Asianet News MalayalamAsianet News Malayalam

അമ്മയ്ക്കല്ലാതെ ഒന്നിനും ആശ്വസിപ്പിക്കാന്‍ കഴിയാത്തൊരാള്‍...

'ഒരാളെ മാത്രമേ ജീവനോടെ കിട്ടൂ' എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അതിനെയെല്ലാം തോല്‍പിച്ചാണ് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഞാന്‍ നിന്റെ വിരലില്‍ തൂങ്ങിയത്‌. ഇപ്പോള്‍ ഭയം മാത്രമാണ്. നിനക്ക് വയസ്സാകുന്നു. കഴിയില്ലമ്മാ... നിന്റെ മടിയില്‍ തലചായ്ച്ച് കഥകള്‍ കേട്ടുറങ്ങുന്ന കുട്ടിയില്‍ നിന്നും ഞാന്‍ സഞ്ചരിച്ചിട്ടില്ല.  സഞ്ചരിക്കാനാവില്ല.

my beloved song nidhin v n
Author
Thiruvananthapuram, First Published Feb 11, 2019, 6:04 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song nidhin v n

'നീ ഇല്ലാത്ത ലോകത്ത് ഞാന്‍ ഏകാകിയാകുമെന്നറിയാം. നിന്നോളം എന്നെയറിയാന്‍ കഴിയുന്ന ഒരാളിനിയുണ്ടാകില്ലെന്നും. അമ്മേ, നിനക്കല്ലാതെ മറ്റാര്‍ക്കാണ് എന്നെ മനസ്സിലാക്കാനാവുക. ഭയം തിന്നുതുടങ്ങിയ ഒരു രാജ്യമാണ് ഞാന്‍. വേദനയെ ധ്യാനിച്ചിരുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി.'

നിന്റെ മടിയില്‍ തലചായ്ച്ച് കഥകള്‍ കേട്ടുറങ്ങുന്ന കുട്ടിയില്‍ നിന്നും ഞാന്‍ സഞ്ചരിച്ചിട്ടില്ല

രണ്ടക്ഷരം കൊണ്ടൊരു ലോകമാണ് നീ (അമ്മ). ഏകാകിയും വിരഹിയുമാവാന്‍ കഴിയുന്ന എനിക്ക്, എത്തിപ്പെടാനാവുന്ന ഏക ദ്വീപ്.  ആദ്യാക്ഷരങ്ങള്‍ നാവില്‍ കുറിച്ച സ്‌നേഹം. എന്നിട്ടും ദൂരെയാണ്.  

യാത്രകളെ ഇഷ്ടപ്പെടുമ്പോഴും നിന്നെ വിട്ടകന്ന് ഞാന്‍ താണ്ടുന്ന ദൂരങ്ങള്‍, വേദന മാത്രമാണ്. കാണുമ്പോഴൊക്കെ വഴക്കിടുന്നു. കാണാതാകുന്ന നേരങ്ങളില്‍ തനിച്ചിരുന്ന് നിന്നിലേക്കെത്തുന്നു. നിഷേധത്തിന്റെ അള്‍രൂപം, നീ ഇല്ലെങ്കില്‍ അണഞ്ഞുപോകുന്ന വിളക്ക്. നഷ്ടപ്പെടുന്നു എന്നത്, ഉന്മാദിയുടെ ചിറകരിയലായിരിക്കും.

'ഒരാളെ മാത്രമേ ജീവനോടെ കിട്ടൂ' എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ അതിനെയെല്ലാം തോല്‍പിച്ചാണ് ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഞാന്‍ നിന്റെ വിരലില്‍ തൂങ്ങിയത്‌. ഇപ്പോള്‍ ഭയം മാത്രമാണ്. നിനക്ക് വയസ്സാകുന്നു. കഴിയില്ലമ്മാ... നിന്റെ മടിയില്‍ തലചായ്ച്ച് കഥകള്‍ കേട്ടുറങ്ങുന്ന കുട്ടിയില്‍ നിന്നും ഞാന്‍ സഞ്ചരിച്ചിട്ടില്ല.  സഞ്ചരിക്കാനാവില്ല.
 
'അമ്മാ അമ്മാ, നീ യെങ്കെ അമ്മാ' എന്ന വരികളില്‍ നീറിയടങ്ങിയ ദിനങ്ങള്‍ ഏറെയാണ്. 'വേലയില്ലാ പട്ടധാരി' എന്ന ചിത്രത്തിനുവേണ്ടി ധനുഷെഴുതിയ വരികള്‍...  അനുരിദ്ധ് രവിചന്ദ്രന്റെ സംഗീതം. ധനുഷും, ജാനകിയമ്മയും കൂടി പാടുക കൂടി ചെയ്‌ത്തോടെ അത് പ്രാണനെ പൊള്ളിക്കുന്നു. കനം വെച്ച നെഞ്ചില്‍ കൈവെക്കുന്നു.  ഹൃദയതാളം നീയാകുന്നു. 

ഈ ഒരൊറ്റ പാട്ട് നിന്നില്‍നിന്നും നിന്നിലെത്തുന്ന എന്നെ വരയ്ക്കുന്നു

വിഷാദിയാകാന്‍ എളുപ്പം സാധിക്കുന്നൊരാള്‍. വേദനയിലൂടെ മനസ്സിനെ നടത്തിക്കുന്ന, നോവില്‍ അഭിരമിക്കുന്ന ഒരാള്‍. അയാള്‍ ഇടറി നില്‍ക്കുന്നത് പാട്ടുകൊണ്ടാണ്. സന്തോഷങ്ങളെ നെയ്തതിനേക്കാള്‍ വേദനകള്‍ തുന്നിയ കുപ്പായമാണ് അയാള്‍ക്ക് പാട്ട്. വേരില്ലാത്ത മരം ചെറിയ കാറ്റില്‍ തന്നെ കടപുഴകും. പുസ്തകങ്ങള്‍ക്കോ, അക്ഷരങ്ങള്‍ക്കോ അയാളെ ആശ്വസിപ്പിക്കാനാവില്ല. അയാള്‍ക്കാണ്‌ അമ്മയെ വേണ്ടത്. ഒരവയവം നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ പ്രാധാന്യം മനസിലാക്കാന്‍ പലരും ശ്രമിക്കുക. എന്നാല്‍ ഈ ഒരൊറ്റ പാട്ട് നിന്നില്‍നിന്നും നിന്നിലെത്തുന്ന എന്നെ വരയ്ക്കുന്നു.

രാവിന് നീളമേറുന്നു. ഡി വിനയചന്ദ്രന്‍ മാഷിന്റെ 'വീട്ടിലേക്കുള്ള വഴി' എന്ന കവിത പതിഞ്ഞ താളത്തില്‍ കാലം ചൊല്ലുന്നു...  'അമ്മാ അമ്മാ, നീ യെങ്ക അമ്മാ' എന്ന പാട്ടിലേക്ക് ഞാനെന്നെ കോര്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios