Asianet News MalayalamAsianet News Malayalam

ആ പൂമരങ്ങള്‍ കാമ്പസില്‍ ഇപ്പോഴും ബാക്കിയെങ്കില്‍ അത് വെട്ടി തീയിടണം!

M Abdul Rasheed on viral campus poem comrade
Author
Thiruvananthapuram, First Published Aug 4, 2016, 6:22 AM IST

M Abdul Rasheed on viral campus poem comrade

ഇത് എഴുതുന്നവന്‍ ഒന്നര പതിറ്റാണ്ടായി കാമ്പസില്‍നിന്ന് ഇറങ്ങിയിട്ട്. അക്കാലത്തു തന്നെ അതികാല്‍പ്പനികതയുടെ ശീലങ്ങളെ കാമ്പസുകള്‍ കുടഞ്ഞുകളഞ്ഞു തുടങ്ങിയിരുന്നു.

നമ്മുടെ കലാലയങ്ങള്‍ വലിയ തോതില്‍ മാറിപ്പോയ ഒന്നര പതിറ്റാണ്ടാണ് കടന്നുപോകുന്നത്. പരമ്പരാഗത ഇടതുപക്ഷത്തിന്റെ കേവല കാല്‍പ്പനികതകളെയും പ്രകടനാത്മക സമരങ്ങളെയും കലാലയങ്ങള്‍ വലിയൊരളവ് മറികടന്നു.

'ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചു ഇരുന്നാല്‍ എന്താണ് കുഴപ്പം? ' എന്ന് രാഷ്ട്രീയ പാര്‍ട്ടി പിന്‍ബലമില്ലാതെ കുട്ടികള്‍ ചോദിച്ചു തുടങ്ങി.

നാക്കും സെമസ്റ്ററും ഇന്റണല്‍ മാര്‍ക്കും ഒക്കെ വന്നിട്ടും ഉള്ളിലെ തീ അണയാതെ കാമ്പസുകള്‍ ഊതിതെളിച്ചുവച്ചു. അവര്‍ 'വിശ്വവിഖ്യാതമായ തെറികള്‍' പറഞ്ഞു ഗുരുക്കന്മാരെ ചോദ്യം ചെയ്തു.

കുഞ്ഞാടുകള്‍ മാത്രം മേഞ്ഞുനടന്നിരുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജ് പോലുള്ള ഇടങ്ങളില്‍ പോലും കുട്ടികള്‍ പാര്‍ട്ടി കൊടിക്കു കീഴില്‍ അല്ലാതെ അണിചേര്‍ന്നു.

'അച്ചോ, ആണും പെണ്ണും ഒന്നിച്ചിരുന്നു ഉച്ചയൂണ് കഴിച്ചാല്‍ കര്‍ത്താവ് കോപിക്കുമോ?' എന്നൊരു ചോദ്യം ഉയര്‍ന്നു. അവര്‍ ഹാഷ്ടാഗ് ഉണ്ടാക്കി നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേ ഇരിക്കുന്നു.

SFI ഒക്കെ ഒരിക്കല്‍ പേടിച്ച് ഇറങ്ങിപ്പോയ SB കോളജില്‍ ഒക്കെ അങ്ങനെ വീണ്ടും കുട്ടികളുടെ ശബ്ദം ഉയര്‍ന്നു.

സെമസ്റ്റര്‍ സിസ്റ്റം ഒക്കെ വന്നിട്ടും ഇപ്പോഴും കൊല്ലപ്പരീക്ഷ അറിയാതെ ഏതെങ്കിലും അതിവൈകാരിക പാരമ്പര്യ വിപ്ലവകാരി, ഗൗരവക്കാരന്‍ ജയിലില്‍ ആണെങ്കില്‍ അവനെ തിരഞ്ഞു പോകുന്നത് പാഴ് വേലയാണ്... അവനു പാര്‍ട്ടി സഖാക്കള്‍ ജാമ്യം എടുത്തു കൊടുത്തോളും...

ജെ.എന്‍.യുവില്‍ നടന്ന ഐതിഹാസികമായ വിദ്യാര്‍ത്ഥി പോരാട്ടത്തിന് ഒടുവില്‍, ജയിലില്‍ നിന്നിറങ്ങിയ കനയ്യ കുമാര്‍ എന്ന വിദ്യാര്‍ത്ഥി നേതാവ് നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിലെ ഈ വരികള്‍ ഇന്ത്യയിലെ ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കൃത്യമായ ഒരു ദിശാബോധം മുന്നോട്ടു വെക്കുന്നുണ്ട്. '

'ജയിലില്‍ എനിക്ക് രണ്ടു പാത്രങ്ങള്‍ ലഭിച്ചു. ഒന്ന് നീല. മറ്റേത് ചുവപ്പ്. അതെന്നെ ചിന്തിപ്പിച്ചു. ഞാന്‍ ഇരുത്തി ചിന്തിച്ചു. വിധിയില്‍ എനിക്ക് വിശ്വാസമില്ല. ദൈവത്തെ ഞാനറിയില്ല. പക്ഷേ, ഈ രാജ്യത്ത് ശുഭകരമായ എന്തോ നടക്കാന്‍ പോവുന്നു എന്നെനിക്ക് തോന്നി. ആ നീലപ്പാത്രത്തെ അംബേദ്കറുടെ പ്രസ്ഥാനമായി ഞാന്‍ കണ്ടു. ചുവന്ന പാത്രം കമ്യൂണിസ്റ്റ് പ്രസ്ഥാനമായും' 

ലാല്‍സലാമും നീല്‍ സലാമുമാണ് കനയ്യ കുമാര്‍ മുന്നോട്ടുവെച്ച മുദ്രാവാക്യം. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായി കാലങ്ങളായി കേട്ടുവരുന്ന ഏറ്റവും പ്രധാന വിമര്‍ശനം 'ജാതി'യെ ഇടതുപക്ഷത്തിന് തിരിച്ചറിയാനും പരിഗണിക്കാനും കഴിഞ്ഞില്ല എന്നതാണ്. ആ വിമര്‍ശനത്തില്‍നിന്നുള്ള തിരിച്ചറിവായിരുന്നു കനയ്യ കുമാറിന്‍േറത്. നീല്‍ സലാമും ലാല്‍ സലാമും ചേരുന്ന ഇതുപക്ഷ ഇടം. വര്‍ഗരാഷ്ട്രീയത്തിനൊപ്പം ജാതിയുടെ രാഷ്ട്രീയവും ദലിത് മുന്നേറ്റങ്ങളും കൂടി അജണ്ടയിലേക്ക് കൊണ്ടുവരിക എന്ന സുപ്രധാനമായ രാഷ്ട്രീയ തിരിച്ചറിവ്. 

അംബേദ്കര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും ഒന്നിച്ചു ചേരണ്ട ആവശ്യകത. വരും കാലത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയം അതായിരിക്കും എന്ന ആ തിരിച്ചറിവ് കാമ്പസിന്റെ തിരിച്ചറിവാണ്. ഹൈദരാബാദ് സര്‍വകാലാശാലാ കാമ്പസില്‍ സ്വജീവിതം കൊണ്ട് പുതിയ രാഷ്ട്രീയ പാഠമെഴുതിയ രോഹിത് വെമുലയടെ ആത്മാഹുതി പഠിപ്പിക്കുന്ന പാഠം. ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍്‌നിന്നും മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയം പഠിക്കേണ്ട പാഠമാണത്. ദലിത് വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തുന്ന കേരളീയ ഇടതുവിദ്യാര്‍ത്ഥി രാഷ്ട്രീയം അടിമുടി മാറേണ്ടതുണ്ട് എന്ന ബോധവും കനയ്യയുടെ പ്രസംഗം മുന്നോട്ടുവെക്കുന്നുണ്ട്. കനയ്യയെ വേദികളില്‍നിന്ന് വേദികളിലേക്ക് രോമാഞ്ചത്തോടെ ആനയിക്കുന്ന കേരളത്തിലെ മുഖ്യധാരാ ഇടതുരാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിയാത്തതും കനയ്യ കുമാര്‍ മുന്നോട്ടുവെച്ച ഈ പുതിയ രാഷ്ട്രീയ ബോധ്യമാണ്. 

എന്നാല്‍, കേരളത്തിലെ കാമ്പസുകള്‍ക്ക് പതുക്കെ അതു മനസ്സിലാവുന്നുണ്ട്. ശരീരത്തിന്റെ രാഷ്ട്രീയവും സ്ത്രീവാദ രാഷ്ട്രീയവും ദലിത് രാഷ്ട്രീയവും പരിസ്ഥിതിയുടെ രാഷ്ട്രീയവും മനസ്സിലാവുന്ന മണ്ണ് നമ്മുടെ കാമ്പസുകളില്‍ രൂപപ്പെട്ടു വരുന്നുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയം പടിയിറങ്ങിയ കാമ്പസുകളില്‍ പണമുള്ളവരുടെയും കൈയൂക്കുള്ളവരുടെയും പുതിയ ഗ്രൂപ്പുകള്‍ രൂപപ്പെട്ടു വരികയും റാഗിംഗ് കൊലപാതകങ്ങളും മയക്കുമരുന്നുപയോഗവും വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, അര്‍ത്ഥവത്തായ രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെ കാമ്പസുകളിലേക്ക് തിരിച്ചുവരാനുള്ള വഴികള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം കച്ചവടക്കാരുടെ കൈകളില്‍ കിടക്കുകയും വിദ്യാര്‍ത്ഥികളുടെ സകല അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് അനിവാര്യമാണ്. 

