Asianet News MalayalamAsianet News Malayalam

ആരാണ് ഊളമ്പാറയ്ക്കു പോകേണ്ടത്?

എന്റെ കണ്ണില്‍ ഇരുട്ട് കയറി, ഫോണ്‍ കയ്യിലിരുന്നു വിറച്ചു. എന്ത് പറയണം എന്നറിയാതെ ഞാന്‍ പതറി. തലേന്ന് രാത്രി കൂടി ഞാന്‍ പ്രണബിന്റെ അച്ഛനോട് സംസാരിച്ചതാണ്. ​

Nazeer Hussain Kizhakedathu column on mental health
Author
Thiruvananthapuram, First Published Apr 25, 2017, 4:10 PM IST

Nazeer Hussain Kizhakedathu column on mental health

വെളുപ്പിനെ നാലു മണിക്ക് ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് ഞാന്‍ എഴുന്നേറ്റത്.

പ്രവാസികളുടെ പേടിസ്വപ്നമാണ് അസമയത്തുള്ള ഫോണ്‍ കോളുകള്‍. എന്ത് ദുരന്തമാണ് മറുവശത്തു കാത്തിരിക്കുന്നത് എന്ന് പറയാന്‍ വയ്യ. സമയ വ്യത്യാസം അറിയാതെ വിളിക്കുന്നവര്‍ അപൂര്‍വ്വം. പരിചയമില്ലാത്ത ഒരു ഇന്ത്യന്‍ നമ്പറില്‍ നിന്നാണ് വിളി വന്നിരിക്കുന്നത്.

'നസീര്‍ ഹുസൈനോട് ഒന്ന് സംസാരിക്കാമോ?' ഇംഗ്ലീഷില്‍ ഒരു ചോദ്യം.

'പറയൂ..'

'സര്‍,  ആക്‌സിഡന്റില്‍ പെട്ട് ഞങ്ങളുടെ ആശുപത്രിയില്‍ എത്തിയ ഒരാളുടെ കയ്യില്‍ നിന്ന് കിട്ടിയതാണു താങ്കളുടെ നമ്പര്‍. അയാള്‍ ഇപ്പോള്‍ ക്രിട്ടിക്കല്‍ ആയി ഐ സി യുവില്‍ ആണ്. അയാളുടെ കൂടെ ഉണ്ടായിരുന്ന നാലു പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. പ്രണബ് എന്നാണ് അയാളുടെ പേര്. പൂനയില്‍ നിന്നും കര്‍ണാടകയിലേക്ക് പോകുന്ന ഹൈവേയില്‍ സത്താറ എന്ന സ്ഥലത്തു നിന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. മരിച്ചവരില്‍ രണ്ടു പേര്‍ അയാളുടെ അച്ഛനും അമ്മയും ആണ'.

എന്റെ കണ്ണില്‍ ഇരുട്ട് കയറി, ഫോണ്‍ കയ്യിലിരുന്നു വിറച്ചു. എന്ത് പറയണം എന്നറിയാതെ ഞാന്‍ പതറി. തലേന്ന് രാത്രി കൂടി ഞാന്‍ പ്രണബിന്റെ അച്ഛനോട് സംസാരിച്ചതാണ്. 

എന്റെ കണ്ണില്‍ ഇരുട്ട് കയറി, ഫോണ്‍ കയ്യിലിരുന്നു വിറച്ചു. എന്ത് പറയണം എന്നറിയാതെ ഞാന്‍ പതറി.

രണ്ടു വര്‍ഷം മുന്‍പാണ് പ്രണബ് എന്റെ പ്രോജക്ടില്‍ ജോലിക്കു വരുന്നത്. ചുറുചുറുക്കുള്ള ഒരു ബംഗാളി ചെറുപ്പക്കാരന്‍. ബോംബെയില്‍  ജനിച്ചു വളര്‍ന്ന പ്രണബിന്റെ അച്ഛന്‍ ഐഎസ്ആര്‍ഒ യില്‍ ഡയറക്ടര്‍ ആയിരുന്നു. മാതാപിതാക്കളുടെ ഒരേ ഒരു മകന്‍. സുന്ദരിയായ ഭാര്യ, രണ്ടു ആണ്‍കുട്ടികള്‍ , അമേരിക്കയില്‍ വന്നിട്ട് പത്തു വര്‍ഷത്തില്‍ കൂടുതല്‍ ആയി. യാത്ര, പുതിയ ഫോണുകള്‍, സോഫ്റ്റ്‌വെയര്‍, മതം തുടങ്ങി ഞങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കുടുംബങ്ങള്‍ ഒരുമിച്ചാണ് ന്യൂ യോര്‍ക്കില്‍ സാക്കിര്‍ ഹുസൈന്റെ തബല വായന കേള്‍ക്കാന്‍ പോയത്. ഈജിപ്തിലും ഇറ്റലിയിലും ഞങ്ങള്‍ പോയ അടുത്ത വര്‍ഷം തന്നെ അവരും പോയി. 

ഈ ഫോണ്‍ കോള്‍ വരുന്നതിനു രണ്ടു മാസം മുന്‍പ് ഒരുദിവസം. രാവിലെ ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ പ്രണബ് എന്നെ ഒരു മീറ്റിങ് റൂമിലേക്ക് കൂട്ടികൊണ്ടു പോയി. വാതിലടച്ച് എന്നെ കെട്ടിപിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ കരയാന്‍ തുടങ്ങി. 

'നസീര്‍ എന്റെ ഭാര്യ ഡിവോഴ്‌സ് നോട്ടീസ് കൊടുത്തു... എനിക്കിനി  ആരുമില്ല. ഞാന്‍ എന്റെ വീട്ടില്‍ കയറുന്നതിനെതിരെ ഒരു കോടതി വിലക്കും അവള്‍ സമ്പാദിച്ചിട്ടുണ്. എനിക്ക് എന്റെ മക്കളെ കാണാന്‍ കഴിയില്ല. അവള്‍ എന്തിനിതു ചെയ്തു എന്ന് എനിക്കറിയില്ല...'

എനിക്ക് അതൊരു ഷോക്കിങ് ന്യൂസ് ആയിരുന്നു. വളരെ സ്‌നേഹത്തോടെ അല്ലാതെ രണ്ടുപേരെയും കണ്ടിട്ടില്ല. പ്രണബിനെ എങ്ങപ്പട്ടു ചില അറ്റോര്‍ണികളുടെ നമ്പര്‍ ഞാന്‍ അവനു വാങ്ങി നല്‍കി.

പ്രണബ് വാതിലടച്ച് എന്നെ കെട്ടിപിടിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ കരയാന്‍ തുടങ്ങി. 

ഒരാഴ്ച കഴിഞ്ഞു എന്നോട് കോടതി വരെ വരാമോ എന്ന് പ്രണബ് ചോദിച്ചു. അവിടെ വന്നു ഓഫീസില്‍ വളരെ നല്ല സ്വഭാവം ഉള്ള ഒരാളാണ് എന്ന് ജഡ്ജിനോട് പറയണം അത്രയേ ഉള്ളു. വരാം എന്ന് ഞാന്‍ സമ്മതിച്ചു. ഇവന്റെ ഭാര്യ എന്തിനാണ് ഈ ഡിവോഴ്‌സ് നോട്ടീസ് കൊടുത്ത് എന്ന് അറിയണം എന്നും എനിക്കാഗ്രഹം ഉണ്ടായിരുന്നു.

