Asianet News MalayalamAsianet News Malayalam

കലാമണ്ഡലം ഹൈദരാലി പാടുന്നു...

മതത്തിന്റെ പേരില്‍ അരങ്ങുകളിലും ക്ഷേത്രങ്ങളിലും അപമാനിതനായി ഇറങ്ങിപ്പോവേണ്ടി വന്ന ഹൈദരാലിയുടെ ദുഃഖം മുഴുവന്‍ തിങ്ങുന്ന ആലാപനമാണത്.    പക്ഷേ, ഇത് എന്റെ പ്രിയപ്പെട്ട പാട്ടായി തീര്‍ന്നതെന്തുകൊണ്ടാവും. അതിന് ഇങ്ങനെയൊരു കാരണമേ കണ്ടെത്താനാവുന്നുള്ളു -വിജയങ്ങളെക്കാളേറെ തോല്‍വികളും  ഉള്ളതില്‍ കൂടുതലും കുറവുകളാണെന്നു  കരുതി കൊടിയ അപകര്‍ഷതാബോധവുമായി ജീവിച്ച കുറച്ചു കാലമുണ്ട് എന്റെ ഭൂതത്തില്‍.  അതിന്റെ കന്മഷം കുടഞ്ഞു കളയാനാവാതെ കൂടെയുണ്ടിപ്പോഴും.

my beloved song by R Ramadas
Author
Thiruvananthapuram, First Published Nov 26, 2018, 6:24 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്

my beloved song by R Ramadas

കുരുക്ഷേത്രയുദ്ധത്തില്‍ ദുര്യോധനന്‍ കൊല്ലപ്പെട്ടാല്‍ ജീവന്‍ വെടിയുമെന്ന് പറഞ്ഞ് ഖിന്നയായ ഇരിക്കുന്ന ഭാനുമതിയെ കര്‍ണ്ണന്‍ ആശ്വസിപ്പിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. 

'സോദരി, മഹാരാജ്ഞീ ഖേദമെന്തിനു വൃഥാ'. റാണിയുടെ ഭര്‍ത്താവ് എന്റെ പ്രിയ സുഹൃത്താണ്. എന്റെ  ജീവരക്തമൊഴുകുന്നതു പോലും അദ്ദേഹത്തിനു വേണ്ടിയാണ്. വിമതരായ കുന്തീ പുത്രന്മാരെ നിഗ്രഹിച്ച് ഞാന്‍ ദുര്യോധനനെ ഈ ഭുവനത്തിന്റെ അധിപനാക്കി തീര്‍ക്കും'
  
വീരഗുണവാനായ കര്‍ണ്ണന്റെ വാക്കുകള്‍ കേട്ട് ഭാനുമതി സന്തോഷവതിയായി തീര്‍ന്നു.

'വാത്സല്യവാരിധിയായ കര്‍ണ്ണാ, അങ്ങേയ്ക്ക് തുല്യമായി ഈ ഭൂമണ്ഡലത്തില്‍ ആരാണുള്ളത്? ദുര്യോധനനു സഹോദരതുല്യനായ നീയാണ് കുരുവംശത്തിന്റെ ഏക ആലംബം. നിന്റെ വാക്കു കേള്‍ക്കുമ്പോള്‍ എന്റെ ദുഃഖങ്ങളും അകലുന്നു'- ഭാനുമതി രംഗമൊഴിഞ്ഞു.

കലാമണ്ഡലം ഹൈദരാലി എന്ന മഹാഗായകന്‍  ചെണ്ടയും മദ്ദളവും ചേങ്ങിലയുമില്ലാതെ നേര്‍ത്ത പ്രകാശത്തിലിരുന്നുകൊണ്ട് പാടുന്നൊരു വീഡിയോയുമുണ്ട് അക്കൂട്ടത്തില്‍

'മതി, വാ പോകാം'. 

പിറ്റേന്ന് ഓഫീസിലേക്ക് പോവേണ്ടതിനാല്‍ ഒപ്പമിരുന്ന ശിവന്‍ എടമന എണീറ്റു. കഥയറിയാതെ ആട്ടം കാണരുതെന്നു കരുതി കര്‍ണ്ണശപഥം ആട്ടക്കഥ രംഗമോരോന്നും മുന്നേ വായിച്ചുറപ്പിച്ചാണ് കളി കാണാന്‍ പോയത്. ആട്ടം കാണുമ്പോള്‍ വായിച്ച പാഠത്തെ അതായി നിനച്ച് മറ്റൊരു ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. തിരുനക്കര ക്ഷേത്ര മുറ്റത്തു നിന്നിറങ്ങുമ്പോള്‍ കളി പകുതി വെച്ച് ഉപേക്ഷിക്കേണ്ടി വന്നതിന്റെ സുഖക്കുറവുണ്ടായിരുന്നു. 

അവിടെ നിന്ന് മടങ്ങുമ്പോള്‍ അടുത്ത രംഗം തുടങ്ങിയിരുന്നു. ഏകനായ കര്‍ണ്ണന്‍ ഗംഗാസ്നാനം കഴിഞ്ഞ് മണല്‍ തിട്ടയിലിരുന്ന് ധ്യാനിക്കുകയാണ്. നിരന്തരം ധ്യാനഭംഗം സംഭവിക്കുന്നതിനാല്‍ വളരെ അസ്വസ്ഥനാണ് കര്‍ണ്ണന്‍.  മൈക്കിലൂടെ അടുത്ത രംഗത്തിന്റെ പദം പതുക്കെ കേട്ടു തുടങ്ങി. കേഴ്‌വിയില്‍ തിരിച്ചറിയുന്ന ചില രാഗങ്ങളിലൊന്നാണ് ഹിന്ദോളം. അതിന്റെ സൗന്ദര്യം എവിടെയും എന്നെ അല്‍പനേരമെങ്കിലും പിടിച്ചു നിര്‍ത്തും.