ഇതുതന്നെയാണ്, കിസ് ഓഫ് ലവ് പോലുള്ള സമരമുഖങ്ങളോടുള്ള പുതിയ കാമ്പസുകളുടെ നിലപാടുകള്‍ വ്യക്തമാവുന്നത്. പുതിയൊരു വിദ്യാര്‍ത്ഥി രാഷ്ട്രീയം ഉരുത്തിരിയുന്നുണ്ട്. നാം കണ്ടു പഠിച്ച പതിവു മുദ്രാവാക്യങ്ങള്‍ക്കപ്പുറം ജെന്‍ഡറും ശരീരവും ജാതിയും പരിസ്ഥിതിയും ഒക്കെ സ്വാംശീകരിക്കപ്പെട്ട ആ പുതുരാഷ്ട്രീയത്തിന്റെ ചാലക ശക്തി സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ലോകവുമാണ്. 

എന്നാല്‍, ഇക്കാലത്തും ഗൃഹാതുര വിപ്ലവ സ്മരണകളും  കാല്‍പ്പനിക വിപ്ലവ രോമാഞ്ചങ്ങളും കൊണ്ട് യാഥാര്‍ത്ഥ്യത്തിന്റെ വിടവുകള്‍ തുന്നിക്കൂട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. ഇരുട്ടു കൊണ്ട് ഓട്ടയടക്കല്‍ എളുപ്പമാണ്. അതിന് താല്‍ക്കാലിക കൈയടികള്‍ നിറയെ കിട്ടും. എന്നാല്‍, നീട്ടിപ്പിടിച്ച കഠാരകള്‍ക്കു മുന്നില്‍, കാല്‍പ്പനിക ഗാനങ്ങള്‍ കൊണ്ട് പിടിച്ചു നില്‍ക്കുക എളുപ്പമല്ലെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യും.  

വിദ്യാര്‍ത്ഥി രാഷ്ട്രീയം പടിയിറങ്ങിയ കാമ്പസുകളില്‍ പണമുള്ളവരുടെയും കൈയൂക്കുള്ളവരുടെയും പുതിയ ഗ്രൂപ്പുകള്‍ രൂപപ്പെട്ടു വരികയും റാഗിംഗ് കൊലപാതകങ്ങളും മയക്കുമരുന്നുപയോഗവും വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, അര്‍ത്ഥവത്തായ രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെ കാമ്പസുകളിലേക്ക് തിരിച്ചുവരാനുള്ള വഴികള്‍ തുറന്നുകൊണ്ടിരിക്കുകയാണ്.

നല്ല ഉശിരുള്ള പിള്ളേര്‍ ഒത്തിരിയുണ്ടല്ലോ ഇന്നും , ഈ കെട്ട കാലത്തും...' എന്ന് അതിശയിച്ചു നില്‍ക്കുന്ന ഈ മുഹൂര്‍ത്തത്തിലാണ് വീണ്ടും 'ഭൂതകാല കുളിരുകള്‍' പൊങ്ങിവരുന്നത്..'പ്രേമമായിരുന്നെന്നും 'എങ്കിലും 'പറയാന്‍ പേടി' ആയിരുന്ന പൂമരങ്ങള്‍..!

നല്ല ചുണയുള്ള പെണ്‍പിള്ളേരുടെ ഈ കാലത്തും അത്തരം പൂമരങ്ങള്‍ ഏതെങ്കിലും കാമ്പസില്‍ ഇനിയും ശേഷിക്കുന്നു എങ്കില്‍ ഉടന്‍ അത് വെട്ടി തീയിടണം. എന്നാലേ കാമ്പസുകള്‍ക്കു മുന്നോട്ടു പോകാന്‍ കഴിയൂ.

സെമസ്റ്റര്‍ സിസ്റ്റം ഒക്കെ വന്നിട്ടും ഇപ്പോഴും കൊല്ലപ്പരീക്ഷ അറിയാതെ ഏതെങ്കിലും അതിവൈകാരിക പാരമ്പര്യ വിപ്ലവകാരി, ഗൗരവക്കാരന്‍ ജയിലില്‍ ആണെങ്കില്‍ അവനെ തിരഞ്ഞു പോകുന്നത് പാഴ് വേലയാണ്... അവനു പാര്‍ട്ടി സഖാക്കള്‍ ജാമ്യം എടുത്തു കൊടുത്തോളും...