എനിക്ക് പക്ഷെ കോടതിയില്‍ വാ തുറക്കേണ്ടി വന്നില്ല. കാരണം പ്രണബിന്റെ ഭാര്യയുടെ അറ്റോര്‍ണി വിസ്താരം തുടങ്ങിയപ്പോള്‍ തന്നെ കുറെ ഫോട്ടോകളും വിഡിയോകളും കാണിച്ചു. ഞാന്‍ ഇത് വരെ കണ്ട പ്രണബ് ആയിരുന്നില്ല അതില്‍.  ദേഷ്യം വന്നു സാധങ്ങള്‍ വലിച്ചെറിയുന്ന, ഭാര്യയെ തല്ലുന്ന, ചിലപ്പോള്‍ ജനല്‍ ചില്ലുകള്‍ വരെ പൊട്ടിക്കുന്ന ഒരാള്‍. അന്നുവരെ കണ്ട ശാന്ത സ്വാഭാവിയായ പ്രണബ് തന്നെയാണോ അതെന്നു അത്ഭുതം തോന്നിപോയി. പ്രണബ് തല താഴ്ത്തി ഇരുന്നു. ഭാര്യ രഹസ്യമായി കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് അവന്‍ അറിഞ്ഞിരുന്നില്ല.

അടുത്ത കോര്‍ട്ട് വിസിറ്റ് വരെ ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് ചെല്ലരുത് എന്ന് പറഞ്ഞു ജഡ്ജ് അന്നത്തെ വിചാരണ അവസാനിപ്പിച്ചു. അന്ന് കണ്ട വീഡിയോകളില്‍ നിന്നും പ്രണബിന് മാനസികമായ എന്തോ പ്രശ്‌നം ഉണ്ടെന്നു എനിക്ക് തോന്നി. അന്നു രാത്രി ഞാന്‍ അവന്റെ ഭാര്യയെ വിളിച്ചു.

 ഞാന്‍ ഇത് വരെ കണ്ട പ്രണബ് ആയിരുന്നില്ല അതില്‍.  

'നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍  ഇടപെടുകയാണ് എന്ന് കരുതരുത്, പക്ഷെ പ്രണബിന് ദേഷ്യം നിയന്ത്രിക്കാന്‍ പറ്റുന്നില്ല എന്ന് എനിക്ക് മനസ്സില്‍ ആയി, ഒരു സൈക്കിയാട്രിസ്റ്റിനെ കാണിക്കാന്‍ പാടില്ലായിരുന്നു?'

'ഞാന്‍ എത്ര പറഞ്ഞതാണ് നസീര്‍. പക്ഷെ കേള്‍ക്കണ്ട, മാനസിക ഡോക്ടറെ കാണാന്‍ തനിക്കു ഭ്രാന്തൊന്നും ഇല്ല എന്നാണ് പറയുന്നത്. ഇപ്പോഴും സൈക്കോളജിസ്റ്റുകളെ കാണുന്ന എല്ലാവരും മുഴു ഭ്രാന്തന്മാരാണ് എന്ന പഴയ ചില വിശ്വാസങ്ങള്‍ വച്ച് നടക്കുകയാണ്. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചു ഒരു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഒരു സെഷന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ശരിയല്ല എന്ന് പറഞ്ഞു നിര്‍ത്തി. ഡോക്ടറെ കാണാന്‍ പറഞ്ഞാണ് കുറച്ചു നാള്‍ കുഴപ്പം ഇല്ലാത്ത പോലെ അഭിനയിക്കും, കുറച്ചു ദിവസം കഴിഞ്ഞു പിന്നെയും തുടങ്ങും. എന്റെ കുട്ടികള്‍ ഇത് കണ്ടു വളരാന്‍ ഞാന്‍ സമ്മതിക്കില്ല. അതുകൊണ്ടാണ് ഞാന്‍ ഡിവോഴ്‌സ് അപേക്ഷിച്ചത്. '