'നിക്ക്..നിക്ക്'- വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ശിവനെ തടഞ്ഞു കൊണ്ട് ആ പദത്തിലേക്ക് ഞാനെന്റെ കാത് കൂര്‍പ്പിച്ചു. 

ജനിപ്പിച്ചവര്‍ ആരെന്നറിയാതെ, അപമാനിതനായി ജീവിക്കുന്ന കര്‍ണ്ണന്റെ സന്ദേഹങ്ങളായിരുന്നു ആ പദം. ശിവന്‍ തിടുക്കം കൂട്ടിയപ്പോള്‍ പദം മുഴുമിപ്പിക്കും മുന്‍പു തന്നെ ഞങ്ങള്‍ അവിടം വിട്ടു. 

കൊടിയ അപകര്‍ഷതാബോധവുമായി ജീവിച്ച കുറച്ചു കാലമുണ്ട് എന്റെ ഭൂതത്തില്‍.  

പാട്ട് മാത്രമല്ല, പില്‍ക്കാലത്ത്  നമുക്ക് പ്രിയമായവയെല്ലാം നമ്മിലേക്ക് എത്തിച്ചേരുന്നതിന് ഒരു വഴിയുണ്ടാവും.   ബാലസാഹിത്യകാരനായ മാലി എഴുതിയ  സുപ്രസിദ്ധമായ 'എന്തിഹ മന്മാനസേ' എന്ന പദം അപൂര്‍ണ്ണമായ ആ കേള്‍വിയിലൂടെയാണ് ആദ്യമായി എന്നിലേക്ക്  ഒഴുകി എത്തുന്നത്. അന്നു രാത്രിക്കു ശേഷമിന്നുവരെ എപ്പോഴും ആ പദം എന്റെ കേള്‍വിയിലുണ്ട്. കോട്ടയ്ക്കല്‍ മധു, ശ്രീവത്സന്‍ ജെ മേനോന്‍ തുടങ്ങി നിരവധി പാട്ടുകാര്‍ ഈ പദം ചൊല്ലിയിട്ടുണ്ട്. പശ്ചാത്തല ഉപകരണങ്ങള്‍ മാറ്റി പരീക്ഷിച്ചുകൊണ്ട് പാടിയ ഈ പദം വ്യത്യസ്ത ഛായകളില്‍ യു ട്യൂബില്‍ ഇപ്പോള്‍ ലഭ്യമാണ്. കലാമണ്ഡലം ഹൈദരാലി എന്ന മഹാഗായകന്‍  ചെണ്ടയും മദ്ദളവും ചേങ്ങിലയുമില്ലാതെ നേര്‍ത്ത പ്രകാശത്തിലിരുന്നുകൊണ്ട് പാടുന്നൊരു വീഡിയോയുമുണ്ട് അക്കൂട്ടത്തില്‍. കുലത്തിന്റെ പേരില്‍ അപമാനിതനായ കര്‍ണ്ണന്റെ സന്ദേഹം മാത്രമായിട്ടല്ല നാമത് അനുഭവിക്കുക.

മതത്തിന്റെ പേരില്‍ അരങ്ങുകളിലും ക്ഷേത്രങ്ങളിലും അപമാനിതനായി ഇറങ്ങിപ്പോവേണ്ടി വന്ന ഹൈദരാലിയുടെ ദുഃഖം മുഴുവന്‍ തിങ്ങുന്ന ആലാപനമാണത്.    പക്ഷേ, ഇത് എന്റെ പ്രിയപ്പെട്ട പാട്ടായി തീര്‍ന്നതെന്തുകൊണ്ടാവും. അതിന് ഇങ്ങനെയൊരു കാരണമേ കണ്ടെത്താനാവുന്നുള്ളു -വിജയങ്ങളെക്കാളേറെ തോല്‍വികളും  ഉള്ളതില്‍ കൂടുതലും കുറവുകളാണെന്നു  കരുതി കൊടിയ അപകര്‍ഷതാബോധവുമായി ജീവിച്ച കുറച്ചു കാലമുണ്ട് എന്റെ ഭൂതത്തില്‍.  അതിന്റെ കന്മഷം കുടഞ്ഞു കളയാനാവാതെ കൂടെയുണ്ടിപ്പോഴും. 

അല്പാല്പമായി അതിനെ അതിജീവിക്കാന്‍ വര്‍ഷങ്ങളുടെ ശ്രമം തന്നെ വേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഏത് അപകര്‍ഷതാബോധത്തെയും പ്രതീക്ഷാഭരിതമായൊരു ഗീതമാക്കുന്ന ഹിന്ദോളത്തിലും 'എന്തിഹ മന്മാനസെ' എന്ന പദത്തിലുമാണ് ജീവിച്ചിരുന്നത്.  എല്ലാറ്റിന്റെയും ഒടുവില്‍ ആരുമറിയാതെ നില്‍ക്കാനുള്ള പ്രേരണ വലിയ ഇടവേളകളില്ലാതെ ഇപ്പോഴും പൊന്തിവരുന്നതുകൊണ്ടാവും, പാട്ടെന്ന് വിളിക്കാനാവാത്ത ആ പദം പ്രിയപ്പെട്ട ഗീതമായി എപ്പോഴുമുളളില്‍ നിറഞ്ഞു പരന്നു കിടക്കുന്നത്.

 

 

 പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം

Follow Us:
Download App:
  • android
  • ios