരുങ്ങുന്ന ഈ ടയർ പാർക്ക് തരുന്ന സന്ദേശം" ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ടയർ മുറിച്ചാണ് അവിടെ ഊഞ്ഞാലുകളും, കസേരകളും, മേശകളും ഉണ്ടാക്കുന്നത്. ഇതെല്ലാം നിർമ്മിക്കുന്നത് ഗതാഗതവകുപ്പിലെ ജീവനക്കാർ തന്നെയാണെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംഡി രാജ്‌നബീർ സിംഗ് കപൂർ പറഞ്ഞു. വിവിധ ബസ് ഡിപ്പോകളിലായി കിടക്കുന്ന സ്ക്രാപ്പ് ടയറുകൾ ഇൻ-ഹൗസ് ടീം പുനർനിർമ്മിക്കുകയും വർണ്ണാഭമായ ആകൃതിയിലേക്ക് മാറ്റുകയും ചെയ്യുന്നു.
സാധാരണഗതിയിൽ ബസ് ഡിപ്പോകളിൽ ടയറുകൾ കുന്നുകൂടി കിടക്കുകയാണ് പതിവെന്ന് അധികൃതർ പറഞ്ഞു. പ്രത്യേകിച്ചും മഴക്കാലത്ത് രോഗാണുക്കൾ പെരുകുന്നതിനും രോഗം പടരുന്നതിനും അവ കാരണമാകുന്നു. അത് ഒഴിവാക്കുന്നതിനും ഈ മാലിന്യങ്ങളുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്താനും വേണ്ടിയാണ് തൊഴിലാളികൾ ഈ സവിശേഷ ആശയം മുന്നോട്ട് വച്ചത്. ടയറുകളിൽ ട്രാമുകൾ, ബസുകൾ, മഞ്ഞ ടാക്സികൾ എന്നിവയുടെ ചിത്രങ്ങൾ വരച്ച് പാർക്കിനെ കൂടുതൽ വർണാഭമാക്കിയിരിക്കുന്നു. കൂടാതെ നഗരത്തിലെ ഹൗറ ബ്രിഡ്‍ജ് പോലെയുള്ള പ്രസിദ്ധമായ നിർമ്മിതികളുടെ ചിത്രങ്ങളും ടയറുകളിൽ കാണാം.
ഒരു ചെറിയ കഫേയും സംഗീതവും ഉൾപ്പെടുന്ന പാർക്ക് പൊതുജനങ്ങൾക്കായി അധികം താമസിയാതെ തുറന്നുകൊടുക്കുമെന്നും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അല്പം മാറി ആളുകൾക്ക് സ്വസ്ഥമായി ഇരിക്കാനുള്ള മനോഹരമായ ഒരിടമാണ് ഇതെന്നും അധികൃതർ പറയുന്നു. “വളരെ തിരക്കേറിയ പ്രദേശത്ത് സമാധാനത്തിന്റെ ഒരു ദ്വീപായിരിക്കും ഇത്” ഉദ്യോഗസ്ഥർ പറഞ്ഞു. ടയർ പാർക്ക് ആരംഭിക്കുന്ന തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കപൂർ കൂട്ടിച്ചേർത്തു.