ചികിത്സ ലഭ്യമായ ദേഷ്യം വന്നാല്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത anger disorder ആണ് പ്രണബിന് ഉണ്ടായിരുന്നത്. ഉറക്കമില്ലായ്മ, ഡിപ്രെഷന്‍ തുടങ്ങി ചികില്‍സിച്ചു മാറ്റാവുന്ന പലതും അതിന്റെ സൈഡ് എഫക്ട്‌സ് ആയി ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ എത്ര പറഞ്ഞിട്ടും 'ഭ്രാന്തന്മാരുടെ' ഡോക്ടറെ കാണാന്‍ പ്രണബ് സമ്മതിച്ചില്ല. അവന്‍ സ്ഥിരം ആയി പോകുന്ന ഹരേ കൃഷ്ണ അമ്പലത്തിലെ ഗുരുവിനെ വരെ ഇതിനു വേണ്ടി കാണിച്ചു നോക്കി, പക്ഷെ പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ കൈകാര്യം ചെയ്യണ്ട വിഷയം ആണെന്ന് പറഞ്ഞു ഗുരു ഒഴിഞ്ഞു. ഒരിക്കല്‍ എന്റെ വീട്ടില്‍ വച്ച് അവനു ദേഷ്യം വന്നപ്പോള്‍ ഞാന്‍ അവന്റെ രണ്ടാമത്തെ മുഖം നേരിട്ട് കണ്ടു. എന്റെ ഗ്ലാസ് ഡൈനിങ്ങ് ടേബിളില്‍ ആഞ്ഞടിച്ചു കൊണ്ട് അവന്‍ ഒച്ച വച്ചു. 

'അവളൊരു വേശ്യയാണ്, എന്റെ ജീവിതം നശിപ്പിച്ച അവളെ ഞാന്‍ കൊല്ലും...'. 

കുറെ നേരം കഴിഞ്ഞു ദേഷ്യം ഇറങ്ങിയപ്പോള്‍ എന്നോട് മാപ്പു ചോദിച്ചു കുറെ കരഞ്ഞു.

'അവളൊരു വേശ്യയാണ്, എന്റെ ജീവിതം നശിപ്പിച്ച അവളെ ഞാന്‍ കൊല്ലും...'. 

അന്ന് രാത്രി ഞാന്‍ അവന്റെ അച്ഛനെ വിളിച്ചു സംസാരിച്ചു. അവനെ നാട്ടിലേക്കയച്ചാല്‍, എങ്ങിനെ എങ്കിലും ഒരു ഡോക്ടറെ കാണിക്കാം എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അങ്ങിനെ ആണ് പ്രണബ് നാട്ടിലേക്കു പോകുന്നത്. ഡോക്ടറെ കാണാന്‍ പക്ഷെ താന്‍ പറഞ്ഞിട്ടും പ്രണബ് സമ്മതിച്ചില്ല എന്ന് അവസാനം ഫോണ്‍ ചെയ്തപ്പോള്‍ അവന്റെ അച്ഛന്‍ പറഞ്ഞു. കര്‍ണാടകയില്‍ ഉള്ള ഏതോ ഒരു ക്ഷേത്രത്തില്‍ പോയാല്‍ എല്ലാ പ്രശ്‌നവും തീരും എന്ന് അയല്‍പക്കത്തുള്ള ആരോ പറഞ്ഞത് അനുസരിച്ചു അങ്ങോട്ടുള്ള കാര്‍ യാത്രയില്‍ ആണ് അപകടം ഉണ്ടായത്. അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ മരിച്ചത് ആ അയല്‍പക്കത്തുള്ള വൃദ്ധ ദമ്പതികള്‍ ആണ്. 

അപകടത്തിന്റെ പിറ്റേ ദിവസം അവനെ പുണെയിലെ ഒരു വലിയ ആശുപത്രിയിലേക്ക് മാറ്റി. അന്ന് തന്നെ അവിടുത്തെ ഡോക്ടറെ വിളിച്ചു ഞാന്‍ സംസാരിച്ചു. ഇവിടെ നടന്ന കാര്യങ്ങള്‍ എല്ലാം വിശദം ആയി പറഞ്ഞു.