ഈ ജന്മത്തില്‍ നടക്കാത്ത മോഹം തീര്‍ക്കാന്‍ 'അടുത്ത ജന്മം നിന്റെ ചങ്കിലെ പെണ്ണായി പിറക്കാന്‍ ' മോഹിച്ചു ഏതെങ്കിലും മഞ്ഞ പൂമരം ഇനിയും കാമ്പസില്‍ തല കുനിച്ചു , മാറത്തു ഫയലും വച്ച് കണ്ണീര്‍ ഒഴുക്കി നില്പുണ്ടെങ്കില്‍ ആ പൂമരത്തിന് സാരമായ എന്തോ കേടുണ്ട്... അതിന്റെ കാതല്‍ ദ്രവിച്ചുപോയിട്ടുണ്ട്, തീര്‍ച്ച...!

പണ്ട് ആരോ നനഞ്ഞു തീര്‍ത്ത മഴകളും മുട്ടറ്റം അനുഭവിച്ച കുളിരും പണ്ടെങ്ങോ കൊഴിഞ്ഞ മഞ്ഞപ്പൂക്കളും ആണ് ഇന്നും നിങ്ങളെ പ്രലോഭിപ്പിക്കുന്നത് എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മഴകളെയും പൂക്കളെയും നഷ്ടപ്പെടുത്തുകയാണ്...

പ്രിയ കലാലയങ്ങളെ,
പണ്ട് ആരോ നനഞ്ഞു തീര്‍ത്ത മഴകളും മുട്ടറ്റം അനുഭവിച്ച കുളിരും പണ്ടെങ്ങോ കൊഴിഞ്ഞ മഞ്ഞപ്പൂക്കളും ആണ് ഇന്നും നിങ്ങളെ പ്രലോഭിപ്പിക്കുന്നത് എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മഴകളെയും പൂക്കളെയും നഷ്ടപ്പെടുത്തുകയാണ്...

നിങ്ങളുടെ കാലത്തിന്റെ മഴകളാണ് നിങ്ങളില്‍ പെയേണ്ടത്....നിങ്ങളുടെ വസന്തം നിങ്ങള്‍ നട്ടു നനയ്ക്കുന്ന പൂച്ചെടികളാല്‍ ആവണം...അതികാല്പനികതയും ഗൃഹാതുരതയും ഒരു go slow സൈന്‍ബോര്‍ഡ് ആണ്, ചിലപ്പോള്‍ എങ്കിലും....

അതുകൊണ്ട് നിങ്ങള്‍ ആര്യയ്ക്കും സാമിനും ടീച്ചര്‍ക്കും അല്ല കയ്യടിക്കേണ്ടത്. അസ്മിതയ്ക്കും അനുകൃപയ്ക്കും ആണ്...

അവര്‍ രണ്ടാളും മദ്രാസ് IIT യില്‍ ആണ്. അവര്‍ തയ്യാറാക്കിയ Be our pondatti ഒന്ന് യൂട്യൂബില്‍ കാണണം. വലിയ വിപ്ലവ പശ്ചാത്തലം ഒന്നും ഇല്ലാത്ത IIT പോലുള്ള 'ബൂര്‍ഷ്വാ' സെറ്റപ്പില്‍ അവര്‍ ചിത്രീകരിച്ച വീഡിയോ ആണ്.

ഒരുത്തന്റെ അച്ചടക്കമുള്ള പൊണ്ടാട്ടി ആവാന്‍ ഒരു പാവം പെണ്ണ് സഹിക്കേണ്ട ചിട്ടവട്ടങ്ങള്‍ ആണ് Be our pondatti. ആ തീയാണ് തീ.വെറുതെ അടുത്ത ജന്മം ഏതോ ഒരുത്തന്റെ ചങ്കിലെ പെണ്ണാവാന്‍ ഈ ജന്മം തുലയ്ക്കുന്നതില്‍ ഒരു തീയുമില്ല.

ഒന്നുമില്ലേലും ആണ്‍പിള്ളേരുടെ മുന്നില്‍ ഇടിച്ചുകയറി നിന്ന് ഒന്നിച്ചൊരു സെല്‍ഫി എടുത്തു പോസ്റ്റിട്ടു 'എന്താ, മാനം ഇടിഞ്ഞു വീണോ അച്ചോ?' എന്ന് ചോദിക്കാന്‍ ധൈര്യം ഉള്ളവര്‍ അല്ലെ നിങ്ങള്‍...?

വെറുമൊരു പൂമരമായി വാടിപോകരുത്, വരും കാലത്തിന്റെ കനല്‍ നിങ്ങളില്‍ ആണ്....

(ഫേസ്ബുക്ക് കുറിപ്പ്)
 

Follow Us:
Download App:
  • android
  • ios