'ബോധം വന്നപ്പോള്‍ കാണിക്കുന്ന സ്വഭാവം വച്ച് പ്രണബിന് മാനസികമായ തകരാര്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു, അപകടത്തില്‍ പെടുന്നവര്‍ക്ക് ഷോക്കില്‍ നിന്ന് ഇങ്ങിനെ ഉണ്ടാവുന്നത് പോലെ ആണെന്നാണ് ഞങ്ങള്‍ കരുതിയത്. ഇവിടെ നല്ല മാനസിക രോഗ വിഭാഗം ഉണ്ട്. ഞങ്ങള്‍ വേണ്ട പോലെ കൈകാര്യം ചെയ്‌തോളാം. കണ്ടിടത്തോളം ഉറക്കം കിട്ടുവാനും ഡിപ്രഷന്‍ മാറ്റുവാനും കുറച്ചു മരുന്നും പിന്നെ സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങും കൊണ്ട് കുറച്ചു സമയം കൊണ്ട് ഉറപ്പായും മാറ്റാവുന്ന രോഗം മാത്രമാണ് പ്രണബിന് ഉള്ളത്. ഇത് ഒട്ടും അസാധാരണമായ കേസ് അല്ല'. 

ഒരു മാരത്തോണ്‍ ഓടി ആണ് ഈ വര്‍ഷം അവന്‍ തിരിച്ചു വരവിന്റെ വാര്‍ഷികം ആഘോഷിച്ചത്.

ഓരോ ദിവസവും ഞാന്‍ പുരോഗതി അറിയാന്‍ വിളിച്ചു കൊണ്ടിരുന്നു. ഡോക്ടര്‍ പറഞ്ഞതു പോലെ കുറച്ചു മരുന്നും മറ്റു ചികിത്സ കൊണ്ട് വളരെ പെട്ടെന്ന് പ്രണബ് സുഖപ്പെട്ടു. ആ സമയത്തു തന്നെ അവന്റെ ഭാര്യയും കുട്ടികളും അവനെ കാണാന്‍ നാട്ടിലേക്കു പോവുകയും ചെയ്തു. പ്രണബ് ചികിത്സയിലൂടെ സുഖപ്പെട്ടു എന്നറിഞ്ഞ ഭാര്യ ഡിവോഴ്‌സ് കേസ് പിന്‍വലിച്ചു. ഇപ്പോള്‍ ഇവിടെ എല്ലാവരും സുഖമായി കഴിയുന്നു. ഒരു മാരത്തോണ്‍ ഓടി ആണ് ഈ വര്‍ഷം അവന്‍ അവന്റെ തിരിച്ചു വരവിന്റെ വാര്‍ഷികം ആഘോഷിച്ചത്.

പക്ഷെ രണ്ടാഴ്ച ഡോക്ടറെ കണ്ടു മാറേണ്ട ഒരസുഖം ഇങ്ങിനെ ഒരു ദുരന്തത്തില്‍ കൊണ്ടെത്തിച്ചത് ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് മാനസിക രോഗങ്ങളോടുള്ള സമീപനം ആണ്. ശരീരത്തിന് ഒരു പനി വരുന്ന പോലെ മനസിന് വരുന്ന പല അസുഖങ്ങളും ഉണ്ട്. വലിയ കുഴപ്പക്കാരന്‍ അല്ലാത്ത OCD (ചില കാര്യങ്ങള്‍ ചില രീതിയില്‍ അടുക്കും ചിട്ടയോടും കൃത്യതയോടും കൂടി ചെയ്യാന്‍ കടും പിടുത്തം പിടിക്കുന്ന സ്വഭാവം) മുതല്‍ ആരോടും പറയാതെ ആളുകള്‍ കൊണ്ട് നടക്കുന്ന ഡിപ്രഷന്‍ വരെ. അഞ്ചു പേരില്‍ ഒരാള്‍ക്ക് ഡിപ്രഷന്‍ ഉണ്ട് എന്നാണ് കണക്ക്. നിങ്ങളുടെ ചുറ്റും നോക്കിയാല്‍ ഡിപ്രഷന്‍ ഉള്ള ഒരാളെ എങ്കിലും കണ്ടു പിടിക്കാം, പക്ഷെ അവര്‍ അത് പുറത്തു പറയില്ല. ഡോക്ടറെ കാണിക്കുകയും ഇല്ല, കാരണം സമൂഹത്തില്‍ അത് വലിയ നാണക്കേടാണ്.

ഊളമ്പാറ, പറയുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല.

നമ്മെ മാത്രമല്ല നമ്മുടെ കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന നിലയിലേക്ക് ഇതെല്ലാം വളര്‍ന്നാലും, ആളുകള്‍ എന്ത് പറയും എന്ന് വിചാരിച്ചു മനോരോഗ വിദഗ്ധനെ കാണാതെ നടക്കുന്ന ആയിരങ്ങള്‍ ഉണ്ട്. കാരണം മാനസികരോഗ ആശുപത്രിയില്‍ പോയവര്‍ എല്ലാം നമുക്ക് ഭ്രാന്തന്മാര്‍ ആണ്. ഇത് മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പനി പിടിച്ചു ചികിത്സ നേടി ശരിയായ ഒരാളെ നാം അകറ്റി നിര്‍ത്താത്ത പോലെ, മാനസിക രോഗത്തിന് ചികിത്സ നേടി ശരിയായ ഒരാളെ അകറ്റി നിര്‍ത്തുന്നതിനു ഒരു ന്യായീകരണവും ഇല്ല. മാത്രം അല്ല നമ്മളാരും നൂറു ശതമാനം മാനസിക ആരോഗ്യം ഉള്ളവരും അല്ല, OCD, അഡിക്ഷന്‍ തുടങ്ങി ചില്ലറ പ്രശ്‌നങ്ങള്‍ പലര്‍ക്കും ഉണ്ട്. 

ഒന്നോര്‍ത്താല്‍, ഊളമ്പാറ, പറയുന്ന പോലെ അത്ര മോശം സ്ഥലമൊന്നുമല്ല. ആവശ്യം വരുമ്പോള്‍ നമ്മളെല്ലാം പോകേണ്ട ഇടം തന്നെയാണ്. നാണിക്കേണ്ടതില്ല.

............

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഡോ. ഷിംന അസീസ് ഈ വിഷയത്തില്‍ എഴുതിയ കുറിപ്പ്: 

മനസ്സറിഞ്ഞ് വേണം ചികില്‍സ!
 
ഇന്‍ഫോ ക്ലിനിക്ക് എന്ന ഫേസ് ബുക്ക് ഗ്രൂപ്പില്‍ ഡോ. ഷാഹുല്‍ അമീന്‍ ഡിപ്രെഷനെ കുറിച്ച് എഴുതിയ ഒരു കുറിപ്പ്:

നമുക്കു വിഷാദചികിത്സയെപ്പറ്റി സംസാരിക്കാം

അതെ ഗ്രൂപ്പില്‍ തന്നെ ഡോ. നെല്‍സണ്‍ ജോസഫ് മാനസിക ആരോഗ്യത്തെ കുറിച്ച് എഴുതിയ കുറിപ്പ് :
 സോഷ്യൽ സ്റ്റിഗ്മ

 

...........

നസീര്‍ ഹുസൈന്‍ എഴുതിയ മറ്റ് കുറിപ്പുകള്‍
 

ട്രംപിനറിയുമോ സ്റ്റീവ് ജോബ്‌സ് ആരെന്ന്?

ആരെങ്കിലും നമ്മുടെ ആണ്‍കുട്ടികള്‍ക്കു ഇക്കാര്യം പറഞ്ഞു കൊടുത്തെങ്കില്‍...

'ഞാന്‍ ഒരു തമിഴ് മലയാളി ഹിന്ദു  മുസ്ലിം ഇന്ത്യന്‍ അമേരിക്കന്‍'

അതിര്‍ത്തി, ഹാ എത്ര വലിയ തമാശ!

കണ്ണാടി ന്യൂറോണുകള്‍ നമ്മളോട് ചെയ്യുന്നത്

ഹബീബയുടെ കറമ്പന്‍ കാമുകന്‍

ആയിരം കോടിയുടെ സിനിമകളും ഈച്ചയാട്ടുന്ന ചായക്കടകളും

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ...

Follow Us:
Download App:
  • android
  • ios